SignIn
Kerala Kaumudi Online
Saturday, 20 April 2024 6.19 PM IST

എൽ.ഡി.എഫിനും യു.ഡി.എഫിനും കൂടി ; എൻ.ഡി.എയ്ക്ക് 2.46% വോട്ട് കുറഞ്ഞു

ldf-udf-bjp

എൽ.ഡി.എഫ്: 2.67% വർദ്ധന

യു.ഡി.എഫ്: 0.78% വർദ്ധന

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്തുവന്നപ്പോൾ സംസ്ഥാനത്ത് എൻ.ഡി.എയ്ക്ക് എല്ലാ നിലയിലും കനത്ത തിരിച്ചടി. 2016നെ അപേക്ഷിച്ച് തീർത്തും നഷ്ടക്കച്ചവടമായ തിരഞ്ഞെടുപ്പാണ് എൻ.ഡി.എയ്ക്ക് ഇക്കുറിയുണ്ടായത്. മുന്നണി 2016ൽ 14.93 ശതമാനം വോട്ട് നേടിയെങ്കിൽ ഇക്കുറി അത് 12.47 ശതമാനമായി താഴ്ന്നു. 2.46 ശതമാനത്തിന്റെ കുറവ്. അതേസമയം, ബി.ജെ.പി സ്വന്തം നിലയ്ക്ക് വോട്ട് ശതമാനത്തിൽ നേരിയ വർദ്ധനയുണ്ടാക്കിയിട്ടുണ്ടെന്നതാണ് നേതൃത്വത്തിന്റെ പിടിവള്ളി. 10.6 ശതമാനത്തിൽ നിന്ന് 11.30ശതമാനത്തിലേക്കുയർന്നു. വെറും 0.7 ശതമാനത്തിന്റെ വർദ്ധ.

എൻ.ഡി.എ വോട്ടുകളിലുണ്ടായ ഇടിവിനെ ആയുധമാക്കി കോൺഗ്രസും സി.പി.എമ്മും ഇന്നലെ പരസ്പരം പഴിചാരലും തുടങ്ങി. ബി.ജെ.പിയുമായുള്ള വോട്ട് കച്ചവടത്തിന്റെ ഫലമാണ് ഇടത് തുടർഭരണമെന്ന് ഇന്നലെ കോൺഗ്രസ് മുഖപത്രം വിമർശനമുന്നയിച്ചതിന് പിന്നാലെ, രൂക്ഷമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തി.

ചരിത്രത്തിലാദ്യമായി ഇടതുമുന്നണിക്ക് തുടർഭരണം നേടിക്കൊടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ അപരാജിതനായി നിൽക്കുമ്പോൾ, ഇടതുമുന്നണിക്ക് 2016ലേക്കാൾ വോട്ടിംഗ്ശതമാനത്തിൽ 2.67 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായത്. യു.ഡി.എഫിനും വോട്ടിംഗ് നിലയിൽ നേരിയ വർദ്ധനയുണ്ടായിട്ടുണ്ട്. 0.78 ശതമാനത്തിന്റേത് മാത്രം. 2016ൽ 38.59 ശതമാനമായിരുന്നത് ഇക്കുറി 39.37 ശതമാനമായി.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 123 നിയമസഭാ മണ്ഡലങ്ങളിലും മുന്നിലെത്താൻ യു.ഡി.എഫിനായി. 47.18 ശതമാനം വോട്ടുകളാണ് യു.ഡി.എഫ് സ്വരൂപിച്ചത്. അതിൽ നിന്നാണ് എട്ട് ശതമാനത്തോളം വോട്ട്നില ഇടിഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആലസ്യത്തിൽ നേതൃത്വം ആണ്ടുപോയതാണ് നിയമസഭാ തിരഞ്ഞെടുപ്പെത്തിയപ്പോൾ സംഘടനാസംവിധാനം ഉണരാതിരുന്നതെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സൂചന നൽകിയിട്ടും പ്രയോജനമുണ്ടായില്ലെന്നുമാണ് കോൺഗ്രസിൽ താഴെത്തട്ടിൽ നിന്നുയരുന്ന വികാരം.

എൻ.ഡി.എയ്ക്ക് കഴിഞ്ഞ തവണ എട്ടിടത്ത് രണ്ടാമതെത്താനായപ്പോൾ ഇക്കുറി അത് ഒമ്പതിടത്തായിട്ടുണ്ട്. മുപ്പതിനായിരത്തിന് മുകളിൽ വോട്ട് നേടാനായത് ഇക്കുറി 22 മണ്ഡലങ്ങളിൽ മാത്രം. കഴിഞ്ഞ തവണ അക്കൗണ്ട് തുറന്ന നേമത്ത് ഇത്തവണ വോട്ടിംഗ് നിലയിൽ 12.22 ശതമാനത്തിന്റെ കുറവ്. കഴക്കൂട്ടത്ത് 3.04 ശതമാനമാണ് വോട്ട് നില ഇടിഞ്ഞത്. അതേസമയം, മഞ്ചേശ്വരത്ത് 2.38ഉം വട്ടിയൂർക്കാവിൽ 6.61ഉം പാലക്കാട്ട് 6.26ഉം മലമ്പുഴയിൽ 0.78ഉം ചാത്തന്നൂരിൽ 9.05ഉം ശതമാനം വോട്ട് കൂടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LDF UDF BJP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.