കൊച്ചി: അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്ന പുതിയ നിയമങ്ങളിലും പരിഷ്കാരങ്ങളിലും പ്രതിഷേധിച്ച് ലക്ഷദ്വീപിൽ ഇന്ന് ഹർത്താൽ. കടകൾ ഇന്ന് രാവിലെ ആറ്മുതൽ വൈകിട്ട് ആറു വരെ അടച്ചിട്ട് ദ്വീപുവാസികൾ വീടുകളിൽ നിരാഹാരമനുഷ്ഠിക്കും.
സേവ് ലക്ഷദ്വീപ് ഫോറമാണ് ഹർത്താലിനും സമരത്തിനും ആഹ്വാനം ചെയ്തത്. വിവിധ ദ്വീപുകളിലെ വ്യാപാരി അസോസിയേഷനുകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങൾ അതത് പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് നിരാഹാരം നടത്തുക. ഏപ്രിൽ 28മുതൽ ദ്വീപിൽ നിലവിലുള്ള ലോക്ക്ഡൗൺ ഇന്ന് അവസാനിക്കുകയാണ്. നീട്ടാനാണ് സാദ്ധ്യത.
പെർമിറ്റ് തീർന്നവർ മടങ്ങേണ്ടിവരും
സന്ദർശന പെർമിറ്റ് കാലാവധി കഴിഞ്ഞ പുറംനാട്ടുകാർ ഉടനെ മടങ്ങണമെന്ന് ലക്ഷദ്വീപ് ഭരണകൂടം തീരുമാനിച്ചതായി സൂചന. കെട്ടിടനിർമ്മാണ ജോലികൾക്കും മറ്റുമായി മലയാളികൾ ഉൾപ്പെടെ രണ്ടായിരത്തിലേറെ പുറംനാട്ടുകാർ ദ്വീപിലുണ്ട്. എന്നാൽ തൊഴിലാളികൾക്കോ സ്പോൺസർമാർക്കോ നിർദേശമൊന്നും ലഭിച്ചിട്ടില്ല.
കൊവിഡിനെ തുടർന്ന് നീട്ടിയ നൽകിയ വർക്ക് പെർമിറ്റ് കാലാവധി മേയ് 31ന് തീർന്നു. ഇതുവരെ കൊച്ചി ഓഫീസിൽ നിന്ന് കൊടുത്തിരുന്ന പെർമിറ്റ് ഇപ്പോൾ ലക്ഷദ്വീപ് എ.ഡി.എമ്മാണ് നൽകുന്നത്. ദ്വീപ് ഭരണകൂടമോ ലക്ഷദ്വീപ് നിവാസികളോ നൽകുന്ന വർക്ക് പെർമിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ അന്യനാട്ടുകാർക്ക് ഇവിടെ തുടരാനാകൂ. രണ്ട് മാസമായി ജോലി ഇല്ലാതിരുന്ന തൊഴിലാളികൾ പലരും കടക്കെണിയിലാണ്. പെർമിറ്റ് പുതുക്കി കിട്ടുമോ എന്ന ആശങ്കയിലാണിവർ.
കൊച്ചിയിൽ ഇന്ന് യു.ഡി.എഫ് സമരം
ഇന്ന് ഉച്ചയ്ക്ക് 12 ന് സംസ്ഥാനത്തെ മുഴുവൻ യു.ഡി.എഫ് എം.പിമാരും കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുമ്പിൽ സമരം നടത്തും.
ഇന്ന് എൽ.ജെ.ഡി ധർണ
തിരുവനന്തപുരം: ലക്ഷദ്വീപ് ജനത ഇന്ന് നടത്തുന്ന 12 മണിക്കൂർ ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാനത്തെ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ രാവിലെ 10ന് ധർണ നടത്തുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ഷേക് പി. ഹാരിസ് അറിയിച്ചു. വർഗ്ഗീയ ഫാസിസ്റ്റ് നയമാണ് മോദി സർക്കാർ ലക്ഷദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും കാശ്മീരിനെ വിഭജിച്ചതുപോലെ ലക്ഷദ്വീപിനെയും കാവിവൽക്കരിച്ച് മറ്റൊരു ഗുജറാത്താക്കാനാണ് ശ്രമമെന്നും ഷേക് പി. ഹാരിസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |