കൊച്ചി: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്നലെ ദാമൻ ദിയുവിലേക്ക് മടങ്ങി. രാവിലെ 9.15ന് കവരത്തിയിൽ നിന്ന് ഹെലികോപ്റ്ററിൽ അഗത്തിയിലെത്തി അവിടെ നിന്ന് പ്രത്യേക വിമാനത്തിൽ ദാമനിലേക്ക് പോയി.14ന് ദ്വീപിൽ എത്തിയ പട്ടേൽ ചർച്ചകൾക്കും യോഗങ്ങൾക്കും ശേഷമാണ് നിശ്ചയിച്ചതിലും ഒരു ദിനം മുമ്പേ മടങ്ങിയത്.
ഹെൽത്ത് ഡയറക്ടറെ തരംതാഴ്‌ത്തി
ലക്ഷദ്വീപ് മെഡിക്കൽ ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. എം.കെ. സൗദാബിയെ മാറ്റി പകരം അന്ത്രോത്ത് ചീഫ് മെഡിക്കൽ ഓഫീസറായ ഡോ.എം.പി. ബഷീറിനെ നിയമിച്ച് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഉത്തരവിറക്കി. അന്ത്രോത്ത് സി.എച്ച്.സി ചീഫ് മെഡിക്കൽ ഓഫീസറാണ് സൗദാബി. സൗദാബിയുടെ ബി.ജെ.പി പ്രവർത്തകനായ ഭർത്താവ് സേവ് ലക്ഷദ്വീപ് ഫോറത്തെ അനുകൂലിച്ചതും ചില ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള നിർദ്ദേശം സൗദാബി പാലിക്കാത്തതുമാണ് നടപടിക്ക് കാരണമെന്ന് ആരോപണമുണ്ട്. സീനിയോറിറ്റി മറികടന്നാണ് നിയമനമെന്ന് ദ്വീപുവാസികൾ ആരോപിച്ചു.
സ്ഥലം അളന്നുതിരിച്ചതിൽ പ്രതിഷേധം
കവരത്തിയിൽ ആശുപത്രി കെട്ടിടം നിർമ്മിക്കാൻ റവന്യൂ വകുപ്പ് സ്ഥലം അളന്നുതിരിച്ച് കൊടി നാട്ടിയതിൽ സേവ് ലക്ഷദ്വീപ് ഫോറവും പഞ്ചായത്തംഗങ്ങളും ഇന്നലെ പ്രതിഷേധിച്ചു. കൊടികൾ ഇവർ പിഴുതുമാറ്റി.
സൗരോർജ പദ്ധതി അനിശ്ചിതത്വത്തിൽ
ലക്ഷദ്വീപിൽ തുടക്കം കുറിച്ച വീടുകളിലേക്കുള്ള സബ്സിഡിയോടുകൂടിയ 200 കോടിയുടെ സൗരോർജ പദ്ധതി അനിശ്ചിതത്വത്തിലായി. കവരത്തി, അഗത്തി ഒഴികെയുള്ള ദ്വീപുകളിലെ പ്രവർത്തനം നിറുത്തിവയ്ക്കാൻ നടത്തിപ്പു ചുമതലയുള്ള സോളാർ എനർജി കോർപറേഷൻ ഒഫ് ഇന്ത്യക്ക് സ്റ്റോപ്പ് മെമ്മോ ലഭിച്ചു. വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണമാണ് കാരണമായി പറഞ്ഞത്. മിനിസ്ട്രി ഒഫ് ന്യൂ ആൻഡ് റിന്യുവബിൾ എനർജി തുടക്കമിട്ട പദ്ധതിയാണിത്. 25.14 മെഗാവാട്ട് 75.71എം.ഡബ്ല്യിയു.എച്ച് ബാറ്ററി സ്റ്റോറേജ് സിസ്റ്റത്തിനായി ലക്ഷദ്വീപ് വൈദ്യുതി വകുപ്പ് എസ്.ഇ.സി.ഐയുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. കവരത്തി, അഗത്തി, ബംഗാരം, തിനക്കര ദ്വീപുകളിൽ പദ്ധതി ആരംഭിക്കാൻ നോയിഡ ആസ്ഥാനമായ സൺ സോഴ്സ് എനർജിക്ക് കരാറും നൽകിയിരുന്നു.
സമരം തുടരുമെന്ന് അയിഷ സുൽത്താന
നെടുമ്പാശേരി: തനിക്കെതിരെ കേസെടുത്തതിന്റെ പേരിൽ ഭയപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് സിനിമാ പ്രവർത്തക അയിഷ സുൽത്താന പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. എന്ത് നിയമനടപടി ഉണ്ടായാലും പിൻമാറുന്ന പ്രശ്നമില്ലെന്നും ലക്ഷദ്വീപ് നിവാസികളുടെ മുഴുവൻ പിന്തുണയും തനിയ്ക്കുണ്ടെന്നും അവർ പറഞ്ഞു.
അയിഷ സുൽത്താന ഇന്ന് പൊലീസിൽ ഹാജരാകും
കൊച്ചി: കേന്ദ്രം ലക്ഷദ്വീപിൽ ജൈവായുധം പ്രയോഗിച്ചെന്ന് ചാനൽ ചർച്ചയിൽ പറഞ്ഞതിന് രാജ്യദ്റോഹക്കുറ്റക്കേസിൽ പ്രതിയായ സംവിധായികയും ലക്ഷദ്വീപ് സ്വദേശിനിയുമായ അയിഷ സുൽത്താന ഇന്ന് കവരത്തി പൊലീസിൽ ഹാജരാകും. വൈകിട്ട് 4.30ന് എത്താനാണ് പൊലീസിന്റെ നോട്ടീസ്. ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് തിരിച്ച അയിഷ അഭിഭാഷകനൊപ്പമാണ് കവരത്തിയിലെത്തിയത്. പൊലീസിന്റെ നടപടികളോട് സഹകരിക്കും. ലക്ഷദ്വീപ് ജനതയ്ക്കു നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരും. രാജ്യവിരുദ്ധമായി ഒന്നും താൻ ചെയ്തിട്ടില്ലെന്നും അയിഷ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |