സാധാരണ മലയാളിക്ക് കമ്പ്യൂട്ടർ കിനാവ് കാണാൻ പോലും കഴിയാതിരുന്ന കാലത്ത് കമ്പ്യൂട്ടറിന്റെ ശാസ്ത്ര സാങ്കേതികതയെ പ്രണയിച്ചയാളായിരുന്നു ആർ.പി.ലാലാജി. നാളെയുടെ പുരോഗതിയെപ്പറ്റിയുള്ള ലാലാജിയുടെ ചിന്തകളാണ് കേരളത്തിലെ ആദ്യകാല ഐ.ടി വ്യവസായികളിലൊരാളും ടെക്നോപാർക്കിലെ ആദ്യ അഞ്ച് കമ്പനികളിലൊന്നിന്റെ സ്ഥാപകനുമായി അദ്ദേഹത്തെ മാറ്റിയത്.
കവിയൂരിൽ നിന്ന് കമ്പ്യൂട്ടറിന്റെ കാണാക്കഥകൾ പഠിക്കാനായി 1969ൽ ന്യൂയോർക്കിലെ ലോകപ്രശസ്ത കമ്പ്യൂട്ടർ കമ്പനിയായ ഐ.ബി.എമ്മിലെത്തിയ ആർ.പി ലാലാജി ഐ.ടി മേഖലയെക്കുറിച്ച് കരസ്ഥമാക്കിയ അറിവുകൾ ലളിതമായി എഴുതിയിരുന്നു. ആർ.പി.ലാലാജിയുടെ ലേഖനങ്ങൾ വായിക്കാനായി യുവതലമുറ കാത്തിരുന്ന ഒരുകാലമുണ്ടായിരുന്നു.
കേന്ദ്ര സർക്കാർ കമ്പ്യൂട്ടറിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോൾ ലാലാജിയും സർക്കാരിന്റെ പദ്ധതികളിൽ പങ്കാളിയായി. ആദ്യകാലത്ത് അമ്പതോളം സെന്ററുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി തുടങ്ങിയത്. നായർ സർവീസ് സൊസൈറ്റിയുമായി സഹകരിച്ച് കേരളത്തിലുടനീളം സെന്ററുകൾ തുടങ്ങി പി.ജി.ഡി.സി.എയും കമ്പ്യൂട്ടർ അക്കൗണ്ടിംഗും പരിചയപ്പെടുത്തി. മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ, ലീഗൽ, ബിസിനസ്, ഇൻഷ്വറൻസ് മേഖലകളിലെ കമ്പ്യൂട്ടർ അധിഷ്ഠിത തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കാനുമായി.
കേരള സർക്കാരിന്റെ ഐ.ടി ഉപദേശകസമിതി അംഗമായിരുന്ന ആർ.പി.ലാലാജി ഒഡപാക് എം.ഡി ആയിരുന്നപ്പോൾ സൗദി സർക്കാരുമായി കരാർ ഒപ്പിട്ടതിലൂടെ നിരവധി ഡോക്ടർമാർക്കും നഴ്സുമാർക്കും സാങ്കേതിക വിദഗ്ദ്ധർക്കുമാണ് സൗദിയിൽ തൊഴിലവസരം ലഭിച്ചത്.
കമ്പ്യൂട്ടറെന്തെന്ന് മലയാളികളെ പഠിപ്പിച്ചയാൾ
ആധുനിക കേരളത്തിലാദ്യമായി 1984ൽ കൊല്ലത്ത് 'ക്വയിലോൺ കമ്പ്യൂട്ടേഴ്സും' 1985 ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പ്യൂട്ടർ ടെക്‌നോളജിയും ആരംഭിച്ച ആർ.പി.ലാലാജി നിരവധിയാളുകൾക്കാണ് കമ്പ്യൂട്ടറുകളുടെ ലോകം കാണിച്ചുനൽകിയത്.
ഇന്ത്യയിൽ ആദ്യമായി പുറംകരാർ ജോലി (ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്സിംഗ്) കൊണ്ടു വന്നതും ലാലാജിയാണ്. നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. കോമൺവെൽത്തിന്റെ കാസ്മി അവാർഡ്, ന്യൂയോർക്കിലെ എസ്.എൻ വേൾഡ് കൗൺസിൽ അവാർഡ്, ഫിലിം ജേർണലിസത്തിൽ ബെസ്റ്റ് ഫീച്ചർ അവാർഡ്, റോയൽ ഫോട്ടോഗ്രാഫിക് സൊസൈറ്റി ഒഫ് ഗ്രേറ്റ് ബ്രിട്ടന്റെ എൽ.ആർ.പി.എസ് പദവി എന്നിവ ഇവയിൽ ചിലത് മാത്രമാണ്.
തന്റെ 81ാം വയസിലാണ് ലാലാജി വിടപറയുന്നത്. ഇദ്ദേഹത്തിന്റെ സ്വപ്നങ്ങളെ മുന്നോട്ട് കൊണ്ടു പോകുകയാണ് മക്കളായ ഇന്ദു ലക്ഷ്മിയും ശങ്കർ ലാലും. ലാലാജിയുടെയും ഭാര്യ വത്സലയുടെയും ആത്മാക്കൾ തങ്ങളുടെ വ്യവസായ സംരംഭങ്ങൾക്ക് അനുഗ്രഹങ്ങൾ ചൊരിയുന്നുണ്ടാവുമെന്നാണ് ഇവരുടെ വിശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |