തിരുവനന്തപുരം:രാജ്യസഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർത്ഥികളായ കൈരളി ടി.വി എം.ഡി ജോൺ ബ്രിട്ടാസും എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. വി.ശിവദാസനും ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
രാവിലെ പതിനൊന്നരയോടെ ഇടതുമുന്നണി കൺവീനറും സി.പി.എം ആക്ടിംഗ് സെക്രട്ടറിയുമായ എ.വിജയരാഘവൻ,സി.പി.ഐ.സംസ്ഥാനസെക്രട്ടറി കാനംരാജേന്ദ്രൻ എന്നിവർക്കൊപ്പമെത്തിയാണ് നിയമസഭാ സെക്രട്ടറി മുമ്പാകെ പത്രിക സമർപ്പിച്ചത്.
യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി. അബ്ദുൽ വഹാബ് കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു. ഇന്നാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. ബുധനാഴ്ച സൂക്ഷ്മ പരിശോധന നടക്കും. 23 വരെ പത്രികകൾ പിൻവലിക്കാം. മുപ്പതിനാണ് വോട്ടെടുപ്പ്.
ഇടതുമുന്നണിയുടെ കെ.കെ.രാഗേഷ്, യു.ഡി.എഫിലെ വയലാർ രവി, പി.വി. അബ്ദുൾ വഹാബ് എന്നിവർ 21ന് വിരമിക്കുന്ന ഒഴിവിലേക്കാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിലെ അംഗബലമനുസരിച്ച് ഇടതുമുന്നണിക്ക് രണ്ടും യു.ഡി.എഫിന് ഒന്നും സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനാകും. മൂന്ന് ഒഴിവിലേക്ക് മൂന്ന് സ്ഥാനാർത്ഥികൾ മാത്രം പത്രിക നൽകുകയും അതെല്ലാം സാധുവാകുകയും ചെയ്താൽ വോട്ടെടുപ്പ് ഉണ്ടാകില്ല. അങ്ങനെ വന്നാൽ 23ന് മൂന്ന് സ്ഥാനാർത്ഥികളെയും വിജയികളായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് നടപടികൾ സംസ്ഥാനത്ത് അവസാനിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |