കൊച്ചി: ലക്ഷദ്വീപിൽ കടൽത്തീരത്തു നിന്ന് 20 മീറ്ററിനകത്തുള്ള വീടുകൾ പൊളിക്കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വീട് പൊളിക്കാൻ കവരത്തി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ (ബി.ഡി.ഒ) നൽകിയ കാരണം കാണിക്കൽ നോട്ടീസിനെ ചോദ്യം ചെയ്ത് കവരത്തി സ്വദേശികളായ ഉബൈദുല്ല, ഖാലിദ് എന്നിവർ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
നാലാഴ്ചക്കകം വിശദീകരണം നൽകാൻ ലക്ഷദ്വീപ് ഭരണകൂടത്തോട് കോടതി നിർദേശിച്ചു. അതുവരെ കെട്ടിടം ഒഴിപ്പിക്കാനോ പൊളിക്കാനോ പാടില്ല. ലക്ഷദ്വീപിലെ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട് 1965ൽ നിലവിൽവന്ന നിയമവും വേലിയേറ്റ പരിധിയിൽ നിർമാണം വിലക്കുന്ന 2016ലെ നിയമവും പാലിക്കാതെയാണ് കെട്ടിടം നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയതെന്ന് ഹർജിയിൽ പറയുന്നു. നിർമാണം വിലക്കുന്ന നിയമങ്ങൾ വരുന്നതിന് മുമ്പ് നിർമിച്ച വീടുകളാണിവ. വീടുകൾ പൊളിക്കാൻ ഉത്തരവിടാൻ ബി.ഡി.ഒയ്ക്ക് അധികാരമില്ലെന്നും പറയുന്നു.
പരാതിയുള്ളവർക്ക് ബി.ഡി.ഒയെ അറിയിക്കാമെന്നും നിയമവിരുദ്ധമായ കെട്ടിടങ്ങൾ പൊളിക്കുന്നതിൽ കോടതി ഇടപെടരുതെന്നും ഭരണകൂടം ആവശ്യപ്പെട്ടു. ഹർജിക്കാർ ബി.ഡി.ഒയ്ക്ക് പരാതി നൽകിയാൽ നിയമപരമായ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |