തിരുവനന്തപുരം: പണത്തോടൊപ്പം മാനവും കൈവിടുന്ന മൊബൈൽ ഫോൺ ഇൻസ്റ്റന്റ് ലോൺ ഓഫറുകൾ ഇതുമായി യാതൊരു ബന്ധവും ഇല്ലാത്തവരുടെ ജീവിതവും കുട്ടിച്ചോറാക്കും. തന്റെ അശ്ലീലഫോട്ടോ പ്രചരിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഓൺലൈൻ പലിശക്കാരുടെ ഞെട്ടിക്കുന്ന കടുംകൈ പുറത്തായത്.
നിങ്ങളുടെ ഫോണിലെ കോൺടാക്ട് ലിസ്റ്റിലുള്ള ആരെങ്കിലും ഇൻസ്റ്റന്റ് ലോൺ എടുത്തിട്ടുണ്ടെങ്കിൽ ആപത്ത് നിങ്ങളെയും തേടിയെത്താം.
തൃശൂർ സ്വദേശിയായ ഗൃഹനാഥ ഓഫീസിലെ സഹപ്രവർത്തകർക്കൊപ്പം എടുത്ത ഗ്രൂപ്പ് ഫോട്ടോ പ്രൊഫൈൽ ആക്കിയിരുന്നു. അതിലുണ്ടായിരുന്ന ഒരു യുവാവിനൊപ്പം യുവതിയുടെ ഫോട്ടോ മോർഫ്ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.
യുവാവിനെ വിളിച്ചുവരുത്തിയ പൊലീസ് അയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഇൻസ്റ്റന്റ് ലോൺ ആപ്പ് ശ്രദ്ധയിൽപ്പെട്ടത്. രണ്ടു പ്രാവശ്യം പതിനായിരം രൂപ ലോൺ എടുത്തത് പലിശ സഹിതം ഇരട്ടിയോളം തിരിച്ചടച്ചെങ്കിലും പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. നൽകാതെ വന്നതോടെ യുവാവിന്റെ ഫോണിലെ കോൺടാക്ടുകളും വിശദാംശങ്ങളും ദുരുപയോഗം ചെയ്യുകയായിരുന്നു.
മോർഫ് ചെയ്ത ചിത്രങ്ങൾ യുവാവിന്റെ ഫോണിലേക്ക് ലോൺ കമ്പനി അയച്ചെന്ന് കണ്ടെത്തിയതോടെ ഇതിനു പിന്നിൽ അവരാണെന്ന് ബോധ്യമായി. അയാൾ വിവരം രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു. ഡൽഹി സ്വദേശികളായ രണ്ടുപേരെ പിടികൂടിയെങ്കിലും തട്ടിപ്പുകൾക്ക് വിരാമമില്ല.
#ചതിക്കുഴി
പ്ലേ സ്റ്റോറിൽ നിന്ന് ഇൻസ്റ്റന്റ് ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിലെ കോൺടാക്ട് ലിസ്റ്റ് ഉൾപ്പെടെയുള്ള സകലവിവരങ്ങളും അവരുടെ നിയന്ത്രണത്തിലാവും. ആധാർ-പാൻ കാർഡുകളുടെ കോപ്പികൾ നൽകിയാൽ വായ്പത്തുക അക്കൗണ്ടിലെത്തും. ഒരാഴ്ച മുതൽ ആറുമാസം വരെ തിരിച്ചടവുള്ള വായ്പകൾക്ക് 20 മുതൽ 40% വരെയാണ് പലിശ. 10മുതൽ 25% വരെ പ്രോസസിംഗ് ചാർജായി ഈടാക്കും. തിരിച്ചടവ് വീഴ്ചയ്ക്ക് മൂന്നു ശതമാനം വരെ പിഴത്തുക ഈടാക്കും. ഇ.എം.ഐ മുടങ്ങുമ്പോൾ ഭീഷണി തുടങ്ങും. കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് മെസേജ് അയയ്ക്കും. അതിലെ ഫോട്ടോകളും വായ്പക്കാരന്റെ ഫോണിലെ ഫോട്ടോകളും അശ്ലീല സൈറ്റുകളിലെത്തും.
അപകടകാരികൾ
ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നായി ഡസൻ കണക്കിന് ലോൺ ആപ്പ് കമ്പനികൾ ഇന്ത്യക്കാരെ കെണിയിൽ വീഴ്ത്തുന്നു. ക്യാഷ് പോർട്ട്, റുപേ വേ, ലോൺ ക്യൂബ്, വൗ റുപ്പി, സ്മാർട്ട് വാലറ്റ്, ജയന്റ് വാലറ്റ്, ഹായ് റുപ്പി, സ്വിഫ്റ്റ് റുപ്പി, വാലറ്റ്വിൻ, ഫിഷ്ക്ലബ്, യെയാ കാഷ്, ഇം ലോൺ, ഗ്രോട്രീ, മാജിക് ബാലൻസ്, യോകാഷ്, ഫോർച്യൂൺ ട്രീ, സൂപ്പർകോയിൻ, റെഡ് മാജിക് തുടങ്ങിയവ ഇവയിൽ ചിലതുമാത്രം.
# ഭൂരിഭാഗം ലോൺ ആപ്പുകളും ആർ.ബി.ഐയുടെ എൻ.ബി.എഫ്.സി (Non-Banking Financial Company) ലൈസൻസ് ഇല്ലാത്തവയാണ്. ഇവയെ ആശ്രയിക്കാതിരിക്കുക. തട്ടിപ്പാണെന്ന് തോന്നിയാൽ പൊലീസിനെ സമീപിക്കുക.
- സൈബർ ക്രൈം പൊലീസ്, തിരുവനന്തപുരം.
#സൈബർ കേസുകൾ
2021...........................................626
2022(ആഗസ്റ്റ് വരെ)..........558
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |