മലപ്പുറം: മുസ്‌ലിങ്ങളുടെ ക്ഷേമത്തിനായി സച്ചാർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നടപ്പിലാക്കിയ ക്ഷേമ പദ്ധതികളുടെ 20 ശതമാനം മറ്റു വിഭാഗങ്ങൾക്ക് അനുവദിച്ചത് ഇടത് സർക്കാരിന്റെ വീഴ്ച്ചയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. അച്യുതാനന്ദൻ സർക്കാരിന് സംഭവിച്ച അബദ്ധമാണ് ഇപ്പോൾ ഇത്തരത്തിലൊരു ചർച്ചയുടെ അടിസ്ഥാനം. സച്ചാർ കമ്മിറ്റി ശുപാർശകൾ ഇടത് സർക്കാർ പാലോളി കമ്മിഷൻ എന്ന പേരിൽ നടപ്പിലാക്കുകയായിരുന്നു. മുസ്‌ലിങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശുപാർശകൾ മറ്റു ന്യൂനപക്ഷ വിഭാഗത്തിനും കൂടി അനുവദിച്ച് കേരള സർക്കാർ ഉത്തരവിറക്കുകയായിരുന്നു. മുസ്‌ലിം യുവജനങ്ങൾക്കുള്ള പരിശീലന കേന്ദ്രത്തിലെ പത്ത് മുതൽ 20 ശതമാനം വരെ സീറ്റുകളിൽ മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കും പ്രവേശനം അനുവദിച്ചു. സ്‌കോളർഷിപ്പ് / ഹോസ്റ്റൽ സ്റ്റൈപ്പൻഡ് എന്നിവ ലത്തീൻ ക്രിസ്ത്യൻ, പരിവർത്തിത ക്രിസ്ത്യൻ എന്നിവർക്ക് കൂടി അനുവദിച്ചു. മുസ്‌ലിങ്ങൾക്ക് മാത്രമായുള്ള ക്ഷേമ പദ്ധതികളിൽ മറ്റു വിഭാഗങ്ങളെ ഉൾപ്പെടുത്തിയത് ഇടതുസർക്കാരിന് സംഭവിച്ച തെറ്റാണ്. ഇത് യു.ഡി.എഫ് ചെയ്തതാണെന്ന് വരുത്തിതീർക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. കോടതിയിൽ റിവ്യൂ ഹർജി സമർപ്പിക്കുന്നത് ആലോചിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |