വിവാഹം, മരണാനന്തര ചടങ്ങിൽ 20 പേർ
ആരാധാനാലയങ്ങളിൽ പ്രവേശനമില്ല
തിരുവനന്തപുരം: കൊവിഡിനോട് കതകടച്ച് കേരളം. അനുദിനം തീവ്രമാകുന്ന രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ നാളെ രാവിലെ 6 മുതൽ 16 ന് അർദ്ധരാത്രി വരെ (ഒൻപതു ദിവസം) സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി നിയന്ത്രണ നിയമം എന്നിവ ഉൾപ്പെടുത്തി നടപടിക്ക് പൊലീസിന് സർക്കാർ നിർദ്ദേശമുണ്ട്.
പൊതുഗതാഗതം ഉണ്ടാവില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കരുത്. ആരാധനാലയങ്ങൾ ഭക്തരെ പ്രവേശിപ്പിക്കരുത്. കോച്ചിംഗ് സെന്ററുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുത്. കേന്ദ്ര, സംസ്ഥാന സർക്കാർ,അർദ്ധസർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ, കോർപറേഷൻ, ബോർഡുകൾ എന്നിവയ്ക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയില്ല. സർക്കാരിന്റെ അവശ്യ വകുപ്പുകൾ മാത്രം പ്രവർത്തിക്കും. മാദ്ധ്യമ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം.
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ വൈകിട്ട് 7.30 വരെ മാത്രം. മറ്റു വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കരുത്. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് വാരാന്ത്യ സെമി ലോക്ക് ഡൗണും 4 മുതൽ 9 വരെ കടുത്ത നിയന്ത്രണവുമാണ്. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല. പ്രതിദിന രോഗികൾ നാല്പതിനായിരത്തിനു മുകളിലേക്കും ടെസ്റ്റ് പോസിറ്റിവിറ്രി 27 ശതമാനത്തിലേക്കും കുതിച്ചു കയറിയതോടെ അടച്ചിടൽ അനിവാര്യമായി വന്നു. കഴിഞ്ഞ വർഷം മാർച്ച് 23നാണ് സംസ്ഥാനത്ത് ആദ്യ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്.
തുറക്കാം, പ്രവർത്തിക്കാം
റേഷൻകട, പലചരക്ക്, പഴം,പച്ചക്കറിക്കട,പാൽ, മാംസം, മത്സ്യം,ബേക്കറി
പെട്രോൾ ബങ്ക്, പാചകവാതക വിതരണം, കോൾഡ് സ്റ്റോറേജ്
മെഡിക്കൽ ഷോപ്പുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ
വാഹന വർക്ക്ഷോപ്പുകൾ, പാലിയേറ്റീവ് കെയർ
ബാങ്കുകളിൽ രാവിലെ 10 മുതൽ 1 വരെ മാത്രം ഇടപാടുകൾ
വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും 20 പേർ
വിവാഹാനുമതി ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തെങ്കിൽ മാത്രം
തൊഴിലുറപ്പ് പദ്ധതി, മഴക്കാലപൂർവ ശുചീകരണം
യാത്രാനുമതി
ആശുപത്രി ജീവനക്കാർ, ചരക്കു വാഹനങ്ങൾ, വിമാന ടിക്കറ്റ്- ട്രെയിൻടിക്കറ്റ് ഇവയുള്ള യാത്രക്കാരുമായി ഒാട്ടോറിക്ഷ, ടാക്സി, വാക്സിനേഷന് പോകുന്നവർ, എമർജൻസി വാഹനങ്ങൾ, ഫയർ എൻജിൻ വാഹനങ്ങൾ. കൊവിഡ് വോളന്റിയർമാർ, വൃദ്ധരേയും കിടപ്പുരോഗികളേയും പരിചരിക്കാൻ പോകുന്നവർ, മാദ്ധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാർ, പാൽ, പത്രവിതരണ വാഹനങ്ങൾ
ഇന്ന് ദീർഘദൂര ബസുകൾ
കെ.എസ്.ആർ.ടി.സി ഇന്ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിൽ നിന്നും കൂടുതൽ ദീർഘദൂര ബസുകൾ ഓടിക്കും. ഇന്നലെ രാത്രി ആരംഭിച്ച സർവീസുകൾ ഇന്നു രാത്രി വരെ തുടരും. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്താൻ മൂന്ന് ബസുകൾ സജ്ജമാക്കിയിട്ടുണ്ട്. കർണാടക സർക്കാരിന്റെ അനുമതി കൂടി വേണം. ആശുപത്രി ജീവനക്കാർക്കും രോഗികൾക്കുമായി സർവീസ് നടത്തുന്നതിന് ആശുപത്രി സൂപ്രണ്ടുമാർ അതത് സ്ഥലത്തെ യൂണിറ്റ് ഓഫീസർമാരെയോ കെ.എസ്.ആർ.ടി.സി കൺട്രോൾ റൂമിലോ ബന്ധപ്പെടണം. കൺട്രോൾ റൂം :9447071021, 0471 2463799.
കൊവിഡ് കാൾ സെന്റർ വീണ്ടും
രോഗവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകുന്നതിന് ആരോഗ്യ വകുപ്പിന്റെ കൊവിഡ് കാൾ സെന്റർ വീണ്ടും തുടങ്ങി. വിളിക്കേണ്ട നമ്പർ: 0471- 2309250, 2309251, 2309252, 2309253, 2309254, 2309255
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |