കൊച്ചി: ലക്ഷദ്വീപിലെ മത്സ്യബന്ധനബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ നിർദ്ദേശിക്കുന്നതടക്കം മേയ് 28ലെയും ജൂൺ രണ്ടിലെയും ഉത്തരവുകൾ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു.
ദ്വീപിൽ നിലവിലിരുന്ന ഒന്നാം നിര സുരക്ഷയ്ക്ക് പകരം അടിയന്തര ജാഗ്രത വേണ്ട സാഹചര്യങ്ങളിൽ ഏർപ്പെടുത്തുന്ന രണ്ടാം നിര സുരക്ഷയിലേക്ക് സംവിധാനങ്ങൾ മാറ്റുന്നതായിരുന്നു ആദ്യ ഉത്തരവ്.
കൊച്ചിയിലും ബേപ്പൂരിലുമടക്കം ദ്വീപ് യാത്രക്കാരുടെ സുരക്ഷാപരിശോധന ശക്തമാക്കണമെന്നും മത്സ്യബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഇന്റലിജൻസ് കർശനമാക്കണമെന്നുമായിരുന്നു ജൂൺ രണ്ടിന് പുറത്തിറക്കിയ ഉത്തരവ്.
കപ്പലുകൾ നങ്കൂരമിടുന്നിടത്തും ഹെലിപാഡുകളിലും ഇന്റലിജൻസ് ഓഫീസർമാരെത്തണമെന്നും ബോട്ടുകളിലും ഹെലിപ്പാഡുകളിലും സി.സി ടിവി നിരീക്ഷണം ഏർപ്പെടുത്തണമെന്നും ഇതിൽ നിർദ്ദേശിച്ചിരുന്നു. മത്സ്യബന്ധന ബോട്ടുകളിൽ സർക്കാർ ജീവനക്കാരെ ഉൾപ്പെടുത്തണമെന്നത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി തുറമുഖ-വ്യോമയാന മന്ത്രാലയത്തിന് ദ്വീപ് നിവാസികൾ പരാതി നൽകിയിരുന്നു. തുടർന്നാണ് ഉത്തരവുകൾ പിൻവലിച്ചുകൊണ്ട് ലക്ഷദ്വീപ് പോർട്ട്-ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ ഡയറക്ടർ ഉത്തരവിറക്കിയത്.
തൊഴിലാളികൾ ജോലിക്കിറങ്ങി
ലോക്ക്ഡൗൺ മൂലം 40 ദിവസത്തോളമായി വരുമാനമില്ലാതെ കഴിഞ്ഞിരുന്ന ലക്ഷദ്വീപിലെ കെട്ടിട നിർമ്മാണ,തെങ്ങുകയറ്റ തൊഴിലാളികൾ ജോലിക്ക് പോയിത്തുടങ്ങി. വാക്സിനേഷൻ പൂർത്തിയായവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും ഇന്നലെ പാസ് ലഭിച്ചു. മത്സ്യബന്ധന തൊഴിലാളികൾക്കും അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്കും നേരത്തെ പ്രവർത്തനാനുമതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |