തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി ചുമത്തി വിലക്കയറ്റം രൂക്ഷമാക്കിയതും ,ഇ.ഡിയെ ഉപയോഗിച്ച് കിഫ്ബിയെ തകർത്ത് കേരള വികസനം അട്ടിമറിക്കുന്നതുമടക്കമുള്ള കേന്ദ്രസർക്കാരിന്റെ നയസമീപനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 10ന് രാജ്ഭവന് മുന്നിലേക്കും മറ്റ് ജില്ലകളിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കും എൽ.ഡി.എഫ് മാർച്ച് നടത്തും.
നിത്യോപയോഗസാധനങ്ങൾക്ക് നേരത്തേ ജി.എസ്.ടി ചുമത്താൻ ശ്രമിച്ചപ്പോൾ കേരളമടക്കം പല സംസ്ഥാനങ്ങളും ശക്തിയായി എതിർത്തതിനാൽ നടപ്പാക്കാനായില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. ഇപ്പോൾ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെയാണ് നടപ്പാക്കിയത്. 70,000 കോടിയുടെ വികസനം കേരളത്തിൽ സാദ്ധ്യമാക്കിയ കിഫ്ബിയെ തകർത്ത് സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനാണ് ശ്രമം. ജി.എസ്.ടി നഷ്ടപരിഹാരവും നിറുത്തലാക്കി. വായ്പാപരിധി കുറച്ചു. ഇ.ഡിയെ ഉപയോഗിച്ച് കിഫ്ബി ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നു.
സിൽവർലൈൻ :
പിന്മാറിയിട്ടില്ല
സിൽവർലൈൻ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറിയിട്ടില്ലെന്ന് ജയരാജൻ പറഞ്ഞു. ജനങ്ങളെ ബോദ്ധ്യപ്പെടുത്തി എല്ലാവരുടെയും പിന്തുണയോടെ മാത്രമേ പദ്ധതി നടപ്പാക്കൂ.
എൽ.ഡി.എഫിനെ
നേരിടാൻ ശക്തിയില്ല
ദുർബലമായ കോൺഗ്രസിന് എൽ.ഡി.എഫിനെ പ്രതിരോധിക്കാനുള്ള ത്രാണിയില്ലെന്ന് മനസ്സിലാക്കിയാണ് മുന്നണി വിപുലീകരണത്തെപ്പറ്റി ഇപ്പോൾ പറയുന്നത്. യു.ഡി.എഫിനകത്തുള്ളവർ തന്നെ പിരിഞ്ഞുപോകേണ്ട വഴികളെപ്പറ്റി ചിന്തിക്കുമ്പോഴാണിത്.
ജനങ്ങൾ എൽ.ഡി.എഫിനനുകൂലമായി ചിന്തിക്കുന്നു. കേരളത്തിൽ കോൺഗ്രസിൽ നിന്ന് എത്ര നേതാക്കളിപ്പോൾ വിട്ടുപോയി? അവരുടെ ചിലർ അമിത്ഷായെ കാണാൻ ചെന്നൈയിലേക്ക് പോയതല്ലേ.കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് സർക്കാരിന്റെ ഭരണപരമായ തീരുമാനമാണ്. കുറ്റാരോപിതനായതു കൊണ്ട് കുറ്റവാളിയാകില്ല.
ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നും ജയരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |