തിരുവനന്തപുരം: വസ്തു തരംമാറ്റാൻ കെട്ടിക്കിടക്കുന്ന അപേക്ഷകൾ ആറു മാസത്തിനുള്ളിൽ തീർപ്പാക്കുന്നതിന്റെ ഭാഗമായി പ്രത്യേക അദാലത്തുകൾ പുരോഗമിക്കുന്നു. മാർച്ച് 15 മുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ 16 അദാലത്തുകളിലൂടെ 1200 അപേക്ഷകളാണ് തീർപ്പാക്കിയത്. ഏറ്റവുമധികം ആലപ്പുഴ ആർ.ഡി.ഒ ഓഫീസിലാണ് - 500 എണ്ണം. മാർച്ച് ഒന്നു മുതൽ 21 വരെ ആകെ 4736 അപേക്ഷകളിലാണ് (അദാലത്ത് ഉൾപ്പെടെ) തീർപ്പുണ്ടാക്കിയത്.
1.12 ലക്ഷം അപേക്ഷകൾ കെട്ടിക്കിടക്കുന്നത് ജനുവരി 26ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന്, ജനുവരി 31 വരെ ലഭിച്ച അപേക്ഷകൾ ആറു മാസത്തിനുള്ളിൽ തീർപ്പാക്കുമെന്ന് മന്ത്രി കെ.രാജൻ ഫെബ്രുവരി 22ന് നിയമസഭയിൽ ഉറപ്പു നൽകുകയായിരുന്നു.
വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് മുഖ്യതടസം. അത് പരിഹരിക്കാൻ നടപടികൾ തുടങ്ങി. എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്ന് താത്കാലികാടിസ്ഥാനത്തിൽ 972 പേരെ നിയമിക്കാൻ കാർഡ് അയച്ചു തുടങ്ങി. നിയമനം പൂർത്തിയാക്കാൻ രണ്ടു മാസമെങ്കിലും വേണ്ടിവരും. അതുവരെ റവന്യുവകുപ്പിലെ ജീവനക്കാരെ കൂടുതൽ അപേക്ഷകളുള്ള ഓഫീസുകളിലേക്ക് വിന്യസിക്കും. ആർ.ഡി.ഒ ഓഫീസുകളിൽ ലഭിച്ചിട്ടുള്ള അപേക്ഷകൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലേക്ക് അയച്ചുകൊണ്ടിരിക്കുന്നു. സ്ഥലപരിശോധന കഴിഞ്ഞ് വില്ലേജ് ഓഫീസിൽ നിന്നുള്ള റിപ്പോർട്ട് കിട്ടിയാൽ നിശ്ചിത എണ്ണം തികയുമ്പോൾ അദാലത്ത് നടത്തും.
340 വാഹനങ്ങൾ വാടകയ്ക്ക്
സ്ഥല പരിശോധനയ്ക്ക് വില്ലേജ് ഓഫീസുകൾക്ക് വേണ്ടി 340 വാഹനങ്ങൾ (കാർ/ജീപ്പ്) വാടകയ്ക്ക് എടുക്കാൻ കളക്ടർമാർക്ക് നിർദ്ദേശം
ഒരു വാഹനത്തിന് ഡ്രൈവറുടെ ശമ്പളവും ഇന്ധനവും ഉൾപ്പെടെ 32,000 രൂപ മാസ വാടക. 10 കോടി ഇതിന് അനുവദിച്ചു
സമയം ലാഭിക്കാൻ വാഹനങ്ങളിൽ വില്ലേജ് ഓഫീസറും കൃഷി ഓഫീസറും ഒരുമിച്ച് പോയി സ്ഥലപരിശോധന നടത്തണം
കമ്പ്യൂട്ടർ, പ്രിന്റർ, സ്കാനർ എന്നിവയ്ക്ക് ആറു കോടിയും അനുവദിച്ചു. ടെണ്ടർ വഴി ഇവ വാങ്ങും വരെ താത്കാലിക സംവിധാനം
1.12 ലക്ഷം
തീർപ്പാക്കേണ്ട അപേക്ഷകൾ
31.61
കോടി
ആറുമാസത്തേക്ക് എല്ലാ നടപടികൾക്കും ചെലവ്
അപേക്ഷ തീർപ്പാക്കൽ ഓൺലൈൻ വഴിയാക്കിയിട്ടുണ്ട്. എല്ലാ ദിവസത്തെയും വിവരങ്ങൾ മന്ത്രിക്കും ലാൻഡ് റവന്യുകമ്മിഷണർക്കും നേരിട്ട് അറിയാം. എല്ലാ മാസവും പ്രവർത്തന പുരോഗതി വിലയിരുത്തും
കെ.രാജൻ,
റവന്യു മന്ത്രി
( രണ്ടാം പ്രോഗ്രസ് റിപ്പോർട്ട് അടുത്ത മാസം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |