കൊച്ചി: എം.പിമാരായ ഹൈബി ഈഡനും ടി.എൻ. പ്രതാപനും സന്ദർശനാനുമതി വിലക്കി ലക്ഷദ്വീപ് കളക്ടർ എസ്.അസ്കർ അലി ഉത്തരവിറക്കി. മത്സ്യതൊഴിലാളി കോൺഗ്രസ് ദേശീയ ലീഗൽ അഡ്വൈസർ അഡ്വ. രാകേഷ് ശർമ്മയുടെ അപേക്ഷയും നിരസിച്ചു.
സന്ദർശനം അഡ്മിനിസ്‌ട്രേഷനെതിരെ പ്രക്ഷോഭം സൃഷ്ടിക്കാനാണെന്നും ക്രമസമാധാനം തകരുമെന്നും ഉത്തരവിൽ പറയുന്നു.
എം.പിമാരുടെ അപേക്ഷകൾ ഏഴു ദിവസം ക്വാറന്റൈൻ നിർബന്ധമാണെന്നു ചൂണ്ടിക്കാട്ടി അനുവദിച്ചിരുന്നില്ല. പത്തു ദിവസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്നാണ് പുതിയ നിലപാട്.
ടൂറിസം വകുപ്പിലെ താൽക്കാലിക ജീവനക്കാരെ ഒഴിവാക്കുന്നു
കൊച്ചി: ലക്ഷദ്വീപ് സൊസൈറ്റി ഫോർ പ്രൊമോഷൻ ഒഫ് നേച്ചർ ടൂറിസം ആൻഡ് സ്പോർട്സിലെ 151താൽക്കാലിക ജീവനക്കാരെ രണ്ട് മാസത്തേക്ക് ജോലിയിൽ നിന്നു മാറ്റി ലക്ഷദ്വീപ് കളക്ടർ ഉത്തരവിറക്കി. നാളെ മുതൽ രണ്ടു മാസത്തേക്കാണ് പ്രാബല്യം. മാർച്ച് മുതൽ ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് ഒരു പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ദ്വീപിലെ വിവിധ ഗസ്റ്റ് ഹൗസുകളിലും റിസോർട്ടുകളിലും കൊച്ചി ഓഫീസിലും കൊച്ചിയിലെ ട്രാൻസിറ്റ് അക്കോമഡേഷനിലുമുള്ള ജീവനക്കാരെയാണ് ഉത്തരവ് ബാധിക്കുക.
ടൂറിസം പദ്ധതി അനുമതി പുനഃപരിശോധിക്കും
കൊച്ചി: മിനിക്കോയ്, കടമത്ത്, സുഹേലി ദ്വീപുകളിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് വില്ലേജ് ദ്വീപ് പഞ്ചായത്തുകൾ ലക്ഷദ്വീപ് ഭരണകൂടത്തിന് നൽകിയ എൻ.ഒ.സി പുനപ്പരിശോധിക്കും. ഭരണകൂടവുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് പഞ്ചായത്തുകളുടെ തീരുമാനം വഴിവയ്ക്കുക.
806 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കേണ്ടത്. 2019ലാണ് പഞ്ചായത്തുകൾ എൻ.ഒ.സി നൽകിയത്. ദ്വീപ് നിവാസികൾക്ക് തൊഴിൽ സംവരണമടക്കമുള്ള വ്യവസ്ഥകൾ ലംഘിക്കുന്നുണ്ടെങ്കിൽ എൻ.ഒ.സി പിൻവലിക്കാമെന്നാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലെ തീരുമാനം.
ഇക്കാര്യങ്ങൾ പരിശോധിക്കാൻ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെയും ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ഹസൻ ബൊഡുമുക്കഗോത്തിയെയും ചുമതലപ്പെടുത്തി.
യോഗത്തിൽ യു.സി.കെ തങ്ങൾ, ഡോ. പി.പി കോയ, എം.പി മുഹമ്മദ് ഫൈസൽ, മുൻ എം.പി ഹംദുല്ല സെയ്ദ്, ഡോ. മുഹമ്മദ് സാദിഖ്, ബി.ഹസ്സൻ, കോയ കോമളം, സി.ടി. നജ്മുദ്ദീൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |