തിരുവനന്തപുരം: കൊവിഡ് വ്യാപന നിരക്ക് കുറയാതെ നിൽക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രതിവാര അവലോകനയോഗം നാളെ ചേരും. ലോക്ക്ഡൗൺ ഇളവുകൾ കുറയ്ക്കാനും നിയന്ത്രണം കടുപ്പിക്കാനും സർക്കാരിന് മുന്നിൽ നിർദേശമുണ്ട്. എന്നാൽ, കഴിഞ്ഞ ഒന്നരമാസമായി തുടരുന്ന ലോക്ക് ഡൗണിൽ സാമ്പത്തിക മേഖല തകർച്ചയിലാണ്. അതിനാൽ കൂടുതൽ ഇളവുകൾ നൽകണമെന്ന ആവശ്യവും ശക്തമാണ്. പല മേഖലകളിൽ നിന്നും സർക്കാരിന് കിട്ടേണ്ട വരുമാനത്തിലും വൻ ഇടിവ് വന്നു. വില്ലേജ്, താലൂക്ക്, രജിസ്ട്രേഷൻ ഓഫീസുകളൊക്കെ മുഴുവൻ ജീവനക്കാരെയും ഉൾപ്പെടുത്തി പ്രവർത്തിപ്പിക്കണമെന്നാണ് ധനവകുപ്പിന്റെ ആവശ്യം. എല്ലായിടത്തും വ്യാപാര സ്ഥാപനങ്ങൾ കൃത്യമായി തുറക്കാനാവാത്തതിൽ വ്യാപാരിസമൂഹം പ്രതിഷേധത്തിലാണ്. ഈ അവസ്ഥയിലാണ് നാളെ അവലോകനയോഗം ചേരുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് വ്യാപന തോത് പത്തിനും പതിനൊന്നിനുമിടയിൽ നിൽക്കുകയാണ്. ജൂൺ 30ന് മാത്രമാണ് പത്തിൽ താഴെയെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) ആറ് ശതമാനത്തിൽ താഴെയെത്തിക്കുകയാണ് ലക്ഷ്യം. അതോടെ ലോക്ക് ഡൗൺ പിൻവലിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഇരുന്നൂറോളം തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമാണ് ആറ് ശതമാനത്തിന് താഴെയുള്ളത്. നൂറോളം സ്ഥാപനങ്ങളിൽ 18 ശതമാനത്തിലും കൂടുതലാണ്.
അതേസമയം, രണ്ടുദിവസത്തെ വാരാന്ത്യ ലോക്ക് ഡൗണിന് ശേഷം പതിവ് ഇളവുകളുമായി ഇന്ന് കടകളും വാണിജ്യസ്ഥാപനങ്ങളും സർക്കാർ,സ്വകാര്യസ്ഥാപനങ്ങളും പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |