തൃശൂർ:ഗതാഗത കുരുക്കിനും അനിശ്ചിതത്വത്തിനും വിരാമമിട്ട് തൃശൂർ - പാലക്കാട് ദേശീയ പാതയിലെ കുതിരാൻ ടണലിലൂടെ ഒരുദിവസം മുമ്പേ വാഹനങ്ങൾ കടത്തിവിട്ടു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധനകൾക്ക് ശേഷം കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാൻ വൈകിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ടണൽ തുറന്നത്. ഇന്ന് തുറക്കുമെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും പ്രഖ്യാപിച്ചത്.
ടണൽ തുറന്നതോടെ, നിലവിലുള്ള നാല് കിലോമീറ്റർ ദൂരം ഇനി രണ്ട് കിലോമീറ്ററിന് താഴെയാകും. രണ്ട് മിനിറ്റിൽ തുരങ്കപാതയും അപ്രോച്ച് റോഡും കടക്കാം. ദക്ഷിണേന്ത്യൻ റോഡുകളിലെ ആദ്യ ഇരട്ടത്തുരങ്കമായ കുതിരാൻ ടണൽ, ഇന്നലെ രാത്രി 7.50 നാണ് തുറന്നത്. കാത്തുനിന്ന ഇരുചക്രവാഹന യാത്രികരെയാണ് ആദ്യം കടത്തിവിട്ടത്. തൊട്ടുപിന്നാലെ കളക്ടർ ഹരിത വി. കുമാറും സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയും ദേശീയപാത പ്രൊജക്ട് ഡയറക്ടർ സഞ്ജയ് കുമാർ യാദവും പ്രവേശിച്ചു. തുടർന്ന് പാലക്കാട്ട് നിന്ന് തൃശൂരിലേക്കുളള വാഹനങ്ങൾ കടത്തിവിട്ടു.
ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി വാഹനം കടത്തി വിടാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിൽ നിന്നാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചതെന്നറിയുന്നു. ഗതാഗതം അനുവദിക്കാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും അറിയിച്ചിരുന്നു.
ദേശീയപാത ഉദ്യോഗസ്ഥർ റീജിയണൽ ഓഫീസിന് നൽകിയ റിപ്പോർട്ട് പരിഗണിച്ച് അന്തിമ അനുമതി നൽകേണ്ടത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പായിരുന്നു. ഈ അനുമതി അടുത്ത ആഴ്ചയുണ്ടാകുമെന്നാണ് കരുതിയതെങ്കിലും അപ്രതീക്ഷിതമായി ഇന്നലെ അനുമതി ലഭിച്ചു. രണ്ട് ടണലുകളുടെയും നിർമ്മാണം പൂർത്തിയാക്കിയ ശേഷം ഉദ്ഘാടനം, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർവഹിച്ചേക്കും.
അനിശ്ചിതത്വത്തിന്റെ നാൾവഴി
തുടക്കം മുതലേ സാമ്പത്തിക പ്രതിസന്ധികളിലും കരാർ കമ്പനിയുടെ അനാസ്ഥയിലും പെട്ട് അനിശ്ചിതാവസ്ഥയിലായിരുന്നു ടണൽ നിർമ്മാണം. പാത തുറക്കാൻ കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാന സർക്കാരിന് അനുമതി ലഭിച്ചിട്ടില്ലെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി ഇന്നലെ ഉച്ചയോടെ വ്യക്തമാക്കിയത്. എന്നാൽ ജില്ലാ കളക്ടറെ ദേശീയപാത അതോറിറ്റി അധികൃതർ വിളിച്ചു വിവരം അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് അഞ്ചോടെ തുറക്കുമെന്ന് അറിയിച്ചെങ്കിലും രാത്രിയാണ് തുറന്നത്. അടുത്ത ടണൽ എങ്ങനെ തുറക്കുമെന്നാണ് ആലോചിക്കുന്നതെന്നും നിതിൻ ഗഡ്കരിയും മുഖ്യമന്ത്രിയും ഇവിടെ നല്ല രീതിയിലാണ് ചർച്ച നടത്തിയതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രളയകാലത്തും വാഹനം കടത്തിവിട്ടു
പ്രളയകാലത്ത് 2018 ആഗസ്റ്റ് 18 നും ടണലിലൂടെ വാഹനം കടത്തിവിട്ടിരുന്നു. ചരക്ക് വാഹനങ്ങൾ, ആംബുലൻസുകൾ, പൊലീസ്, ഫയർഫോഴ്‌സ്, ദുരിതാശ്വാസ വാഹനങ്ങൾ, അത്യാവശ്യസർവീസുകൾ എന്നിവയാണ് ജില്ലാ ഭരണകൂടം ഇടപെട്ട് വിട്ടത്. ഇതിനിടെ ടണലിന് മുകളിൽ മണ്ണിടിഞ്ഞുവീണത് ആശങ്ക ഉയർത്തിയിരുന്നു. പിന്നീട്, കുതിരാനിൽ വാഹനം തകരാറിലായതോടെ ഉണ്ടായ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീണ്ടപ്പോൾ പൊലീസ് ഇടപെട്ട് ടണൽ വഴി വാഹനം വിട്ടിരുന്നു.
ആരുടെയും ക്രെഡിറ്റായി ടണൽ നിർമ്മാണത്തെ കാണുന്നില്ല:മന്ത്രി
തിരുവനന്തപുരം: കുതിരാനിലെ രണ്ട് ടണലുകളും തുറന്നശേഷമേ ഉദ്ഘാടന ചടങ്ങിനെപ്പറ്റി ചിന്തിക്കുന്നുളളൂവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ടണൽ ഉദ്ഘാടനം ചെയ്യാൻ നിതിൻ ഗഡ്കരി വരുമെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രതികരണത്തിന് മറുപടിയായിട്ടായിരുന്നു വാർത്താസമ്മേളനത്തിൽ മന്ത്രിയുടെ പ്രതികരണം. ആര് ഉദ്ഘാടനം ചെയ്യുന്നു എന്നതല്ല ടണൽ നാടിന് തുറന്നുകൊടുക്കുക എന്നതിലാണ് കാര്യം. ആരുടെയും ക്രെഡിറ്റായി ടണൽ നിർമ്മാണത്തെ കാണാൻ താത്പര്യമില്ലെന്നും മന്ത്രി പറഞ്ഞു.
സർക്കാർ സമയബന്ധിതമായി ഭൂമി ഏറ്റെടുത്ത് നൽകിയെങ്കിലും നാഷണൽ ഹൈവേ അതോറിട്ടിയുടെ അനാസ്ഥയും കരാറുകാരൻ വാക്കുപാലിക്കാത്തതുമാണ് ടണൽനിർമ്മാണം വൈകാൻ കാരണമെന്ന് റവന്യുമന്ത്രി കെ.രാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |