തിരുവനന്തപുരം: ലോക് ഡൗണിൽ നേരിയ ഇളവുകൾ പ്രഖ്യാപിച്ചതോടെ ജില്ല ആസ്ഥാനങ്ങളിലും ചെറുതും വലുതുമായ പട്ടണങ്ങളിലും കാര്യമായ ജനത്തിരക്കുണ്ടായി. നഗരങ്ങളിലും ഉൾപ്രദേശങ്ങളിലും സ്വകാര്യ വാഹനങ്ങൾ ധാരാളമായി നിരത്തിലിറങ്ങി. ജനത്തിരക്കിന്റെ സാദ്ധ്യത മുൻകൂട്ടിക്കണ്ട് പൊലീസ് പരിശോധന വ്യാപകമാക്കിയിരുന്നു.
സെക്രട്ടേറിയറ്റിൽ ആകെയുള്ള 4800 ജീവനക്കാരിൽ പകുതി എത്തിയെന്നാണ് കണക്ക്. അണ്ടർ സെക്രട്ടറി റാങ്കിനു മുകളിലുള്ള മുഴുവൻ ഉദ്യോഗസ്ഥരും ഹാജരുണ്ടായിരുന്നു. നിയമസഭാസമ്മേളനം നടക്കുന്നതിനാൽ 50 ശതമാനം ജീവനക്കാർ ഡ്യൂട്ടിക്കെത്തണമെന്ന് നിർദ്ദേശിച്ച് തൊഴിൽ വകുപ്പ് ഇന്നലെ ഉത്തരവിറക്കി. ആരോഗ്യ, വിദ്യാഭ്യാസ, ആഭ്യന്തര വകുപ്പുകളിൽ മുക്കാൽ ശതമാനം പേരും ഹാജരായിരുന്നു. വിദ്യാർത്ഥികളുടെ പ്രവേശനമടക്കമുള്ള ജോലികൾ നടക്കുന്നതിനാൽ സ്കൂളുകളിൽ പകുതിയോളം അദ്ധ്യാപകർ എത്തി.
തുണിക്കടകൾ അടക്കമുള്ള പല വ്യാപാര സ്ഥാപനങ്ങൾക്കും ഇളവു നൽകിയെങ്കിലും കാര്യമായ ബിസിനസ് നടന്നില്ല. ബാങ്കുകളിലും എ.ടി.എമ്മുകളിലും തിരക്കുണ്ടായി. മിക്ക ബാങ്കുകൾക്കു മുന്നിലും രാവിലെ മുതൽ ഇടപാടുകാരുടെ നീണ്ട നിര കാണാമായിരുന്നു. പലേടത്തും എ.ടി.എമ്മുകളിൽ നിന്ന് പണം കിട്ടാതെ ജനങ്ങൾ ബുദ്ധിമുട്ടിലായി.
എട്ടുമണിയോടെ അവസാനിപ്പിച്ചിരുന്ന വാഹനങ്ങളിലുള്ള മീൻ കച്ചവടം ഇന്നലെ ഉച്ചവരെ നീണ്ടു. തിരുവനന്തപുരത്ത് നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നല്ല തിരക്കുണ്ടായി. എറണാകുളത്ത് കൊച്ചിൻ കോർപ്പറേഷന്റെ 12 ഡിവിഷനുകൾ കണ്ടെയ്മെന്റ് സോൺ ആയതിനാൽ കൂടുതൽ വാഹന ഗതാഗതമുണ്ടായില്ല.
കൊവിഡ്: 12,300 രോഗികൾ, 174 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണവും രോഗവ്യാപന നിരക്കും വീണ്ടും കുറഞ്ഞു. ഇന്നലെ 12,300 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 13.77 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 174 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 8815 ആയി. 24 മണിക്കൂറിനിടെ 89,345 സാമ്പിളുകളാണ് പരിശോധിച്ചത്. 28,867 പേർ രോഗമുക്തരായി.
തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂർ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂർ 558, കാസർകോട് 341, പത്തനംതിട്ട 277, ഇടുക്കി 263, വയനാട് 170 എന്നിങ്ങനെയാണ് ജില്ലകളിലെ കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |