കവരത്തി: ലക്ഷദ്വീപിൽ അശാന്തി വിതച്ച പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്തമാകുമ്പോഴും നിയന്ത്രണങ്ങൾ കടുപ്പിച്ച് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെ, കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനാണ് ഇന്നലത്തെ ഉത്തരവ്. നിയമനങ്ങൾ പുനഃപരിശോധിക്കും. കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കമാണിതെന്നാണ് സംശയം.
വിദഗ്ദ്ധ ചികിത്സയ്‌ക്കായി രോഗികളെ എയർ ആംബുലൻസിൽ (ഹെലികോപ്റ്റർ) കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. എയർ ആംബുലൻസ് അനുവദിക്കുന്ന കാര്യം ഇനി മെഡിക്കൽ ഡയറക്ടർ ഡോ.എം.കെ. സൗദാബി അദ്ധ്യക്ഷയായ നാലംഗ സമിതി തീരുമാനിക്കും. ഇതുവരെ മെഡിക്കൽ ഓഫീസർക്ക് ഈ അനുമതി നൽകാമായിരുന്നു. പുതിയ ഉത്തരവനുസരിച്ച്, എയർ ആംബുലൻസിന് സിമിതി അനുമതി നൽകിയില്ലെങ്കിൽ രോഗികളെ കപ്പലിൽ കൊണ്ടുപോകണം. രണ്ട് എയർ ആംബുലൻസ് ഹെലികോപ്ടറുകളാണ് ഇവിടെയുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരനായ പ്രഫുൽ ഖോഡ പട്ടേൽ 2020 ഡിസംബറിലാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റത്. വെറും ആറു മാസം കൊണ്ടാണ് പട്ടേലിന്റെ പരിഷ്‌കാരങ്ങൾ ജനങ്ങളെ തെരുവിലിറക്കിയത്.
ജീവനക്കാരുടെ കാര്യക്ഷമത പരിശോധിക്കുന്നു
സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത പരിശോധിക്കാൻ നിർദ്ദേശിക്കുന്നതാണ് മറ്റൊരു ഉത്തരവ്. കഴിഞ്ഞ 20ന് പുറത്തിറങ്ങിയ ഉത്തരവിൽ കാര്യക്ഷമത ഇല്ലാത്ത ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരെ നിയമിക്കുന്നതിനുള്ള സെലക്ഷൻ ബോർഡും പുനഃസംഘടിപ്പിച്ചു. പുതിയ ബോർഡിൽ തദ്ദേശീയരായ ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ ഇല്ല. അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ്, കളക്ടർ, ഫിനാൻസ് സെക്രട്ടറി, സീനിയർ സൂപ്രണ്ട് ഒഫ് പൊലീസ്, ഡയറക്ടർ ഒഫ് സർവീസ് എന്നിവരാണ് പുതിയ അംഗങ്ങൾ.
ഇന്ന് സർവകക്ഷിയോഗം
അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകാൻ ദ്വീപിൽ ഇന്നു വൈകിട്ട് നാലിന് ഓൺലൈനിൽ സർവകക്ഷി യോഗം ചേരും. എം.പി ഉൾപ്പെടെ എല്ലാ പാർട്ടി നേതാക്കളും പങ്കെടുക്കും. യോഗത്തിൽ പങ്കെടുക്കുന്ന കാര്യം ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് ദ്വീപിലെ ബി.ജെ.പി നേതൃത്വം വ്യക്തമാക്കി.
അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഭീമഹർജി നൽകാനുള്ള ഒപ്പു ശേഖരണത്തിലാണ് ജനങ്ങൾ. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിയമനടപടികൾക്ക് ലക്ഷദ്വീപ് എം.പിയും വിവിധ സംഘടനകളും ആലോചിക്കുന്നു. ദേശീയ പ്രക്ഷോഭത്തിന് എൻ.സി.പിയും തീരുമാനിച്ചിട്ടുണ്ട്.
കൊച്ചിയിൽ പ്രതിഷേധം
അഡ്മിനിസ്ട്രേറ്ററുടെ രാജി ആവശ്യപ്പെട്ട് എം.പിമാരായ ഹൈബി ഈഡനും കെ.എൻ. പ്രതാപനും എറണാകുളത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസ് വളപ്പിൽ ഇന്നലെ കുത്തിയിരിപ്പ് സമരം നടത്തി.
'സമുദ്രത്തിൽ, ഇന്ത്യയുടെ രത്നമാണ് ലക്ഷദ്വീപ്. അധികാരത്തിലുള്ള അജ്ഞരായ വർഗീയവാദികൾ അതിനെ നശിപ്പിക്കുകയാണ്. ഞാൻ ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു".
- രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |