തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിവിധ കേസുകൾ വാദിക്കുന്നതിനായി പുറത്ത് നിന്ന് അഭിഭാഷകരെ എത്തിച്ച വകയിൽ ഖജനാവിന് കോടികൾ ചെലവായതിന്റെ കണക്ക് ഇന്നലെ വിവരാവകാശരേഖ വഴി പുറത്തെത്തി.
അഭിഭാഷക ഫീസ്- 5.03 കോടി, വിമാനയാത്ര- 24,94,249 രൂപ, താമസം, ഭക്ഷണച്ചെലവ്- 8,59,996 രൂപ എന്നിങ്ങനെ ചെലവായതായാണ് രേഖകൾ. പെരിയ കേസിലും ഷുഹൈബ് കേസിലുമായി അഭിഭാഷക ഫീസിനത്തിലും വിമാന, താമസ, ഭക്ഷണച്ചെലവിനത്തിലും മുടക്കിയത് 1.77 കോടി രൂപയാണ്.
2016 ജൂൺ മുതൽ 2021 മേയ് വരെയാണ് ഫീസിനത്തിൽ 5,03,40,000 രൂപ ചെലവായിട്ടുള്ളത്. കെ.പി.സി.സി സെക്രട്ടറി അഡ്വ.സി.ആർ. പ്രാണകുമാറിനാണ് അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിൽ നിന്ന് ഇതുസംബന്ധിച്ച രേഖാമൂലമുള്ള മറുപടി ലഭിച്ചത്.
പെരിയ കേസിൽ അഭിഭാഷക ഫീസിനത്തിൽ 88 ലക്ഷവും അഭിഭാഷകരുടെ വിമാനയാത്ര, താമസ ചെലവിനങ്ങളിലായി 2,92,337 രൂപയും ചെലവായി. ഷുഹൈബ് കേസിൽ അഭിഭാഷക ഫീസായി 86ലക്ഷം രൂപയും അഭിഭാഷകരുടെ വിമാനയാത്രയ്ക്കും താമസ, ഭക്ഷണ ചെലവിനങ്ങളിലുമായി 6,35,300 രൂപയുമാണ് ചെലവായത്.
അതേസമയം സംസ്ഥാന നിയമവകുപ്പിൽ കെട്ടിക്കിടക്കുന്നത് 2913 ഫയലുകളാണെന്നും വിവരം ലഭിച്ചു. മേയ് 31 വരെയുള്ള കണക്കാണിത്. നിയമ വകുപ്പ് സ്വന്തം നിലയ്ക്ക് ഫയലുകൾ രൂപപ്പെടുത്തുന്ന വകുപ്പല്ലെന്നിരിക്കെ, ഈ ഫയലുകളത്രയും മറ്റ് വിവിധ ഭരണവകുപ്പുകളിൽ നിന്നെത്തിപ്പെട്ടവയാണ്. ഫയലിലുറങ്ങുന്നത് ജീവിതമാണെന്ന് ഒന്നാം പിണറായിസർക്കാർ അധികാരമേറ്റപ്പോൾ മുഖ്യമന്ത്രി പറഞ്ഞത് വച്ചുനോക്കിയാൽ ഇത്രയും ഫയലുകളിപ്പോൾ നിയമവകുപ്പിൽ ഉറങ്ങുകതന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |