തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കൊടുംകുറ്റവാളികൾ വ്യാജ തിരിച്ചറിയൽ കാർഡുമായി തൊഴിലാളികളെന്ന വ്യാജേന സംസ്ഥാനത്ത് എത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് തൊഴിൽവകുപ്പു മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാന ആഭ്യന്തര വകുപ്പ് നൽകിയവിവരങ്ങളനുസരിച്ച് ആലപ്പുഴ ജില്ലയിലെ വെൺമണി പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും കാസർകോട് ജില്ലയിലെ ചന്തേര പൊലീസ് സ്റ്റേഷനിൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് തൊഴിൽവകുപ്പിന്റെ വിശദീകരണം.
പൊലീസിന് വിവരങ്ങളില്ല
അന്യസംസ്ഥാന തൊഴിലാളികളെപ്പറ്റി പൊലീസിനു നാമമാത്രമായ വിവരങ്ങളേയുള്ളൂ. അതിന്റെ നിജസ്ഥിതി അന്വേഷിക്കാൻ പൊലീസ് മെനക്കെടാറില്ല. സ്വന്തം ഫോട്ടോയും മറ്റാരുടെയെങ്കിലും പേരും വിലാസവും ചേർക്കുന്ന വ്യാജ തിരിച്ചറിയൽ കാർഡുകളാണ് പലരുടെയും കൈവശമുള്ളത്. വ്യാജ തിരിച്ചറിയൽ കാർഡുകൾ തയ്യാറാക്കിക്കൊടുക്കുന്ന ഏജൻസികൾ അന്യസംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ മൊബൈൽ ഫോണിലെ സിംകാർഡുകളിൽ പലതും മലയാളികളുടേതോ നാട്ടിൽനിന്ന് അപഹരിച്ചതോ ആയിരിക്കും. കൊലപാതകമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യുമ്പോൾ മാത്രമാണ് അന്യസംസ്ഥാന തൊഴിലാളിയെക്കുറിച്ച് അന്വേഷണം നടത്തുക.
194 ജില്ലകളിൽ നിന്ന്
സംസ്ഥാനത്തെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും പശ്ചിമബംഗാൾ, തമിഴ്നാട്, കർണ്ണാടക, ഒഡീഷ, ജാർഖണ്ഡ്, ബീഹാർ, ഉത്തർപ്രദേശ്, അസാം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ് കൂടുതൽ. വിവിധ സംസ്ഥാനങ്ങളിലെ 194 ജില്ലകളിൽ നിന്നാണ് കേരളത്തിലേക്ക് തൊഴിലാളികൾ എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |