കൊച്ചി: ലക്ഷദ്വീപിലെ ചെത്ത്ലാത്തിൽ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് ഹെലികോപ്റ്റർ വൈകിയതിനാൽ യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചതായി പരാതി. ചെത്ത്ലാത്ത് സ്വദേശി അബ്ദുൾഖാദർ (25) ആണ് മരിച്ചത്. സുഹൃത്ത് ഇബ്രാഹിം (23) ഗുരുതരാവസ്ഥയിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാത്രി 10.30ന് ഇവർ സഞ്ചരിച്ച ബൈക്ക് ആടിനെ ഇടിച്ച് മറിയുകയായിരുന്നു. ഇരുവരെയും ചെത്ത്ലാത്ത് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചിയിൽ എത്തിക്കാൻ നിർദ്ദേശിച്ചു. ആശുപത്രിയിൽ നിന്ന് ഹെലികോപ്റ്റർ ആവശ്യപ്പെട്ടെങ്കിലും വ്യാഴാഴ്ച രാവിലെ 9 ഓടെയാണ് എത്തിയത്. ചെത്ത്ലാത്തിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് ഒന്നര മണിക്കൂർ കൊണ്ട് എത്താമെന്നിരിക്കേ, ഇന്ധനം നിറയ്ക്കാനായി കവരത്തിയിലേക്ക് പോയതിനാൽ യാത്ര വൈകി.
കവരത്തിയിൽ എത്തിയപ്പോൾ അബ്ദുൾ ഖാദർ മരിച്ചു. മൃതദേഹം കൈമാറുന്നതിനും സമയം എടുത്തതോടെ വൈകിട്ട് 4.30നാണ് ഇബ്രാഹിമുമായി കോപ്റ്റർ നെടുമ്പാശേരിയിലെത്തിയത്.
തലയ്ക്ക് പരിക്കേറ്റ ഇബ്രാഹിം ചികിത്സയിലാണ്. ബോധം വീണിട്ടില്ല. തലയിൽ 10 തുന്നിക്കെട്ടുണ്ട്. ലക്ഷദ്വീപിൽ നിന്ന് നാല് തുന്നിക്കെട്ടുകൾ മാത്രമായാണ് എത്തിയതെന്നും ഇത് അഴിച്ച് വൃത്തിയാക്കി വീണ്ടും ചികിത്സ നൽകുകയായിരുന്നെന്നും ഡോക്ടർമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |