തിരുവനന്തപുരം : കേരളം വീണ്ടുമൊരു ലോക്ക് ഡൗണിലേക്ക്. അടച്ചിടൽ പരിഹാരമല്ലെന്നും നിയന്ത്രണം മാത്രമാണ് കൊവിഡിനെതിരെ ഫലപ്രദമായ മാർഗമെന്നും സർക്കാർ ആവർത്തിച്ചിരുന്നു. എന്നാൽ, കൊവിഡിന്റെ രണ്ടാം തരംഗം അതിശക്തമായതോടെ രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയും ആശുപത്രികൾ നിറയുകയും ചെയ്തു.
കൊവിഡിന്റെ ആദ്യഘട്ടത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പേ 2020 മാർച്ച് 23ന് സംസ്ഥാനം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കേന്ദ്രനിർദേശപ്രകാരം ലോക്ക് ഡൗൺ നീട്ടിയെങ്കിലും പിന്നീട് ഇളവുകൾ അനുവദിച്ചു. അടുത്തിടെ രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങൾ ലോക്ക് ഡൗണിലേക്ക് പോയപ്പോഴും കേരളത്തിൽ അത്തരമൊരു സ്ഥിതിയുണ്ടാകില്ലെന്നായിരുന്നു ആരോഗ്യവിദഗ്ദ്ധരും പറഞ്ഞിരുന്നത്.
എന്നാൽ ഏപ്രിൽ പകുതിയോടെ കാര്യങ്ങൾ കൈവിട്ടു. പ്രതിദിന രോഗികൾ 16ന് വീണ്ടും 10000 കടന്നു. പിന്നീട് രോഗികൾ പെരുകി. പ്രതിദിന രോഗവ്യാപന നിരക്കിലെ കുതിപ്പ് ആരോഗ്യവകുപ്പിനെയും സമ്മർദത്തിലാക്കി. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി 30ലേക്ക് കുതിക്കുമ്പോൾ ജില്ലകളിൽ ഭൂരിഭാഗവും 25ശതമാനത്തിന് മുകളിലാണ്.ഐ.എം.എയും കെ.ജി.എം.ഒ.എയും ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സംഘടനകളും ലോക്ക് ഡൗൺ ആവശ്യപ്പെട്ടു. ഇതോടെയാണ് ഈമാസം നാലുമുതൽ സെമിലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ നിയന്ത്രണങ്ങൾ ഫലപ്രദമായില്ല. ആളുകൾ പലകാരണങ്ങളാൽ നിരത്തുകളിൽ സജീവമായി. സെമി ലോക്ക് ഡൗണലിലൂടെ ഉദ്ദേശ്യലക്ഷ്യം നടക്കില്ലെന്ന് പൊലീസും സർക്കാരിനെ അറിയിച്ചു. ഇത്തരമൊരു ഗുരുതര സാഹചര്യത്തിലാണ് വീണ്ടും ലോക്ക് ഡൗൺ അനിവാര്യമായത്.
സർക്കാരിന് ചികിത്സാ, പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമാക്കാനുള്ള ചെറിയ ഇടവേള കൂടിയാണിത്. ഇക്കുറി ലോക്ക്‌ഡൗണിന് മുമ്പ് ജനങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ കരുതിവയ്ക്കാൻ രണ്ടു ദിവസത്തെ സാവകാശം കിട്ടി.
സമ്പദ് ഘടന വീണ്ടും പ്രതിസന്ധിയിലേക്ക്
മറ്റ് പോംവഴികളില്ലെങ്കിലും, ഒമ്പത് ദിവസത്തെ ലോക്ക് ഡൗൺ സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയെ വീണ്ടും പ്രതികൂലമായി ബാധിക്കും..ഓഖി ദുരന്തം, രണ്ട് പ്രളയങ്ങൾ എന്നിവ മൂലം തിരിച്ചടി നേരിട്ട സംസ്ഥാന സമ്പദ് വ്യവസ്ഥ കൊവിഡിന്റെ ഒന്നാംഘട്ടത്തെ തകർച്ചയിൽ നിന്ന് കരകയറാൻ ശ്രമിക്കുമ്പോഴാണിത്.
ഏതാണ്ടെല്ലാ ജനവിഭാഗത്തെയും ലോക്ക് ഡൗൺ പ്രതികൂലമായ ബാധിക്കും. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖല ഏതാണ്ട് നിശ്ചലമായിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടും. ഗതാഗത മേഖല സ്തംഭനത്തിലാവും. ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കുംഅനുബന്ധമേഖലകളിൽ ജോലി ചെയ്യുന്നവർക്കും ആശ്രയമില്ലാതാവും. വ്യാപാര വ്യവസായ മേഖലകളിലെ നിശ്ചലാവസ്ഥയും തൊഴിൽ രാഹിത്യമുണ്ടാക്കും. ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് ചെറുകിട സംരംഭങ്ങൾ നടത്തുന്നവരും പ്രതിസന്ധി നേരിടും. വ്യാപാര മേഖലകളിലെ മാന്ദ്യം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെയും ബാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |