തിരുവനന്തപുരം: സംസ്ഥാനത്ത് ബാർ ലൈസൻസ് ഫീസ് ചെറിയ തോതിലെങ്കിലും കൂട്ടാൻ
സാദ്ധ്യത.30 ലക്ഷമാണ് നിലവിലെ ഫീസ്.കഴിഞ്ഞ വർഷം കൂട്ടിയിരുന്നില്ല.
അടുത്ത സാമ്പത്തിക വർഷത്തെ മദ്യ നയത്തിന് രൂപം നൽകുന്നതിന് മുന്നോടിയായി കള്ളുഷാപ്പ് ലൈസൻസികൾ, ബാർ ഉടമകൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി നാളെയും മറ്റന്നാളും സർക്കാർ ചർച്ച നടത്തും. .21 ന് കള്ള് മേഖലയുമായി ബന്ധപ്പെട്ടവരുമായും,. 22 ന് ബാറുടമകളും, വിദേശ മദ്യക്കമ്പനി പ്രതിനിധികളുമായാണ് ചർച്ച.
വിറ്റുവരവ് നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മദ്യ കമ്പനികൾ സമരത്തിലായിരുന്നതിനാൽ കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ എട്ടു മാസത്തോളം മദ്യ സപ്ളൈ നിലച്ചത് വില്പന കുത്തനെ കുറച്ചെന്നാണ് ബാറുകാരുടെ പരാതി. ലൈസൻസ് ഫീസിന്റെ തവണ അടയ്ക്കുന്നതിൽ ഇളവ് കിട്ടിയതുമില്ല. ആ സ്ഥിതിക്ക് ലൈസൻസ് ഫീസ് കൂട്ടിയാൽ താങ്ങാനാവില്ലെന്നും ബാറുടമകൾ പറയുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധി മറി കടക്കാൻ സർക്കാരിനുള്ള മാർഗങ്ങളിലൊന്നാണ് മദ്യ മേഖല.
ലൈസൻസ് കാലാവധി മൂന്ന് മുതൽ അഞ്ചു വർഷത്തേക്ക് നൽകണമെന്നതാണ് കള്ള്ഷാപ്പ് ലൈസൻസികളുടെ പ്രധാന ആവശ്യം. ഇപ്പോൾ ഒരു വർഷത്തേക്കാണ് . ഷാപ്പുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി ഒരു വിധം കച്ചവടം കിട്ടിത്തുടങ്ങുമ്പോഴേക്കും കാലാവധി അവസാനിക്കും. മുടക്കിനനുസരിച്ചുള്ള വരുമാനമുണ്ടാവില്ല. ഷാപ്പുകൾ പ്രവർത്തിപ്പിക്കാനുള്ള ദൂര പരിധിയിലെ വിവേചനമാണ് മറ്റൊന്ന്. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പട്ടികജാതി/ വർഗ കോളനികൾ തുടങ്ങിയവയുടെ 400 മീറ്റർ ദൂരപരിധിയിൽ ഷാപ്പുകൾ പ്രവർത്തിപ്പിക്കാനാവില്ല. എന്നാൽ ഫൈവ് സ്റ്റാർ ബാറുകൾക്ക് ഇത് 50 മീറ്ററും ,അതിന് താഴെയുള്ളവയ്ക്ക് 200 മീറ്ററുമാണ്.
ഷാപ്പുകൾ പ്രവർത്തിപ്പിക്കാൻ നിരോധനമുള്ള അട്ടപ്പാടിയിൽ കള്ള് ചെത്തിന് ലൈസൻസ് നൽകണമെന്നതാണ് മറ്റൊരാവശ്യം. ഇപ്പോൾ പാലക്കാട്ട് മാത്രമാണ് തോപ്പുകൾ ചെത്താൻ അനുമതി. അട്ടപ്പാടിയിൽ ധാരാളം തെങ്ങുള്ളതാണ്. അവിടെയും കള്ള് ഉത്പാദിപ്പിച്ചാൽ ഇപ്പോഴത്തെ ക്ഷാമത്തിന് പരിഹാരമാവും.
675
ബാറുകൾ
5200
സർക്കാർ കണക്കിലുള്ള കള്ള് ഷാപ്പുകൾ
4831
പ്രവർത്തിക്കുന്ന ഷാപ്പുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |