തിരുവനന്തപുരം:വെയർഹൗസ് ഗോഡൗണുകളിൽ നിന്ന് ബാറുകൾക്കും കൺസ്യൂമർ ഫെഡ് ഷോപ്പുകൾക്കും വിൽക്കുന്ന വിദേശമദ്യത്തിന്റെ മാർജിൻ നിരക്ക് ഉയർത്തി. ബാറുകൾക്ക് 25 ശതമാനവും കൺസ്യൂമർഫെഡിന് 20 ശതമാനവുമാണ് വർദ്ധന. എന്നാൽ പൊതുജനങ്ങൾ വാങ്ങുന്ന വിലയിൽ കാര്യമായ വർദ്ധനയുണ്ടാവില്ലെന്നാണ് അറിയുന്നത്.
ഒരു കെയ്സ് മദ്യം (ഒമ്പതു ലിറ്റർ) നിർമാതാക്കൾ ബിവറേജസ് കോർപ്പറേഷന് നൽകുന്ന വിലയ്ക്കൊപ്പം എക്സൈസ് ഡ്യൂട്ടിയും ഇംപോർട്ട് ഫീസും ചുമത്തിയശേഷമുള്ള തുകയോടൊപ്പമാണ് മാർജിൻ ഉൾപ്പെടുത്തുന്നത്.അതിന് ശേഷമാണ് പ്രീമിയം മദ്യത്തിന് 247 ശതമാനവും വിലകുറഞ്ഞ ബ്രാൻഡുകൾക്ക് 237 ശതമാനവും വില്പന നികുതി ഈടാക്കുക.
തുറന്ന ദിവസം വില്പന 52 കോടി
53 ദിവസങ്ങൾക്ക് ശേഷം മദ്യശാലകൾ തുറന്നപ്പോൾ ബെവ്കോയ്ക്ക് റെക്കാഡ് വില്പന.വ്യാഴാഴ്ച വിറ്റത് 52 കോടിയുടെ മദ്യം. ബെവ്കോയുടെ 265 ഷോപ്പുകളിൽ 40 എണ്ണം കൊവിഡ് നിയന്ത്രണം കാരണം അടഞ്ഞുകിടക്കുമ്പോഴാണ് ഇത്രയും വില്പന ലഭിച്ചത്. സാധാരണ ദിവസങ്ങളിൽ 38-40 കോടിയാണ് വില്പന. ഓണം, ക്രിസ്മസ് പോലുള്ള ഉത്സവ ദിനങ്ങളിൽ ഇത് ഉയരാറുണ്ട്.
ബെവ്കോ ഷോപ്പുകൾക്ക് പുറമെ കൺസ്യൂമർഫെഡിന്റെ 30 ഷോപ്പുകളിലൂടെയും ബാറുകളിലൂടെയുമാണ് മദ്യം വിറ്റത്. ബെവ്കോയുടെ ചില്ലറ വില്പനവിലയായിരുന്നു ബാറുകളിലും. 68 ലക്ഷത്തിന്റെ വില്പന നടത്തിയ പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശി ഷോപ്പാണ് മുന്നിൽ. തിരുവനന്തപുരം പവർഹൗസ് റോഡിലെ വില്പനശാലയും (65 ലക്ഷം), ഇരിങ്ങാലക്കുട ഷോപ്പുമാണ് (64 ലക്ഷം) അടുത്ത സ്ഥാനങ്ങളിൽ. കൺസ്യൂമർ ഫെഡ് ഷോപ്പുകളിൽ ആലപ്പുഴ ബോട്ടു ജെട്ടി ഷോപ്പാണ് മുന്നിൽ. 43 ലക്ഷത്തിലേറെ വില്പനയാണ് ഇവിടെ നടന്നത്. ഏപ്രിൽ 26 നാണ് ലോക്ക് ഡൗൺ കാരണം മദ്യശാലകൾക്ക് പൂട്ട് വീണത്. അന്നത്തെ കളക്ഷൻ പൂർണ്ണമായും ചില ഷോപ്പുകൾ ബാങ്കിൽ അടച്ചിരുന്നില്ല. അങ്ങനെയുള്ള ഷോപ്പുകളിലെ വരവും വ്യാഴാഴ്ചയിലെ കണക്കിലാണ് ഉൾപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |