കാസർകോട്:എൺപത്തിയെട്ടാം വയസിലും ശ്രുതി തെറ്റാതെ മൂകാംബിക അമ്മയെ സ്തുതിക്കുന്ന 'കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി, ഗുണദായിനി...' എന്ന വരികൾ ഉദിനൂരിലെ കെ. പി ലക്ഷ്‌മി 'അമ്മ പാടുന്നത് കേൾക്കുമ്പോൾ കുളിരുകോരും. ജീവിതത്തിന്റെ സായംസന്ധ്യയിൽ ശാരീരികമായ അവശതകൾ മറന്നാണ് ലക്ഷ്മി 'അമ്മ പാട്ടിൽ ലയിച്ചുചേരുന്നത്.
പൊട്ടൻ തെയ്യത്തിന്റെ 'പൊലിക' തോറ്റംപാട്ട് പാടിയും തെയ്യങ്ങൾക്ക് ഒപ്പം സ്തുതി ചൊല്ലിയുമാണ് സംഗീതം പഠിച്ചത്. പരമ്പരാഗതമായി തെയ്യം കലയുടെ ഉപാസകയാണ്. പ്രായം ഏറിയിട്ടും ശബ്ദമാധുര്യത്തിന് കുറവില്ല.
'കണ്ണേറ് ' പാട്ടാണ് ലക്ഷ്‌മി അമ്മയുടെ മാസ്റ്റർ പീസ്. കണ്ണേറ് പാട്ടിന് 2015 ൽ ഫോക്‌ലോർ അക്കാഡമി ഗുരുപൂജ പുരസ്‌ക്കാരം നൽകി ആദരിച്ചിരുന്നു. 'രാജഹംസമേ ..മഴവിൽ കുടിലിൽ സ്നേഹദൂതുമായി ..' തുടങ്ങി ഇരുപത്തഞ്ചോളം പാട്ടുകൾ മനോഹരമായി പാടും. യേശുദാസും ജയചന്ദ്രനും സുശീലയും എല്ലാം ലക്ഷ്മി അമ്മയുടെ ഇഷ്ടഗായകരാണ്. ഇവരുടെ പാട്ടുകൾ ടെലിവിഷനിൽ കേൾക്കുമ്പോൾ അടുത്തുചെന്നിരിക്കും.
പയ്യന്നൂർ കുഞ്ഞിമംഗലം തലായിയിലെ തെയ്യംകലാകാരന്മാരുടെ കുടുംബത്തിലാണ് ജനനം. പതിനൊന്നാം വയസിൽ തെയ്യം കലാകാരൻ എം. കൃഷ്ണൻ പണിക്കരുടെ വധുവായാണ് ഉദിനൂരിൽ എത്തിയത്.
ആശുപത്രികൾ സജീവമാകുന്നതിന് മുമ്പ് 50 വർഷത്തോളം വീടുകളിൽ എത്തി പ്രസവം എടുത്തിട്ടുള്ള ലക്ഷ്മി അമ്മ താരാട്ട് പാടി കൊടുത്ത എത്ര എത്ര ബാല്യങ്ങൾ. പ്രസവമെടുക്കാൻ കടപ്പുറത്തു നിന്നുപോലും ചൂട്ടും കത്തിച്ചു ലക്ഷ്മി അമ്മയെ കൂട്ടാൻ ആളുകൾ വരുമായിരുന്നു. എത്ര രാത്രിയായാലും പോയി കുഞ്ഞുങ്ങളെ എടുത്തുകൊടുത്തിട്ടുണ്ട്. ലക്ഷ്‌മി അമ്മയുടെ 'കൈപ്പുണ്യ'ത്തിൽ പിറന്ന കുഞ്ഞുങ്ങളിൽ പലരും ഇന്ന് സമൂഹത്തിലെ ഉയർന്ന സ്ഥാനങ്ങളിലുണ്ട്. സർക്കാർ സർവീസിൽ നിന്ന് പിരിഞ്ഞ മക്കളായ കുഞ്ഞികൃഷ്ണൻ, പുഷ്പവല്ലി, രാജൻ പണിക്കർ, സതി എന്നിവരും അമ്മയുടെ പാട്ടുകൾക്ക് സപ്പോർട്ട് ആയുണ്ട്.
സ്വന്തമായൊരു കഴിവ് ദൈവം തന്നു. പഠിക്കാനൊന്നും പോയിട്ടില്ല തന്നത്താൻ പാടുന്നതല്ലേ. അഞ്ചാം ക്‌ളാസ് കഴിഞ്ഞ പാടേ കല്ല്യാണം കഴിച്ചു വന്നു. സ്കൂളിൽ ടീച്ചർമാർ വളഞ്ഞിരുന്നു 'സരിഗമ' പാടും. അത് കേട്ടുപഠിച്ചതാണ്
-ലക്ഷ്മി അമ്മ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |