കണ്ണൂർ: ലീലാ ഗ്രൂപ്പ് എന്ന ഹോട്ടൽ വ്യവസായ ശൃംഖലയുടെ മേൽവിലാസം കടലിനപ്പുറമെത്തിച്ചതിനു പിന്നിൽ ക്യാപ്റ്റൻ സി.പി. കൃഷ്ണൻനായർക്കൊപ്പം ഭാര്യ ലീലയുടെ പ്രയത്നവും പ്രാർത്ഥനയും ഒരുപാടുണ്ടായിരുന്നു. തൊണ്ണൂറാം വയസ്സിൽ ലീല ഓർമ്മയാകുമ്പോഴും, ഹോട്ടൽ വ്യവസായ ചരിത്രത്തിൽ ആ പേര് മായാതെ നിൽക്കും.
ലീലാ ഗ്രൂപ്പ് ചെയർമാൻ സി.പി. കൃഷ്ണൻനായർ ഹോട്ടൽ വ്യവസായത്തിൽ ഹരിശ്രീ കുറിച്ചതു തന്നെ, ഭാര്യ ലീലയുടെ പേരുമായാണ്. ഭാര്യയുടെ കരുത്തിലാണ് ഇത്തരമൊരു വ്യവസായ സാമ്രാജ്യം പടുത്തുയർത്താൻ തനിക്കു കഴിഞ്ഞതെന്ന് മരണം വരെയും കൃഷ്ണൻനായർ പറഞ്ഞു. ബോംബെ ആർമി കമാൻഡർ ജനറൽ ബ്രാറിന്റെ പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസറും മറാത്താ ഗവൺമെന്റിന്റെ ഇന്റേണൽ ഡിഫൻസ് കമ്മിറ്റി സെക്രട്ടറിയുമായിരുന്ന തനിക്ക്, അതൊക്കെ ഉപേക്ഷിച്ച് വ്യവസായ രംഗത്തേക്കു കടന്നുവരാൻ ധൈര്യവും ആത്മവിശ്വാസവും നൽകിയത് ലീലയായിരുന്നുവെന്ന് അദ്ദേഹം ആത്മകഥയിൽ പറയുന്നുണ്ട്.
ന്യൂയോർക്കിലെ വാൽഡോഫ് എസ്‌റ്റോറിയ ഹോട്ടലിൽ ബിസിനസ് കൂടിക്കാഴ്‌ചയ്ക്കു പോയ കൃഷ്‌ണൻനായർ അവിടെ സ്വന്തമായി ഒരു മുറി ബുക്ക് ചെയ്ത് ആതിഥേയനെ അത്ഭുതപ്പെടുത്തിയ കഥയുണ്ട്. ഹിൽട്ടൺ ഗ്രൂപ്പ് ചെയർമാൻ കോൺറാഡുമായുള്ള ആ കൂടിക്കാഴ്‌ചയിലാണ് ലീലാ ഗ്രൂപ്പ് ഒഫ് ഹോട്ടൽസിന്റെ ജനനം. ഇരുന്നൂറ് സുഹൃത്തുക്കളിൽ നിന്ന് 5000 യു.എസ് ഡോളർ പിരിച്ച് ഓഹരി ഉടമകളാക്കി, തുടക്കം.
1961ൽ ബോംബെ സാഹറിലെ ബെൽജിയം കോൺസൽ ജനറലിന്റെ വസതിയും 11 ഏക്കറും വിലയ്ക്കു വാങ്ങി ലീലാ ഹോട്ടൽ പ്രസ്ഥാനത്തിന് ക്യാപ്‌റ്റൻ തുടക്കം കുറിച്ചു. ഹോട്ടൽ ശൃംഖല വളർന്നതോടെ ലീലയുടെ പേര് ലോകമെങ്ങും പടരുകയായിരുന്നു. ഒടുവിൽ ആത്മകഥയ്ക്ക് പേരിട്ടപ്പോഴും കൃഷ്ണൻ നായർ ലീലയെ ഒപ്പംകൂട്ടി- കൃഷ്ണലീല.
കണ്ണൂരിൽ വീട് പണിതപ്പോഴും പേര് കൃഷ്ണലീല തന്നെ! ഏത് പ്രതിസന്ധി ഘട്ടത്തിലും കൃഷ്ണൻനായർക്ക് ആശ്വാസം പകർന്നിരുന്നത് ഒരു വിശ്വാസമാണ്- ലീല എന്തെങ്കിലുമൊരു വഴി കാണും!
നാട്ടിൽ റേഷനരി ഇല്ലാതിരുന്ന കാലത്ത് നാലായിരം പേർക്ക് സദ്യ നൽകിയാണ് വ്യവസായ പ്രമുഖനായിരുന്ന എ.കെ. നായർ, മകൾ ലീലയെ കൃഷ്ണൻ നായർക്ക് വിവാഹം ചെയ്തുകൊടുത്തത്. ആ അച്ഛന്റെ ആതിഥേയ മര്യാദ മകളിലേക്കും, അതുവഴി കൃഷ്ണൻനായരിലേക്കും പകർന്നുകിട്ടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |