കൊച്ചി: ലക്ഷദ്വീപിൽ ജൈവായുധം പ്രയോഗിച്ചെന്ന് ചാനൽ ചർച്ചയിൽ പറഞ്ഞ സിനിമാ സംവിധായികയും ലക്ഷദ്വീപ് സ്വദേശിയുമായ അയിഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹത്തിന് കവരത്തി പൊലീസ് കേസടുത്തു.
ബി.ജെ.പി ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുൽ ഖാദർ ഹാജിയുടെ പരാതിയിലാണിത്. രാജ്യദ്രോഹം, ദേശീയതയ്‌ക്ക് ഭംഗം വരുത്തുന്ന പരാമർശം എന്നീ വകുപ്പുകളിലാണ് കേസ്.
ചൊവ്വാഴ്ച മീഡിയ വൺ ചാനലിലായിരുന്നു അയിഷയുടെ പരാമർശം. ഇത് കേന്ദ്രസർക്കാരിനെതിരെ ദുരുദ്ദേശ്യത്തോടെ പറഞ്ഞതാണെന്നാണ് പരാതി. ചർച്ചയിൽ പങ്കെടുത്ത യുവമോർച്ച സംസ്ഥാന സെക്രട്ടറി ബി.ജി.വിഷ്ണു അപ്പോൾ തന്നെ പരാമർശം പിൻവലിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും അയിഷ തയ്യാറായില്ല. പിന്നീട് വിഷ്ണു തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിലും യുവമോർച്ച പ്രവർത്തകർ പാലക്കാട് പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു.
രാജ്യത്തെയോ സർക്കാരിനെയോ അല്ല അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ ഉദ്ദേശിച്ചാണ് പരാമർശമെന്ന് അയിഷ ഫേസ്ബുക്കിലും
വീഡിയോ സന്ദേശത്തിലും വിശദീകരിച്ചു.
ഒരു വർഷത്തോളം ഒറ്റ കൊവിഡ് കേസും ഇല്ലാതിരുന്ന ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലിൽ നിന്നും കൂടെ വന്നവരിൽ നിന്നുമാണ് വൈറസ് വ്യാപിച്ചതെന്നും ഈ സാഹചര്യത്തിലാണ് പ്രഫുൽ പട്ടേലിനെ ജൈവായുധവുമായി താരതമ്യപ്പെടുത്തിയതെന്നും അവർ പറഞ്ഞു.
അയിഷയുടെ വിവാദ പരാമർശത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് ലക്ഷദ്വീപിലെ ബി.ജെ.പി പ്രവർത്തകരുടെ വീടുകളിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും. ഇന്നലെ ചേർന്ന ബി.ജെ.പി ലക്ഷദ്വീപ് നേതൃയോഗത്തിലാണ് തീരുമാനം. പ്രസിഡന്റ് അബ്ദുൾ ഖാദറിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ പ്രഭാരി എ.പി. അബ്ദുള്ളക്കുട്ടിയും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |