കൊച്ചി: അഡ്മിനിസ്ട്രേറ്ററും ലക്ഷദ്വീപ് ഭരണകൂടവും കൂടുതൽ കർശനമായ നിലപാടുകളുമായി മുന്നോട്ടുപോകുമ്പോൾ പ്രതിഷേധം കടുപ്പിച്ച് ദ്വീപിലെ പഞ്ചായത്തുകൾ. പഞ്ചായത്തിന്റെ അധികാരം കവർന്നെടുക്കുന്ന നടപടികൾക്കെതിരെ ജില്ലാ പഞ്ചായത്ത് പ്രതിഷേധിച്ചു. പഞ്ചായത്ത് വകുപ്പ് സെക്രട്ടറി എ.ടി. ദാമോദർ അമിതാധികാരം പ്രയോഗിക്കുന്നതായി ആരോപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബി. ഹസ്സൻ സെക്രട്ടറിക്ക് കത്ത് നൽകി.
തീരങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചു
ലക്ഷദ്വീപിന്റെ തീരങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചു. ഇന്റലിജൻസ് വിവരങ്ങളെത്തുടർന്ന് സുരക്ഷാ ലെവൽ രണ്ടാക്കുകയാണെന്ന് വെള്ളിയാഴ്ച ലക്ഷദ്വീപ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ സച്ചിൻ ശർമ്മ ഇറക്കിയ ഉത്തരവിൽ പറയുന്നു. തീരത്തും ജെട്ടികളിലും കപ്പലുകളും ബോട്ടുകളും ഉൾപ്പെടെ യാനങ്ങളുടെ സംശയാസ്പദമായ നീക്കംകണ്ടാൽ ഉടനെ സുരക്ഷാഏജൻസികളെ അറിയിക്കണം. ദ്വീപുകളിലും കപ്പലുകളിലും സുപ്രധാന സ്ഥലങ്ങളിലും പ്രവേശനത്തിൽ കർശനനിയന്ത്രണങ്ങൾ ഉണ്ടാകും.
സന്ദർശകർക്ക് നിയന്ത്രണം
ലക്ഷദ്വീപിലേക്ക് സന്ദർശകർക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തി. കൊവിഡ് വ്യാപനത്തിന്റെ വെളിച്ചത്തിലാണ് നടപടി. ഇനിമുതൽ അഡി. ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതികൂടി വേണം. സന്ദർശകപാസിൽ ദ്വീപിലുള്ളവർ ഒരാഴ്ചയ്ക്കകം മടങ്ങണം.
അമിത്ഷായ്ക്ക് കത്ത്
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽപട്ടേലിന്റെ പരിഷ്കാരങ്ങൾക്കെതിരെ മുൻ അഡ്മിനിസ്ട്രേറ്റർ ഉമേഷ് സൈഗാൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു. പ്രഫുൽപട്ടേലിന് പ്രത്യേക അജൻഡയുള്ളതായി സംശയിക്കുന്നുവെന്ന് കത്തിൽ പറയുന്നു.
ഇടപെടണമെന്നാവശ്യപ്പെട്ട് ഡോ. മോഹിനി ഗിരി, സെയ്ത ഹമീദ്, ലക്ഷദ്വീപ് മുൻ അഡ്മിനിസ്ട്രേറ്റർ വജാഹത് ഹബീബുള്ള എന്നിവർ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കത്ത് നൽകി
കളക്ടർക്കെതിരെ പ്രമേയം
ദ്വീപിൽ നടക്കുന്ന നിയമപരിഷ്കാരങ്ങളിലും കളക്ടറുടെ നിലപാടിലും കവരത്തി പഞ്ചായത്ത് പ്രതിഷേധിച്ചു. വികസന പദ്ധതികളും നിയമപരിഷ്കാരങ്ങളും നടപ്പിലാക്കുമ്പോൾ പഞ്ചായത്തുകളോട് ആലോചിക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ലക്ഷദ്വീപ് ജനതയെ കളക്ടർ അവഹേളിക്കുകയായിരുന്നുവെന്നും കളക്ടർക്കെതിരെ സമരം ചെയ്തവർക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഹൈക്കോടതിയിൽ വീണ്ടും ഹർജി
ലക്ഷദ്വീപിൽ കരട് റെഗുലേഷനുകൾ നടപ്പാക്കുംമുമ്പ് ദ്വീപ് നിവാസികൾക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ സമയം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. റാവുത്തർ ഫെഡറേഷൻ എന്ന സംഘടനയുടെ പ്രസിഡന്റ് അലാവുദ്ദീൻ, ലക്ഷദ്വീപ് നിവാസി ഷേക്ക് മുജീബ് റഹ്മാൻ എന്നിവരാണ് ഹർജി നൽകിയത്.
ലക്ഷദ്വീപ് മൃഗസംരക്ഷണ റെഗുലേഷൻ, ലക്ഷദ്വീപ് വികസന അതോറിറ്റി റെഗുലേഷൻസ്, ലക്ഷദ്വീപ് പഞ്ചായത്ത് റെഗുലേഷൻസ് എന്നിവ നടപ്പാക്കുന്നതിനുമുമ്പ് പബ്ളിക് ഹിയറിംഗ് നടത്തണമെന്നും നിലവിൽ ഇതിനായി നൽകിയ നോട്ടീസുകൾ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പഞ്ചായത്ത് റെഗുലേഷന്റെ കരട് ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചെങ്കിലും പിന്നീട് മാറ്റിയെന്നും പറയുന്നു.
ലക്ഷദ്വീപ്: ശരദ് പവാർ
പ്രധാനമന്ത്രിയെ കാണും
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റരുടെ നടപടികളിൽ പ്രതിഷേധമറിയിക്കാൻ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലും എൻ.സി.പി ദേശീയ പ്രസിഡന്റ് ശരദ് പവാറും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. അഡ്മിനിസ്ട്രേറ്റുടെ നടപടികളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ ശരദ് പവാർ കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രിയുടെ അനുമതി തേടിയിട്ടുണ്ട്. ഇന്നലെ ന്യൂഡൽഹിയിൽ മുഹമ്മദ് ഫൈസൽ ലക്ഷദ്വീപ് പ്രശ്നവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളും വ്യക്തികളുമായി ചർച്ചനടത്തി.
ലക്ഷദ്വീപ്: എൽ.ഡി.എഫ് പ്രതിഷേധം വിജയിപ്പിക്കണമെന്ന് കാനം
തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ നടത്തുന്ന ഫാസിസ്റ്റ് നടപടികൾക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ ജൂൺ 3 ന് കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ നടത്തുന്ന പ്രതിഷേധസമരത്തിൽ എല്ലാവരും അണിചേരണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു.
ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുന്ന നടപടികളാണ് കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ അഡ്മിനിസ്ട്രേറ്റർ സ്വീകരിച്ചു വരുന്നത്. ലക്ഷദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതരീതിയും സംസ്കാരവും തകർക്കുന്ന നടപടികൾക്കെതിരെ പ്രതിഷേധം ഉയർന്നിട്ടും അഡ്മിനിസ്ട്രേറ്റർ പിന്തിരിയുന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധം വളർത്തിക്കൊണ്ടുവരണമെന്ന് കാനം രാജേന്ദ്രൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |