തിരുവനന്തപുരം: ലൈഫ് ഭവന നിർമാണ പദ്ധതിയുടെ സർവേക്കായി കൃഷിവകുപ്പ് ജീവനക്കാരെയും അദ്ധ്യാപകരെയും നിയോഗിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗത്തിൽ തർക്കം. തദ്ദേശ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്റെ നിർദ്ദേശത്തോട് മന്ത്രിമാരായ വി. ശിവൻകുട്ടിയും പി. പ്രസാദും വിയോജിച്ചു. ഇതോടെ പിന്നീട് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തുടർന്ന് ഫയൽ മാറ്റിവച്ചു.
രണ്ടാഴ്ച മുമ്പത്തെ മന്ത്രിസഭായോഗത്തിൽ പരിഹാര ഫോർമുല തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. അധികാരവികേന്ദ്രീകരണത്തിലൂടെ തദ്ദേശവകുപ്പിന് കൈമാറിക്കിട്ടിയ അധികാരമുപയോഗിച്ച് തദ്ദേശസ്ഥാപനങ്ങളുടെ ജോലിക്കായി ഇതരവകുപ്പുകളിലെ ജീവനക്കാരെ വിനിയോഗിക്കാൻ അതത് വകുപ്പുകളുടെ ജില്ലാ അധികാരികളുമായി സംസാരിച്ച് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകാമെന്നും ഇതിനായി പൊതുമാർഗരേഖ തയ്യാറാക്കണമെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. ഇന്നലെ ഓൺലൈനായി ചേർന്ന മന്ത്രിസഭായോഗത്തിൽ ഈ റിപ്പോർട്ട് അവതരിപ്പിച്ചു. അതത് വകുപ്പുസെക്രട്ടറിമാരുടെ നിർദ്ദേശം കൂടി പരിഗണിക്കണമെന്നും വകുപ്പുകളിലെ ജോലിഭാരവും തിരക്കും കണക്കിലെടുത്തു വേണം ഉദ്യോഗസ്ഥരെ വിനിയോഗിക്കാനെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മന്ത്രി പി. പ്രസാദ് ഇതിനെ പിന്തുണച്ചു.
2018ലെ പ്രളയകാലത്തേതടക്കം കാർഷികമേഖലയിലെ നാശനഷ്ടങ്ങൾ കണക്കാക്കി നഷ്ടപരിഹാരം നൽകുന്നതിനുള്ള അപേക്ഷകൾ ഒരു മാസത്തിനകം തീർപ്പാക്കാനുള്ള ഭഗീരഥയത്നത്തിലേർപ്പെട്ടിരിക്കുകയാണ് കൃഷിവകുപ്പ്. അതിനിടെയാണ് ലൈഫ് സർവേക്കായി കൃഷി ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവിറക്കിയതെന്നും മന്ത്രി പ്രസാദ് ചൂണ്ടിക്കാട്ടി. ഒരു കൃഷിഭവനിൽ ആകെയുള്ള മൂന്ന് അസിസ്റ്റന്റുമാരെയും സർവേജോലികൾക്ക് വിനിയോഗിക്കുന്ന നിലയുണ്ടായി. പാലക്കാട്ട് കൂട്ടത്തോടെ കൃഷിവകുപ്പ് ജീവനക്കാരെ മാത്രം നിയോഗിച്ചു. തിരുവനന്തപുരത്ത് ആര്യനാട്ട് കൃഷിവകുപ്പ് ജീവനക്കാരെ സർവേ ഡ്യൂട്ടിക്ക് ഹാജരാവാത്തതിന് ചട്ടം ലംഘിച്ച് സസ്പെൻഡ് ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
ഇതോടെ വിയോജിപ്പുമായി മന്ത്രി ഗോവിന്ദൻ രംഗത്തെത്തി. ഉദ്യോഗസ്ഥ പുനർവിന്യാസത്തിന് വകുപ്പുസെക്രട്ടറിമാരുടെയെല്ലാം അനുമതി വാങ്ങണമെന്ന നിർദ്ദേശത്തോട് യോജിക്കാനാവില്ലെന്ന് മന്ത്രി വാദിച്ചു. അധികാരവികേന്ദ്രീകരണത്തെ തുടർന്ന് 13 വകുപ്പുകളുടെ സേവനം തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറി കിട്ടിയതാണ്. എന്നിട്ടും എല്ലാ ജീവനക്കാരുടെയും സേവനം കാര്യമായി ഉപയോഗപ്പെടുത്താനായിട്ടില്ല. അതിനിടയിൽ വീണ്ടും തദ്ദേശവകുപ്പിന്റെ അധികാരം കുറയ്ക്കുന്ന നിർദ്ദേശമുണ്ടാവുകയാണ്. ലൈഫ് സർവേ 65 ശതമാനത്തോളം പൂർത്തിയായതാണ്. അവശേഷിക്കുന്നത് കൂടി വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തർക്കമായതോടെ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു.
സർവേ മുടങ്ങിയിട്ട് ഒന്നര മാസം
വകുപ്പുകൾ തമ്മിലെ തർക്കത്തെ തുടർന്ന് ലൈഫ് പദ്ധതിക്കായുള്ള ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സർവേ മുടങ്ങിയിട്ട് ഒന്നര മാസത്തോളമായി. ജീവനക്കാരെ വിട്ടുനൽകുന്നതിൽ വിയോജിപ്പില്ലെങ്കിലും കൂട്ടത്തോടെ ജീവനക്കാരെ അതിലേക്ക് വിട്ടുനൽകുക അപ്രായോഗികമാണെന്നാണ് കൃഷിവകുപ്പിന്റെ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രിയെ മന്ത്രി പി. പ്രസാദ് നേരിട്ടുകണ്ട് അറിയിച്ചിരുന്നു. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമപ്രകാരം അദ്ധ്യാപകരെ മറ്റ് ജോലികൾക്ക് വിനിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് അദ്ധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. തദ്ദേശവകുപ്പിന്റെ നിർദ്ദേശങ്ങളോട് മന്ത്രി വി. ശിവൻകുട്ടി വിയോജിച്ചത് ഇതേത്തുടർന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |