തിരുവനന്തപുരം: കോൺഗ്രസ് വോട്ട് കൂടുതൽ പിടിച്ചത് കൊണ്ടാണ് നേമത്തു ബി.ജെ.പി പരാജയപ്പെട്ടതെന്ന കോൺഗ്രസ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ പ്രസ്താവന വിചിത്രമാണെന്ന് നേമത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന കുമ്മനം രാജശേഖരൻ പറഞ്ഞു.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേമത്തു കോൺഗ്രസിന് ലഭിച്ച 46,472 വോട്ട് (32.8%) നിയമസഭാ തിരഞ്ഞെടുപ്പിൽ 36,524 (25%) ആയി കുറഞ്ഞത് എങ്ങനെയെന്ന് മുരളീധരൻ വ്യക്തമാക്കണമെന്നും അദ്ദേഹം ഫേസ് ബുക്കിൽ പ്രതികരിച്ചു. ഇത്തവണ കോൺഗ്രസ് വോട്ട് എൽ.ഡി.എഫിനു പോയത് കൊണ്ടാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ 33,921 (24%) വോട്ടിൽ നിന്നും 55,837(38.2%) ആയി എൽ.ഡി.എഫിനു ഉയർത്താൻ കഴിഞ്ഞത്. നേമത്തു ആര് ജയിക്കണമെന്നല്ല ആര് തോൽക്കണമെന്ന കാര്യത്തിൽ എൽ.ഡി.എഫിനും കോൺഗ്രസിനും വ്യക്തമായ ധാരണയുണ്ടായിരുന്നു. അതനുസരിച്ച് ന്യൂനപക്ഷ വിഭാഗത്തിലുള്ള കോൺഗ്രസിന്റെ വോട്ട് എൽ.ഡി.എഫിന് മറിച്ചു കൊടുത്താണ് ബി.ജെ.പിയെ തോൽപ്പിച്ചത്.
എൽ.ഡി.എഫിനെ വിജയിപ്പിച്ചിട്ടാണെങ്കിലും ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന കോൺഗ്രസിന്റെ നിഷേധരാഷ്ട്രീയം അവരുടെ തന്നെ വിനാശത്തിനിടയാക്കി. നേമത്തു ബി.ജെ.പി പരാജയപ്പെട്ടത് കോൺഗ്രസ് കൂടുതൽ വോട്ട് പിടിച്ചത് കൊണ്ടാണെന്ന മുരളീധരന്റെ അവകാശവാദം ശരിയാണെങ്കിൽ, സി.പി.എം വിജയിച്ചതിന്റെ ഉത്തരവാദിത്വം കൂടി അദ്ദേഹം ഏറ്റെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |