തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ പഠനത്തിന് ശേഷിയില്ലാത്ത മൂന്നര ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്പ് നൽകുന്ന പദ്ധതിക്ക് വീണ്ടും ടെൻഡർ ക്ഷണിക്കാൻ തീരുമാനിച്ചെങ്കിലും, നടപ്പാകാൻ ആറ് മാസമെങ്കിലും വൈകും.
കേരള ഐ.ടി മിഷനാണ് മൂന്നാമതും ടെൻഡറിനുള്ള നടപടികൾ തുടങ്ങിയത്. ആദ്യം കൊക്കോണിക്‌സ്, പാലക്കാട് ഐ.ടി എന്നീ കമ്പനികൾ സമർപ്പിച്ച ടെൻഡർ, കമ്പനികളുടെ പശ്ചാത്തലം കണക്കിലെടുത്ത് റദ്ദാക്കുകയായിരുന്നു. രണ്ടാം തവണ എച്ച്.പി, എയ്‌സർ, ഡെൽ തുടങ്ങിയ പ്രമുഖ കമ്പനികൾ പങ്കെടുത്തെങ്കിലും, ഉയർന്ന തുക ക്വോട്ട് ചെയ്തതോടെ റദ്ദാക്കി. നിരക്ക് കുറയ്‌ക്കണമെന്നതടക്കമുള്ള വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തിയായിരിക്കും
പുതിയ ടെൻഡർ ക്ഷണിക്കുക.
ഒരു ലാപ്ടോപ്പിന് നികുതിയടക്കം ശരാശരി 25,000 രൂപയാണ് സർക്കാർ കണക്കാക്കിയത്. കമ്പനികൾ ആവശ്യപ്പെട്ടത് 29,000 രൂപയും. ഇറക്കുമതി നിയന്ത്രണവും ആഗോള തലത്തിൽ ലാപ്‌ടോപ്പിനുണ്ടായ ദൗർലഭ്യവും വില കുറയ്‌ക്കാതാരിക്കാനുള്ള കാരണമായി കമ്പനികൾ ചൂണ്ടിക്കാട്ടി. ഐ.ടി മിഷൻ ആവശ്യപ്പെട്ടപ്പോൾ, 300 രൂപ കുറയ്‌ക്കാമെന്നാണ് കമ്പനികൾ വ്യക്തമാക്കിയത്. പുതിയ ടെൻഡറിന്റെ പ്രാഥമിക നടപടികൾ തുടങ്ങിയെന്നും സർക്കാരിന്റെ നിർദ്ദേശം കാത്തിരിക്കുന്നുവെന്നും ഐ.ടി മിഷൻ അധികൃതർ പറഞ്ഞു.
വിദ്യാശ്രീയിലേത് പട്ടിക വിഭാഗത്തിന്
കെ.എസ്.എഫ്.ഇ വായ്‌പ വഴി ലാപ്പ്ടോപ്പ് നൽകാനുള്ള സർക്കാരിന്റെ 'വിദ്യാശ്രീ' പദ്ധതിയുടെ ഭാഗമായി ലഭിക്കാനുണ്ടായിരുന്ന 50,000 ലാപ്‌ടോപ്പുകൾ 'വിദ്യാകിരണം' പദ്ധതിയിലേക്ക് മാറ്റി പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു. പട്ടികജാതി ജാതിക്കാർക്ക് 37,313ഉം പട്ടിക വർഗ്ഗക്കാർക്ക് എണ്ണായിരവുമടക്കം ആകെ 45,313 ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തു. ഇതിനായി
81.56 കോടിയാണ് ചെലവിട്ടത്.
ഡിജിറ്റൽ ഉപകരണങ്ങളില്ലാത്ത കുട്ടികൾ -4.75 ലക്ഷം
മൊബൈൽ ഫോണടക്കം നൽകിയത്: 1.25 ലക്ഷം പേർക്ക്
ശേഷിക്കുന്നത്: 3.50 ലക്ഷം പേർ
ടെണ്ടറിന്റെ പ്രാഥമിക നടപടികൾ തുടങ്ങി. സർക്കാരിന്റെ അന്തിമനിർദ്ദേശം കാത്തിരിക്കുന്നു-
ഐ.ടി മിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |