തൃശൂർ:പരിസ്ഥിതി, വിനോദസഞ്ചാര, വ്യാപാര മേഖലകളിൽ നാഴികക്കല്ലായ കുതിരാനിൽ ഗതാഗതചരിത്രം രചിക്കാൻ തുരങ്കപാത. വനത്തിനും പരിസ്ഥിതിക്കും ആഘാതമില്ലാതെ കുതിരാൻ മലയുടെ അടിയിലൂടെയാണ് നിർമ്മാണം.
കുതിരാന്റെ ഭാഗമായ പീച്ചിയിലാണ് പീച്ചി - വാഴാനി വന്യമൃഗ സംരക്ഷണ കേന്ദ്രം. കേരളത്തിലെ രണ്ടാമത്തെ വന്യജീവികേന്ദ്രമായ ഇത് 1958ലാണ് സ്ഥാപിച്ചത്. അന്ന് പാലപ്പിള്ളി നെല്ലിയാമ്പതി വനമേഖലയും ചിമ്മിനി വന്യജീവി കേന്ദ്രവും ഇതിൽ ഉൾപ്പെട്ടിരുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഇവിടം പരിസ്ഥിതി പ്രാധാന്യമുള്ള സസ്യ ജന്തുജാലങ്ങളുടെ ആവാസ വ്യവസ്ഥയാണ്.
റോഡ് വന്നതോടെ തമിഴ്‌നാടും കേരളവുമായുള്ള വ്യാപാര ബന്ധം ശക്തമായി. കോയമ്പത്തൂർ, സേലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ചരക്കുവാഹനങ്ങളുടെ പ്രധാന വഴിയാണിത്. സഞ്ചാരികളും തീർത്ഥാടകരും കുതിരാൻ ക്ഷേത്രവും വനത്തിന്റെ താഴ്‌വാര ദൃശ്യവും കാണാതെ പോവില്ല. അവർ വാഹനം നിറുത്തി വിശ്രമിച്ച് പോകാറുണ്ട്.
നാനൂറു വർഷം പഴക്കമുണ്ട് കുതിരാൻമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന്. ശബരിമല തീർത്ഥാടകരുടെ ആരാധനാ കേന്ദ്രവും ഇടത്താവളവുമാണിത്. സ്റ്റോപ്പില്ലാത്തതിനാൽ ബസിലിരുന്ന് യാത്രക്കാർ കാണിക്ക എറിയാറുണ്ട്. ചരക്കു വാഹനങ്ങളും കാണിക്കയിട്ട് പോകും. ഗതാഗതം ടണൽ വഴിയാവുമ്പോൾ ക്ഷേത്രത്തിലേക്ക് ഇരുമ്പുപാലത്തിൽ നിന്ന് പഴയ റോഡു വഴി വരണം
ഐതിഹ്യം
പരശുരാമൻ സ്ഥാപിച്ച 108 ശാസ്താ ക്ഷേത്രങ്ങളിലൊന്ന്. കുതിരപ്പുറത്തിരിക്കുന്ന പ്രതിഷ്ഠയായതിനാലാണ് കുതിരാനെന്ന പേരെന്നു കരുതുന്നു. കൊച്ചി രാജാവിന്റെ കുതിരയ്‌ക്ക് കയറാൻ കഴിയാത്തതിനാൽ കുതിരകേറാമലയെന്നും പിന്നീട് കുതിരാൻ മലയെന്നും അറിയപ്പെട്ടതായും പറയുന്നുണ്ട്. കലാ പാരമ്പര്യത്തിന് പ്രസിദ്ധമായ പെരുവനം ഗ്രാമത്തിന് കാവലായി സ്ഥാപിക്കപ്പെട്ട നാല് അയ്യപ്പ ക്ഷേത്രങ്ങളിലൊന്നായ കുതിരാൻ കിഴക്കാണ്. പടിഞ്ഞാറ് ഇരിങ്ങാലക്കുട - എടമുട്ടം റൂട്ടിൽ കാട്ടൂരിനടുത്ത് എടത്തുരുത്തി ശാസ്താവും വടക്ക് വടക്കാഞ്ചേരിക്കടുത്ത് അകമല ശാസ്താവും തെക്ക് കൊടുങ്ങല്ലൂർ ബൈപാസിൽ പടാകുളത്ത് ഉഴുവത്ത് ശാസ്താവുമുണ്ട്.
വേട്ടയ്‌ക്ക് പുറപ്പെടുന്ന ഭാവത്തിൽ അശ്വാരൂഢനായാണ് കുതിരാൻ ശാസ്താവ് കുടികൊള്ളുന്നത്. ഒരു കൈയിൽ അമ്പും വില്ലും മറുകൈയിൽ കടിഞ്ഞാണും. ഗണപതി, സരസ്വതി, മാളികപ്പുറത്തമ്മ, വിഷ്ണു, സുബ്രഹ്മണ്യൻ എന്നീ ഉപദൈവങ്ങളുമുണ്ട്.
രാവിലെ 5.45 മുതൽ 11 വരെയും വൈകുന്നേരം അഞ്ചു മുതൽ എട്ടു വരെയും നട തുറന്നിരിക്കും. ദിവസവും അഞ്ചു പൂജയും നിത്യശീവേലിയുമുണ്ട്. ഹരിവരാസനം പാടിയാണ് നടയടക്കാറ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |