കൊച്ചി: ലക്ഷദ്വീപിലെ കരട് റെഗുലേഷനുകൾ, കൊവിഡ് നിയന്ത്രണങ്ങൾ എന്നിവയ്ക്കെതിരെ കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി നൽകിയ പൊതുതാത്പര്യ ഹർജി അപക്വമാണെന്നു വിലയിരുത്തി ഹൈക്കോടതി തള്ളി. മലപ്പുറത്ത് സ്ഥിരതാമസക്കാരനായ ഹർജിക്കാരന് ലക്ഷദ്വീപിലെ ജനങ്ങളുമായോ ഭരണനടപടികളുമായോ ഒരു ബന്ധവുമില്ലെന്നും ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ലക്ഷദ്വീപിലെ ജനങ്ങളുടെ സംസ്കാരം, ജീവിതരീതി തുടങ്ങിയവയൊക്കെ തകർക്കുന്ന തരത്തിലാണ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതെന്നും റെഗുലേഷനുകൾ ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ഹർജിക്കാരൻ ചോദ്യംചെയ്യുന്ന വിജ്ഞാപനങ്ങൾ പ്രാഥമിക ഘട്ടത്തിലുള്ളതോ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുന്നതിനുള്ള കരട് രൂപത്തിലുള്ളതോ ആണെന്ന് ഹൈക്കോടതി വിലയിരുത്തി. കേന്ദ്രസർക്കാരിന്റെയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും സജീവ പരിഗണനയിലുള്ള കരട് റെഗുലേഷനുകളുടെ നിയമസാധുത കോടതി പരിശോധിക്കുന്നത് അപക്വമാണെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |