തിരുവനന്തപുരം: ഭൂമിയുടെ ന്യായവിലയിൽ ഏപ്രിൽ ഒന്നുമുതൽ 10 ശതമാനം വർദ്ധന വരുന്നതോടെ വസ്തുകൈമാറ്റച്ചെലവ് വലിയ അളവിൽ കൂടും. രജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനം ഗണ്യമായി ഉയരും. 200 കോടിയിലേറെ രൂപയാണ് നടപ്പു സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന വർദ്ധന. സർക്കാരിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വരുമാന സ്രോതസ്സാണ് വസ്തു കൈമാറ്റം.
ന്യായവിലയുടെ 8 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസുമാണ് വകുപ്പിന് കിട്ടുന്നത്. 2021-22 സാമ്പത്തിക വർഷം ഫെബ്രുവരി വരെ 3300 കോടിയാണ് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 173 കോടിയുടെ വർദ്ധന. മാർച്ചിലെ വരവു കൂടി ചേർക്കുമ്പോൾ സാമ്പത്തികവർഷത്തെ ആകെ വരുമാനം വീണ്ടും ഉയരും. ദേശീയപാത വികസനം, മെട്രോ റെയിൽ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഫലമായി സമീപ പ്രദേശങ്ങളിൽ ഭൂമിയുടെ വിപണി മൂല്യം പല മടങ്ങ് വർദ്ധിച്ചത് കണക്കിലെടുത്താണ് ന്യായവില കൂട്ടിയിട്ടുള്ളത്. 2010 ഏപ്രിൽ ഒന്നിനാണ് സർക്കാർ ഭൂമിക്ക് ന്യായവില നിശ്ചയിച്ചത്. പിന്നീട് പല ഘട്ടങ്ങളിലായി ഇത് പുതുക്കി നിശ്ചയിച്ചു. 2010 ലെ ന്യായവിലയുടെ 200 ശതമാനമാണ് ഇപ്പോഴത്തെ ന്യായവില. ഏപ്രിൽ ഒന്നുമുതൽ ഇത് 210 ശതമാനമാവും.
2 ലക്ഷത്തിന് ഫീസ് 22,000
2010 ൽ ഒരു ലക്ഷം രൂപ ന്യായവില ഉണ്ടായിരുന്ന സ്ഥലത്തിന് 2020 -ൽ ഇരട്ടി വർദ്ധന വന്ന് രണ്ടു ലക്ഷമായി. ഏപ്രിൽ ഒന്നുമുതൽ ഇത് 10 ശതമാനം കൂടി 2,20,000 ആവും. ഇതിന്റെ എട്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസുമാണ് ഇനി രജിസ്ട്രേഷന് വേണ്ടിവരുന്നത്. അതായത് 22,000 രൂപ ഈ സ്ഥലത്തിന്റെ കൈമാറ്റം വഴി സർക്കാരിന് ലഭിക്കും. 'ആർ'(2.47 സെന്റ്) ആണ് ന്യായവില കണക്കാക്കുന്നതിനുള്ള അടിസ്ഥാന യൂണിറ്റ്.
ന്യായവില കണക്കാക്കുന്ന മാനദണ്ഡങ്ങൾ
കരഭൂമി
വയൽഭൂമി
തോട്ടം ഭൂമി(റോഡ് സൗകര്യം ഉള്ളതും ഇല്ലാത്തതും)
ഗാർഹിക ആവശ്യത്തിന് (റോഡ് സൗകര്യം ഉള്ളതും ഇല്ലാത്തതും)
വ്യാവസായിക ആവശ്യത്തിന് (റോഡ് സൗകര്യം ഉള്ളതും ഇല്ലാത്തതും)
ഇതിൽ റോഡുകളെ നാഷണൽ ഹൈവെ, പഞ്ചായത്ത് റോഡ്, പൊതുമരാമത്ത് റോഡ് എന്നിങ്ങനെ വിഭജിക്കും.
ന്യായവില നിശ്ചയിക്കുന്നത് റവന്യുവകുപ്പ്. വില്ലേജ് ഓഫീസർ സ്ഥലപരിശോധന നടത്തി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർ.ഡി.ഒ വില നിശ്ചയിക്കും.
ഇഷ്ടദാനം
ന്യായവിലയുടെ രണ്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി (മിനിമം 1000 രൂപ), രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |