തിരുവനന്തപുരം:മനുഷ്യരെ തമ്മിലകറ്റുന്ന ജാതിക്കന്മതിലുകൾ തകർത്ത് മാനുഷികതയുടെ പ്രകാശം പടർത്തുകയാണ് മഹാകവി കുമാരനാശാൻ കവിതകളിലൂടെ ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പത്രാധിപർ കെ. സുകുമാരന്റെ കാലം തൊട്ടു കേരളകൗമുദി ചെയ്യുന്നതും അതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികവും കേരളകൗമുദിയുടെ 111-ാം വാർഷികവും എ.കെ.ജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ശ്രീനാരായണ ഗുരുവും കുമാരനാശാനും ഉൾപ്പെടെയുള്ള നവോത്ഥാന നായകരെല്ലാം ചേർന്ന് കുഴിച്ചുമൂടിയ ജീർണതകളെ ചിലർ ആഘോഷപൂർവം എഴുന്നള്ളിച്ച് കൊണ്ടുവരുന്നതാണ് നാം കാണുന്നത്. അവർ സമൂഹത്തെ നൻമയിലേക്കാണോ നയിക്കുന്നത് എന്ന് ചിന്തിക്കണം. കുമാരനാശാന്റെയും മറ്റും കവിതകൾ മനസിരുത്തി വായിക്കുന്നവർക്ക് ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാൻ പ്രയാസമുണ്ടാവില്ല. അതു തിരിച്ചറിയാനും പ്രതികരിക്കാനുമുള്ള പ്രചോദനമാണ് ആശാൻ കവിതകൾ പകർന്നു തരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു..
മഹാകവി കുമാരനാശാനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെയും കേരളകൗമുദി പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥത്തിന്റെ, ആർട്ടിസ്റ്റ് ബി.ഡി.ദത്തൻ രൂപകല്പന ചെയ്ത കവറിന്റെയും പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിച്ചു. കേരള നവോത്ഥാനത്തെ ആളിക്കത്തിച്ച കൊടുങ്കാറ്റായിരുന്നു ആശാൻ കവിതകളെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ആശാനെ പോലെ അക്ഷരങ്ങളെ മൂർച്ചയുള്ള ആയുധങ്ങളാക്കി മാറ്റിയ മറ്റൊരു കവി കേരളത്തിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി ആമുഖ പ്രസംഗം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.ശിവൻകുട്ടി, വീണാജോർജ്, ജി.ആർ.അനിൽ, വി.കെ.പ്രശാന്ത് എം.എൽ.എ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
മുഖ്യ സ്പോൺസർക്കുള്ള ഉപഹാരം ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡിയും എസ്.എൻ.ഡി.പി യോഗം ചിറയൻകീഴ് യൂണിയൻ പ്രസിഡന്റുമായ സി.വിഷ്ണുഭക്തന് വെള്ളാപ്പള്ളി നടേശൻ സമ്മാനിച്ചു. മന്ത്രിമാർക്കും വിശിഷ്ട വ്യക്തികൾക്കുമുള്ള ഉപഹാരങ്ങൾ ചീഫ് എഡിറ്റർ ദീപുരവി നൽകി.
പരിപാടിയുടെ കോ സ്‌പോൺസർമാരായ ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്‌കൂൾ ചെയർമാൻ എസ്.ജ്യോതിസ് ചന്ദ്രൻ, ഭീമ ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ ഡോ.ബി.ഗോവിന്ദൻ, എസ്.കെ ഹോസ്പിറ്റൽ ചെയർമാൻ ആൻഡ് മാനേജിംഗ് പാർട്ണർ കെ.എൻ.ശിവൻകുട്ടി , സരസ്വതി എന്റർപ്രൈസസ് മാനേജിംഗ് പാർട്ണർ ഐശ്വര്യ.എസ് ദാസ്, ഫെഡറൽ ബാങ്ക് സോണൽ ഓഫീസ് തിരുവനന്തപുരം ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ഗീത ഗോപിനാഥ്, കേരള സംസ്ഥാന ഭാഗ്യക്കുറി ജോയിന്റ് ഡയറക്ടർ സുചിത്ര, പ്രണവം ഗ്രൂപ്പ് മേധാവി ഡോ.കെ.ജെ.ശ്രീജിത്ത്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തിരുവനന്തപുരം ഡിവിഷണൽ ഓഫീസ് ചീഫ് മാനേജർ (റീട്ടെയിൽ സെയിൽസ്) വിജു.വി, റിലയൻസ് ട്രെൻഡ്സ് ക്ലസ്റ്റർ മനേജർ (മാർക്കറ്റിംഗ്) ശ്രീലേഷ്.പി എന്നിവർ മന്ത്രിമാരിൽ നിന്ന് ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
കേരളകൗമുദി തിരുവനന്തപുരം, ആലപ്പുഴ യൂണിറ്റ് ചീഫ് എസ്.വിക്രമൻ സ്വാഗതവും കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |