കോഴിക്കോട്: ദേശീയ തലത്തിൽ എൽ.ജെ.ഡി, ആർ.ജെ.ഡിയിൽ ലയിച്ച സാഹചര്യത്തിൽ, ഭാവി ഭദ്രമാക്കാൻ കേരള എൽ.ജെ.ഡി നീക്കം . ദേശീയ നേതൃത്വമില്ലാതെ മുന്നോട്ടുപോക്ക് പ്രതിസന്ധിയിലായ ഘട്ടത്തിൽ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന സമിതി യോഗം ഇന്നലെ കോഴിക്കോട്ട് ചേർന്നു. പോഷക സംഘടനകളെ കൂടി പങ്കെടുപ്പിച്ച് നടത്തിയ വിപുലമായ യോഗം ദേശീയ തലത്തിൽ സോഷ്യലിസ്റ്റ് പാർട്ടികളുമായി ആശയ വിനിമയം നടത്താൻ തീരുമാനിച്ചാണ് പിരിഞ്ഞത്.
ആർ.ജെ.ഡി, സമാജ് വാദി പാർട്ടി, ജെ.ഡി.എസ് എന്നിവരുമായി സംസാരിക്കാൻ ഏഴംഗ കമ്മിറ്റിക്ക് രൂപം നൽകി. ശ്രേയാംസ് കുമാർ, കെ.പി.മോഹനൻ, വർഗീസ് ജോർജ് എന്നിവരടങ്ങിയ കമ്മിറ്റി തയ്യാറാക്കുന്ന റിപ്പോർട്ട് പാർട്ടി ചർച്ച ചെയ്യും. മേയ് 28ന് മുമ്പ് തീരുമാനം പ്രഖ്യാപിക്കുമെന്ന് യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് പറഞ്ഞു. വർഷങ്ങളോളം ഒന്നിച്ചു പ്രവർത്തിക്കുകയും പിന്നീട് തെറ്റിപ്പിരിയുകയും ചെയ്ത ജെ.ഡി.എസുമായി ലയിക്കാനാണ് ഭൂരിഭാഗം നേതാക്കളുടെയും പ്രവർത്തകരുടേയും താത്പര്യം. കേരളത്തിൽ ഇരുകൂട്ടരും എൽ.ഡി.എഫിലാകയാൽ ,ഒന്നിച്ചാൽ കൂടുതൽ സംഘബലമുണ്ടാകുമെന്നും പാർട്ടിയുടെ കെട്ടുറപ്പ് വർദ്ധിപ്പിക്കാനാവുമെന്നുമാണ് പൊതു വികാരം. അതേസമയം ഒറ്റപ്പാർട്ടിയാകുമ്പോൾ അദ്ധ്യക്ഷ സ്ഥാനം ആർക്കാവുമെന്നതാണ് ഇരുകൂട്ടരുടെയും പ്രശ്‌നം. കഴിഞ്ഞമാസം ഇതുസംബന്ധിച്ച് ദേവഗൗഡയുമായി ചർച്ച നടന്നെങ്കിലും അദ്ധ്യക്ഷസ്ഥാനം ശ്രേയാംസ്‌കുമാറിന് നൽകണമെന്ന ആവശ്യത്തോട് താത്പര്യം കാണിച്ചില്ലെന്നാണ് വിവരം..
കെ റെയിൽ:
ബലപ്രയോഗം പാടില്ല
കെ റെയിൽ ഭൂമിയേറ്റെടുക്കലിൽ ബലപ്രയോഗം പാടില്ലെന്ന് എൽ.ജെ.ഡി. 2013ലെ ഭൂമി ഏറ്റെടുക്കൽ നിബന്ധന പാലിക്കണം. പാത കടന്നു പോകുന്ന സ്ഥലത്തുള്ള ജനങ്ങളെ വിശ്വാസത്തിലെടുത്തേ പദ്ധതി നടപ്പാക്കാവൂയെന്നും ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |