തിരുവനന്തപുരം: എണ്ണൂറിന് മേൽ വിലയുള്ള മദ്യത്തിന്റെ വിലയിൽ തൊടാതെ, വിലകുറഞ്ഞ മദ്യത്തിന്റെ വില 10 ശതമാനം കൂട്ടുന്നു. ജനപ്രിയ ബ്രാൻഡായ ജവാന് ഒരു ലിറ്റർ ബോട്ടിലിന്റെ വിലയിൽ 60 രൂപ കൂടും. വില വർദ്ധനവ് എന്നുമുതലാണെന്ന് രണ്ടുദിവസത്തിനുള്ളിൽ അറിയാം.
വില കൂട്ടാതെ ബെവ്കോയ്‌ക്ക് പിടിച്ചു നിൽക്കാനാവില്ലെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുമ്പോ പിന്നാലെയോ എന്നതിലാണ് തീരുമാനം വരേണ്ടത്. മദ്യ നിർമാതാക്കളുടെ ആവർത്തിച്ചുള്ള ആവശ്യം പരിഗണിച്ചാണ് വില കൂട്ടാൻ ബെവ്കോ ശുപാർശ നൽകിയത്. ചെറുകിട നിർമ്മാതാക്കൾ മദ്യ സപ്ളൈ കുറച്ചിട്ടുണ്ട്. ബാറുകളിലെ സാധാരണ കൗണ്ടറുകളിൽ വിലകുറഞ്ഞ മദ്യം കിട്ടാനില്ല. ബിയർ സപ്ളൈ കൂട്ടി പ്രതിസന്ധി പരിഹരിക്കാൻ ബെവ്കോ ശ്രമിച്ചെങ്കിലും അത്ര ഫലപ്രദമല്ല. മഴ എത്തിയതോടെ ബിയറിന് ആവശ്യക്കാർ കുറഞ്ഞു.
നാല് വർഷം മുമ്പാണ് നിർമാതാക്കൾക്ക് മദ്യവില കൂട്ടി നൽകിയത്. അന്ന് ഇവിടെ കിട്ടുന്ന ഒരു ലിറ്റർ സ്‌പിരിറ്റിന്റെ വില 48ൽ നിന്നും 72 -ലെത്തി. മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ് ഇപ്പോൾ പ്രധാനമായും കേരളത്തിലേക്ക് ഇ.എൻ.എ (എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ) എത്തുന്നത്. മുമ്പ് കർണാടകയിൽ നിന്നും വരുമായിരുന്നു. യു.ബി ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ചേർത്തല വാരനാട്ടുള്ള മക്ഡവൽ കമ്പനിയിൽ നേരത്തെ സ്‌പിരിറ്റ് ഉത്പാദിപ്പിച്ച് മദ്യം നിർമ്മിച്ചിരുന്നെങ്കിലും 2009-ൽ നിലച്ചു. ഇപ്പോൾ പുറത്തു നിന്നുള്ള സ്‌പിരിറ്റിനെ ആശ്രയിച്ചാണ് മദ്യനിർമാണം.
ക്ഷാമത്തിന് കാരണം
*പെട്രോളിയം ഉത്പന്നങ്ങളിൽ എഥനോൾ കലർത്താനുള്ള തീരുമാനം.
*സാനിറ്റൈസർ നിർമാണത്തിന് സ്‌പിരിറ്റ് ഉപയോഗം കൂടി.
*ചില വൻകിട ബിസിനസ് ഗ്രൂപ്പുകൾ ഇ.എൻ.എ മൊത്തമായി വാങ്ങുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |