പാണക്കാട് തങ്ങളെ ഇ.ഡി ചോദ്യം ചെയ്തിട്ടില്ല
തിരുവനന്തപുരം: കെ.ടി. ജലീൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഒരു 'കോപ്പു'മില്ലെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിട്ടില്ല. ചില കാര്യങ്ങളിൽ വ്യക്തത തേടി നോട്ടീസ് നൽകുക മാത്രമാണുണ്ടായത്.
ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങളിൽ പാണക്കാട് തങ്ങൾ ഭാഗമല്ലെന്ന് മാനേജ്മെന്റ് ഇ.ഡിക്ക് മറുപടി നൽകിയിട്ടുണ്ട്.ചന്ദ്രികയിൽ കള്ളപ്പണം നിക്ഷേപിച്ചെന്ന ആക്ഷേപം വസ്തുതയ്ക്ക് നിരക്കാത്തതാണ്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട അഴിമതിയാരോപണം 2016ൽ ഉണ്ടായതാണ്. തങ്ങൾക്ക് ഇ.ഡിയുടെ നോട്ടീസ് ലഭിച്ചത് 2020ലും. മാനേജിംഗ് ഡയറക്ടറെന്ന നിലയിൽ തങ്ങൾ ഫിനാൻസ് ഡയറക്ടറെയാണ് അധികാരമേല്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയതോടെ, ഇ.ഡി തുടർനടപടികൾ അവസാനിപ്പിച്ചു. പാണക്കാട് തങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് വേദനാജനകമാണ്.
വർഷങ്ങളായി വിദേശത്ത് ബിസിനസ്സ് നടത്തുന്ന തന്റെ മകന്റെ പേരിലെ എൻ.ആർ.ഇ അക്കൗണ്ടിൽ ദുരൂഹതയില്ല. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ വഴി നൂറു ശതമാനം നിയമാനുസൃതമായാണ് പണമിടപാട് . സഹകരണ ബാങ്ക് നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി, അവർ നിർബന്ധിച്ചപ്പോൾ നിക്ഷേപിച്ചതാണത്.
കെ.ടി. ജലീൽ വർഷങ്ങളോളം തന്റെ പിന്നാലെ നടന്നയാളാണെന്ന് ,അടുത്ത അഞ്ച് വർഷം താൻ കുഞ്ഞാലിക്കുട്ടിയുടെ പിറകേയുണ്ടാകുമെന്ന ജലീലിന്റെ പ്രതികരണത്തെപ്പറ്റി ചോദിച്ചപ്പോൾ കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞു. തന്റെ കാറിന്റെ പിൻസീറ്റിൽ അദ്ദേഹം എപ്പോഴുമുണ്ടാകുമായിരുന്നു. നാട്ടിലാണെങ്കിൽ അവിടെയും, തിരുവനന്തപുരത്താണെങ്കിൽ ഇവിടെയും പിന്നാലെ നടക്കും. മന്ത്രിസ്ഥാനമില്ലാതായ ജലീലിന് ഇപ്പോൾ പണിയില്ലാതായി. അതുകൊണ്ട് വ്യക്തിപരമായി തനിക്കും, മുസ്ലിംലീഗിനുമെതിരെ പറഞ്ഞുനടന്നാൽ ജനശ്രദ്ധ കിട്ടുമെന്നാണ് കരുതുന്നത്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ മകനായത് കൊണ്ട് ബിസിനസ്സ് നടത്തരുതെന്നാണോ ജലീലിന്റെ വാദമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. അദ്ദേഹത്തിന്റെ ബിസിനസ്സ് പങ്കാളികളെപ്പോലും വർഷങ്ങളായി തനിക്കറിയാമെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |