കോഴിക്കോട്: അവഗണനയിൽ കടുത്ത പ്രതിഷേധമുണ്ടെങ്കിലും എൽ.ഡി.എഫ് വിടേണ്ട സാഹചര്യമില്ലെന്ന് ലോക് താന്ത്രിക് ജനതാദൾ നേതൃയോഗത്തിൽ തീരുമാനം. നേരത്തെ കൈപ്പറ്റാൻ മടിച്ച രണ്ടു കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും നാലു ബോർഡ് കമ്മിറ്റി അംഗത്വവും സ്വീകരിക്കാനും ധാരണയായി.
അപമാനം സഹിച്ച് ഇങ്ങനെ മുന്നണിയിൽ തുടരേണ്ടതില്ലെന്ന വാദം പലരും ഉയർത്തിയെങ്കിലും തത്കാലം കിട്ടിയ സ്ഥാനങ്ങൾ സ്വീകരിച്ച് കൂടുതൽ നേടിയെടുക്കാനായി മുന്നണിക്കുള്ളിൽ പൊരുതുകയാണ് വേണ്ടതെന്ന നിലപാടിൽ എത്തുകയായിരുന്നു. അവഗണനയിലുള്ള ശക്തമായ പ്രതിഷേധം എൽ.ഡി.എഫ് കൺവീനറെയും സി.പിഎം നേതൃത്വത്തെയും ധരിപ്പിക്കാനും തീരുമാനിച്ചു. ഇന്നലെ കോഴിക്കോട്ട് ചേർന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാർ എം.പി അദ്ധ്യക്ഷനായിരുന്നു.
നഷ്ടത്തിലോടുന്ന ആഗ്രോ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ, ബാലരാമപുരം സ്പിന്നിംഗ് മിൽ എന്നിവയുടെ ചെയർമാൻ സ്ഥാനം വച്ചുനീട്ടിയതു തന്നെ അപമാനിക്കലാണെന്ന വിമർശനമായിരുന്നു സീനിയർ നേതാക്കളടക്കമുള്ളവരുടേത്. യു.ഡി.എഫിലായിരുന്നപ്പോൾ ഏഴു സീറ്റ് കിട്ടിയ പാർട്ടിക്ക് എൽ.ഡി.എഫ് നൽകിയത് മൂന്നു സീറ്റ് മാത്രം. മൂന്നു സീറ്റിൽ ഒരെണ്ണത്തിലേ ജയിക്കാനായുള്ളൂ. ഒറ്റ എം.എൽ.എയുള്ള ചെറിയ പാർട്ടികൾക്കും സ്വതന്ത്രനും പോലും മന്ത്രിസ്ഥാനം നൽകിയപ്പോഴും പാർട്ടിയെ അവഗണിച്ചു. പിന്നീട് ബോർഡ് - കോർപ്പറേഷൻ പദവികൾ വീതം വച്ചപ്പോഴാകട്ടെ ആർക്കും വേണ്ടാത്ത രണ്ടു ചെയർമാൻ സ്ഥാനവും നാലു ബോർഡ് മെമ്പർ സ്ഥാനവുമാണ് നൽകിയത്. യു.ഡി.എഫിലിരുന്നപ്പോൾ ആറു കോർപ്പറേഷൻ ചെയർമാൻ സ്ഥാനമുണ്ടായിരുന്നു. ഇനിയും ഈ രീതിയിൽ അവഗണന സഹിച്ച് മുന്നണിയിൽ തുടരേണ്ടതില്ലെന്നായിരുന്നു നല്ലൊരു പങ്ക് നേതാക്കളുടേയും അഭിപ്രായം.
പണ്ടു വീരേന്ദ്രകുമാർ പറഞ്ഞ ചവിട്ടിപ്പുറത്താക്കലിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അതിനു മുമ്പ് ധീരമായ നിലപാടിലേക്ക് പാർട്ടി നേതൃത്വം നീങ്ങണമെന്ന ആവശ്യവുമുയർന്നു. എന്നാൽ, പുതിയ രാഷ്ട്രീയസാഹചര്യത്തിൽ യു.ഡി.എഫിലേക്ക് മടങ്ങുന്നത് ഒട്ടും ഭദ്രമാവില്ലെന്ന മറുവാദമുന്നയിക്കുകയായിരുന്നു നേതൃത്വം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |