തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ വിദേശ മദ്യചില്ലറ വില്പനശാലകൾ തുറക്കാനും പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനും അനുമതി നൽകുന്നതടക്കമുള്ള നിർദ്ദേശങ്ങൾ ഉൾപ്പെട്ട മദ്യനയത്തിന്റെ കരട് തയ്യാറാകുന്നു. എൽ.ഡി.എഫിൽ ഉൾപ്പെടെ ചർച്ച ചെയ്തശേഷം ഫെബ്രുവരിയിൽ പ്രഖ്യാപിക്കും. മുഖ്യമന്ത്രി ചികിത്സകഴിഞ്ഞ് മടങ്ങിയെത്തിയശേഷമാകും ചർച്ച നടക്കുക. എക്സൈസ് കമ്മിഷണറാണ് കരട് തയ്യാറാക്കുന്നത്.
ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളുടെ എണ്ണം കൂട്ടാൻ നിർദ്ദേശമുണ്ടാകും. മദ്യഷാപ്പുകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണിത്. പൂട്ടിയവ പുനഃസ്ഥാപിക്കാനും ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയവ തുറക്കാനും ശുപാർശയുണ്ടാകും.
സംസ്ഥാനത്ത് അധികമായി ഉത്പാദിപ്പിക്കുന്ന പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാനുള്ള സംരംഭങ്ങൾക്ക് അനുമതി നൽകും. ഇതിനുള്ള ചില പ്രോജക്ടുകൾ സർക്കാരിന് നേരത്തെ ലഭിച്ചിരുന്നു. പഴ വർഗങ്ങളിൽ നിന്ന് വൈൻ ഉത്പാദിപ്പാക്കാനുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും. ടെക്നോ പാർക്ക് അടക്കമുള്ള ഐ.ടി മേഖലകളിൽ ബിയർ പബ്ബുകൾ തുറക്കുന്നതും പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ സർക്കാർ നേരത്തെ ചില ചർച്ചകൾ നടത്തിയിരുന്നു.
ടോഡി ബോർഡും വരും
കള്ളു വ്യവസായത്തിന്റെ പുനരുദ്ധാരണം ലക്ഷ്യമിട്ട് കഴിഞ്ഞ സർക്കാർ രൂപം കൊടുത്തതും നിയമസഭ അംഗീകരിച്ചതുമായ ടോഡി ബോർഡ് യാഥാർത്ഥ്യമാക്കും. പുതിയ മദ്യനയം കൊണ്ടുവരുമ്പോൾ ഇതും പ്രാവർത്തികമാക്കുകയാണ് ലക്ഷ്യം. നികുതി വകുപ്പ് പ്രതിനിധി, എക്‌സൈസ് കമ്മിഷണർ, ധനകാര്യ സെക്രട്ടറി, കേരള കാർഷിക സർവകലാശാല ഗവേഷണ വിഭാഗം ഡയറക്ടർ, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ (മാർക്കറ്റിംഗ്), കേരള കള്ള് തൊഴിലാളി ക്ഷേമനിധി ബോർഡ് അദ്ധ്യക്ഷൻ, കള്ള് മേഖലയിലെ അംഗീകൃത തൊഴിലാളി യൂണിയനുകളുടെ ഓരോ പ്രതിനിധികൾ, കള്ള് ഷാപ്പ് ലൈസൻസികളുടെ അസോസിയേഷന്റെ രണ്ട് പ്രതിനിധികൾ, കേരകർഷകരുടെ രണ്ട് പ്രതിനിധികൾ എന്നിവരുൾപ്പെട്ട ബോർഡ് ഘടനയ്ക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |