കൊച്ചി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേൽ കാവിവത്കരണം നടത്തുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ വ്യാപകമായി. അഡ്മിനിസ്ട്രേറ്ററുടെ നടപടികളിൽ കേരളത്തിലും പ്രതിഷേധം ഉയരുന്നുണ്ട്. കേന്ദ്രഭരണ പ്രദേശത്തെ നിയമങ്ങൾ ശക്തമായി നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പ്രതികരണം.
ഗുണ്ടാനിയമം, ഗോവധ നിരോധനനിയമം, പഞ്ചായത്ത് റെഗുലേഷൻ നിയമം, ലക്ഷദ്വീപ് ഡെവലപ്‌മെന്റ് അതോറിട്ടിക്കായുള്ള നിയമം എന്നിവ കരട് വിജ്ഞാപനം ചെയ്ത് ജനാഭിപ്രായം സ്വീകരിച്ച് അംഗീകാരത്തിനായി കേന്ദ്രആഭ്യന്തര മന്ത്രാലയത്തിലേക്ക് അയച്ചിരിക്കുകയാണ്. അതിനിടെ, അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി, എളമരം കരീം എം.പി എന്നിവരും എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ് സംസ്ഥാന കമ്മിറ്റികളും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതിഷേധക്കാർ പറയുന്നത്
കോസ്റ്റൽ റെഗുലേഷൻ ആക്ടിന്റെ പേരിൽ മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചുമാറ്റുന്നു
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ പഞ്ചായത്ത് - സഹകരണസംഘം തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കി
99 ശതമാനം മുസ്ലിം ജനതയുള്ള ലക്ഷദ്വീപിൽ ഗോമാംസം നിരോധിച്ചു. സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ നിന്ന് ബീഫ് നീക്കി
പ്രിവൻഷൻ ഒഫ് ആന്റി സോഷ്യൽ ആക്ടിവിറ്റീസ് ബിൽ (ഗുണ്ടാ നിയമം) പിൻവലിക്കണം
ടൂറിസ്റ്റുകൾക്ക് മദ്യം വിൽക്കാൻ നൽകിയ അനുവാദം പിൻവലിക്കണം
സ്മാർട്ട് സിറ്റി പദ്ധതിക്കുവേണ്ടി കെട്ടിടങ്ങൾ പൊളിക്കാൻ തയ്യാറാക്കിയ ലിസ്റ്റ് തള്ളിക്കളയണം
ക്വാറന്റൈനിൽ ഇളവ് വരുത്തിയത് കൊവിഡ് രോഗം പടരാൻ കാരണമാക്കി
ഭരണകൂടം പറയുന്നത്
വ്യാജവാർത്തകളിലൂടെ പ്രതിഷേധം സൃഷ്ടിക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തിയതിനാലാണ് ലക്ഷദ്വീപിലെ ആദ്യ ന്യൂസ് പോർട്ടലായ ദ്വീപ് ഡയറിക്ക് വിലക്കേർപ്പെടുത്തിയത്
ജനസംഖ്യ നിയന്ത്രിക്കാനാണ് രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ അയോഗ്യരാക്കിയത്. ഒറ്റ പ്രസവത്തിൽ രണ്ട് കുഞ്ഞുങ്ങളുണ്ടായവർക്ക് ഇളവു ലഭിക്കും.
ദാമൻ, ദിയു മാതൃകയിലുള്ള നിയമങ്ങളാണ് നടപ്പിലാക്കുന്നത്. വ്യാജമദ്യ - മയക്കുമരുന്ന് ലോബികളെ നിയന്ത്രിക്കാനാണ് ടൂറിസ്റ്റുകൾക്ക് മദ്യം അനുവദിച്ചത്
''ജനവിരുദ്ധമായ നിയമ നിർമ്മാണങ്ങൾ നടത്താനാണ് ശ്രമം. ഇത് ലക്ഷദ്വീപിനെ തകർക്കാനാണ്. മദ്യവിതരണം ജനവാസമുള്ള സ്ഥലങ്ങളിലും നടപ്പിലാക്കി. അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ ഭരണമാണ് നടക്കുന്നത്.
- പി.പി. മുഹമ്മദ് ഫൈസൽ എം.പി
''ലക്ഷദ്വീപിൽ രാഷ്ട്രീയ ഇടം കിട്ടാത്ത കമ്മ്യൂണിസ്റ്റ്, മുസ്ലിംലീഗ് ജിഹാദി ഗ്രൂപ്പുകളാണ് അഡ്മിനിസ്ട്രേറ്റർക്കെതിരെ നുണപ്രചാരണം നടത്തുന്നത്. സ്കൂളുകളിൽ മാംസം നിരോധിക്കുന്നത് വിദ്യാഭ്യാസ വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ചാണ്. മദ്യം ദ്വീപിൽ നൽകിയത് പി.എം.സെയ്ത് എം.പിയായ കോൺഗ്രസ് ഭരണകാലത്താണ്. സ്ഥലം ഏറ്റെടുക്കുന്ന നിയമം 240 കോടി രൂപയുടെ അഗത്തി എയർപോർട്ട് വികസനത്തിനായാണ്.
എ.പി.അബ്ദുള്ളക്കുട്ടി,
ദേശീയ വൈസ് പ്രസിഡന്റ്,
പ്രഭാരി - ബി.ജെ.പി ലക്ഷദ്വീപ് കമ്മിറ്റി
ലക്ഷദ്വീപിലെ സംഭവങ്ങളെ അപലപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ സ്വീകരിക്കുന്ന നടപടികൾ സങ്കുചിത താത്പര്യങ്ങൾക്ക് വഴങ്ങിക്കൊണ്ടുള്ളതാണെന്നും ഈ നപടികളിൽനിന്ന് ബന്ധപ്പെട്ടവർ പിൻവാങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
അവിടത്തെ ജനങ്ങളുടെ സംസ്കാരത്തിനും ജീവിതത്തിനും വെല്ലുവിളിയുയർത്തുന്ന സാഹചര്യമാണുണ്ടാവുന്നത്. ലക്ഷദ്വീപും കേരളവുമായി ദീർഘകാലത്തെ ബന്ധമാണുള്ളത്. ഒരു ഘട്ടത്തിൽ നമ്മുടെ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. പരസ്പര സഹകരണത്തിലൂടെയാണ് ദ്വീപുനിവാസികളും നമ്മളും മുന്നോട്ടുപോകുന്നത്. ഇത് തകർക്കാൻ ഗൂഢശ്രമം നടക്കുന്നതായാണ് വാർത്തകളിൽ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലക്ഷദ്വീപ് ജനതയുടെ സംസ്കാരം
തകർക്കരുത്: സമസ്ത
കോഴിക്കോട്: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ജനങ്ങളുടെ ഉപജീവനമാർഗവും സ്വത്വവും ഇല്ലാതാക്കുന്ന ഇടപെടലുകൾ നടത്തുന്നത് നീതീകരിക്കാനാവില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാർ എന്നിവർ പറഞ്ഞു.
തദ്ദേശീയരുടെ അവകാശങ്ങൾ അട്ടിമറിക്കുന്നതാണ് പല നടപടികളും. സമാധാനപരമായി കഴിഞ്ഞുവന്ന ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയുണ്ടാക്കുന്ന നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ
നീക്കം തടയണം: കെ.എൻ.എം
കോഴിക്കോട്: ലക്ഷദ്വീപിന്റെ സാംസ്കാരിക പാരമ്പര്യവും പൈതൃകവും തകർക്കാനുള്ള അഡ്മിനിസ്ട്രേറ്ററുടെ നീക്കം തടയാൻ അടിയന്തര ഇടപെടൽ വേണമെന്ന് കെ.എൻ.എം സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങൾ ഒട്ടുമില്ലാത്ത ദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പിലാക്കാൻ ഒരുങ്ങുന്നതിനു പിന്നിൽ വ്യക്തമായ വർഗീയ അജണ്ടയുണ്ട്. ടൂറിസത്തിന്റെ മറവിൽ ശാന്തമായ ഒരു പ്രദേശത്ത് അരാജകത്വം വിതക്കാനുള്ള നീക്കം അപലപനീയമാണ്. ഉദ്യോഗാർഥികളെ നിരാശപ്പെടുത്തുന്ന നീക്കവും ഉടൻ പിൻവലിക്കണം. സംഗമം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലകോയ മദനി ഉദ്ഘാടനം ചെയ്തു.
ലക്ഷദ്വീപ്: അസത്യപ്രചാരണമെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ലക്ഷദ്വീപിനെ സംബന്ധിച്ച് കേരളത്തിൽ ചിലർ നടത്തുന്ന അസത്യ പ്രചാരണം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. അഡ്മിനിസ്ട്രേറ്റർ പ്രവർത്തിക്കുന്നത് ഇതിന് വേണ്ടിയാണ്. ദ്വീപിലെ ചില ജനവാസമില്ലാത്ത സ്ഥലങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങളും മയക്കുമരുന്ന് കടത്തും നടക്കുന്നുണ്ടെന്ന വാർത്ത മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ അനുവദിക്കില്ല. എന്നാൽ ഇതെല്ലാം ഒരു മതവിഭാഗത്തിന് എതിരാണെന്ന് വരുത്തിതീർക്കാനാണ് ചിലർ ശ്രമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |