SignIn
Kerala Kaumudi Online
Thursday, 25 April 2024 3.52 PM IST

പരിഷ്കരണം ബഹിഷ്കരിച്ച് രൂപതകൾ,​ ഇന്ന് കുർബാന രണ്ടുതരത്തിലാവും

kurubana

കൊച്ചി: ഇന്നുമുതൽ നടപ്പാക്കുന്ന പരിഷ്കരിച്ച കുർബാനക്രമം ബഹിഷ്‌കരിക്കാൻ എറണാകുളം അതിരൂപതയും ഫരിദാബാദ് രൂപതയും തീരുമാനിച്ചതോടെ സീറോമലബാർസഭയിൽ തർക്കവും പ്രതിസന്ധിയും കടുത്തു. നിലവിലെ രീതി തുടരാൻ മാർപ്പാപ്പ അനുമതി നൽകിയതിനെച്ചൊല്ലി രൂപതകളും കർദ്ദിനാളും തമ്മിൽ വാഗ്വാദവും മുറുകി.

സഭയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാൻ ആന്റണി കരിയിൽ പരിഷ്കരിച്ച കുർബാന നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത് സഭാനേതൃത്വത്തിന് തിരിച്ചടിയായി. ഇടവക പള്ളികളിൽ ഉൾപ്പെടെ ജനാഭിമുഖ കുർബാന തുടരണമെന്നാണ് മെത്രാന്റെ നിർദ്ദേശം. രൂപതയിലെ അജപാലനച്ചുമതല മെത്രാനാണെന്ന കാനോൻ (സഭാ) നിയമപ്രകാരം മാർപ്പാപ്പയിൽനിന്ന് തനിക്ക് അനുമതി ലഭിച്ചതായും അദ്ദേഹം അറിയിച്ചു. മാർപ്പാപ്പ ഫ്രാൻസിസ് രണ്ടാമൻ, പൗരസ്ത്യസഭകളുടെ ചുമതല വഹിക്കുന്ന കർദ്ദിനാൾ ലിയോനാർഡോ സാന്ദ്രി എന്നിവരെ വത്തിക്കാനിൽ ചെന്ന് ആന്റണി കരിയിൽ സന്ദർശിച്ചിരുന്നു. രൂപതകൾക്ക് തീരുമാനമെടുക്കാൻ അവകാശമുണ്ടെന്ന് കാട്ടി കർദ്ദിനാൾ ലിയോനാർഡോ സാന്ദ്രി നൽകിയ കത്തും അതിരൂപത പുറത്തുവിട്ടു.

ആവശ്യം അംഗീകരിച്ചില്ല

ജനാഭിമുഖ കുർബാന തുടരുമെന്ന് ന്യൂഡൽഹി ആസ്ഥാനമായ ഫരിദാബാദ് രൂപതയുടെ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര അറിയിച്ചു. പരിഷ്കരിച്ച കുർബാനയപ്പറ്റിയുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഗണിച്ചാണ് തീരുമാനം. ജനാഭിമുഖ കുർബാന തുടരണമെന്ന് സിനഡിൽ താൻ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. രൂപതയുടെ മുഴുവൻ ദേവാലയങ്ങളിലും കുർബാന നിലവിലെ സ്ഥിതിതുടരാൻ അദ്ദേഹം സർക്കുലറിലൂടെ നിർദ്ദേശിച്ചു.

നേതൃത്വത്തിന് തിരിച്ചടി

കേരളത്തിലെ 13 രൂപതകളിൽ ആറെണ്ണം പരിഷ്കരിച്ച കുർബാനയെ എതിർക്കുകയാണ്. രൂപതകൾ സ്വന്തംനിലയിൽ തീരുമാനമെടുക്കുന്നത് സഭാനേതൃത്വത്തിന് വെല്ലുവിളിയും തിരിച്ചടിയുമാണെന്ന് വിലയിരുത്തപ്പെടുന്നു.

കർദ്ദിനാളിന്റെ കുർബാന കാക്കാനാട്ട്

അതിരൂപതാ തീരുമാനത്തെത്തുടർന്ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ പരിഷ്കരിച്ച കുർബാന ഇന്ന് അർപ്പിക്കാനുള്ള തീരുമാനം കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഉപേക്ഷിച്ചു. കാക്കനാട്ടെ സഭാ ആസ്ഥാനത്തെ ചാപ്പലിൽ അദ്ദേഹം കുർബാന അർപ്പിക്കും.

"പരിഷ്കരിച്ച കുർബാന നടപ്പാക്കുന്നതിൽനിന്ന് അതിരൂപതയെ ഒഴിവാക്കിയതായി വത്തിക്കാനിൽനിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല. പരിഷ്കരിച്ച കുർബാന 28ന് നടപ്പാക്കണമെന്നത് സിനഡിന്റെ ഐകകണ്ഠ്യേനയുള്ള തീരുമാനമാണ്. തീരുമാനത്തിൽ മാറ്റമില്ല. അഭിപ്രായവ്യത്യാസങ്ങളും വ്യക്തിപരമായ താത്പര്യങ്ങളും മാറ്റിവച്ച് സിനഡ് തീരുമാനം നടപ്പാക്കാൻ ആഹ്വാനം ചെയ്യുന്നു."

കർദ്ദിനാൾ ജോർജ് ആലഞ്ചേരി,

മേജർ ആർച്ച് ബിഷപ്പ്

ആകെ രൂപതകൾ : 35

കേരളത്തിൽ : 13

മറ്റു സംസ്ഥാനങ്ങളിൽ : 18

വിദേശത്ത് : 4

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KURUBANA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.