കടകളും ഹോട്ടലുകളും രാത്രി 7.30 വരെ
രാത്രി 9.00 വരെ ഭക്ഷണ പാഴ്സൽ
വിവാഹത്തിന് 50 പേർ മാത്രം
മരണാനന്തരത്തിന് 20 പേർ
തിരുവനന്തപുരം: കരുതലിനും പ്രതിരോധത്തിനുമിടയിലും കൊവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ലെങ്കിലും ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയ 'സെമി ലോക്ക്ഡൗൺ' സ്വഭാവമുള്ള പ്രത്യേക നിയന്ത്രണങ്ങളും ഇപ്പോഴത്തെ രാത്രികാല നിയന്ത്രണവും തുടരും.
ശനിയാഴ്ച സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്ക് അവധി. കടകൾക്കും ഭക്ഷണശാലകൾക്കും ദിവസവും രാത്രി 7.30 വരെ പ്രവർത്തിക്കാനേ അനുമതിയുണ്ടാകൂ. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് തീരുമാനങ്ങൾ. തത്കാലം പൂർണ ലോക്ക്ഡൗണിലേക്ക് പോകേണ്ടെന്ന സർക്കാർ നിലപാട് യോഗം അംഗീകരിച്ചു. രോഗവ്യാപനം നിയന്ത്രിക്കാനുള്ള എല്ലാ സർക്കാർ നടപടികൾക്കും യോഗം പൂർണപിന്തുണ അറിയിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭക്ഷണശാലകളിൽ രാത്രി 7.30 വരെയേ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുള്ളൂ എങ്കിലും 9.00 വരെ പാഴ്സൽ നൽകാം.
സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളിലെ ക്ലാസുകൾ ഓൺലൈനിൽ മാത്രം. വിദ്യാർത്ഥി ഹോസ്റ്റലുകളിലും കർശന നിയന്ത്രണമുണ്ടാകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത മാർക്കറ്റുകളും മാളുകളും രണ്ടു ദിവസം അടച്ചിടും.
സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കണം. എല്ലാ യോഗങ്ങളും ഓൺലൈനിൽ മാത്രം. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ കൊവിഡ് ജാഗ്രതാ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ആരാധനാലയങ്ങളിൽ ഭക്ഷണവും തീർത്ഥവും നൽകുന്നത് തത്കാലം പാടില്ല. ആരാധനാലയങ്ങളിലെ നിയന്ത്രണങ്ങൾ ജില്ലാ കളക്ടർമാർ മതനേതാക്കളുമായി ചർച്ച ചെയ്യണം. റേഷൻ കടകളുടെ പ്രവർത്തന സമയം ചുരുക്കണമെന്ന ആവശ്യം പരിശോധിക്കും. നിബന്ധനകൾ സംബന്ധിച്ച പുതിയ ഉത്തരവ് ഇന്ന് നിലവിൽ വരും.
വോട്ടെണ്ണൽ ദിനം
പ്രകടനങ്ങളില്ല
വോട്ടെണ്ണൽ നടക്കുന്ന മേയ് രണ്ടിനും അടുത്ത ദിവസങ്ങളിലും ആഹ്ലാദ പ്രകടനങ്ങൾ പൂർണമായും ഒഴിവാക്കണം. പൊതുജനങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ പോകരുത്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ കക്ഷികളുടെ കൗണ്ടിംഗ് ഏജന്റുമാർക്കും മാത്രമേ പ്രവേശനമുണ്ടാകൂ. ഇവർ രണ്ടു ഡോസ് വാക്സിൻ എടുത്തിരിക്കണമെന്ന് നിർബന്ധം. 72 മണിക്കൂറിനകം നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയുടെ ഫലം നെഗറ്റീവ് ആയിരിക്കുകയും വേണം. ഉദ്യോഗസ്ഥർക്കും നിബന്ധന ബാധകം.
ഇവ പ്രവർത്തിക്കില്ല
സിനിമാ തിയേറ്റർ, ഷോപ്പിംഗ് മാൾ
ജിംനേഷ്യം, ക്ളബ്, നീന്തൽക്കുളം
സ്പോർട്സ് കോംപ്ളക്സുകൾ
വിനോദ പാർക്കുകൾ
ബാറുകൾ, ബെവ്കോ ഒൗട്ട് ലെറ്റുകൾ
റംസാൻ നിർദേശങ്ങൾ
പള്ളികളിൽ 50 പേർ വരെ ആകാം
ചെറിയ പള്ളികളിൽ കുറച്ചു പേർ മാത്രം
നമസ്‌കാരത്തിനുള്ള പായ കൊണ്ടുപോകണം
സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് ബാധയുടെ രണ്ടാം തരംഗത്തിന് കാരണം ജനിതകമാറ്റം വന്ന വൈറസാണെന്ന് കണ്ടെത്തി.ഒന്നര വർഷമായി നാം കൊവിഡിനൊപ്പമാണ് ജീവിക്കുന്നത്. ഇനിയും ഏറെക്കാലം ഈ രീതിയിൽ മുന്നോട്ടുപോകേണ്ടിവരും.
- മുഖ്യമന്ത്രി പിണറായി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |