തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവിനെക്കുറിച്ച് ആലോചിക്കുന്ന ചൊവ്വാഴ്ചയിലെ പ്രതിവാര അവലോകന യോഗം വൈകിയേക്കും. ഡൽഹിക്ക് പോകുന്നതിനാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ശനിയാഴ്ച യോഗം ചേർന്നിരുന്നു. മേയ് നാലു മുതൽ തുടരുന്ന ലോക്ക് ഡൗൺ നീട്ടുന്നതിൽ അർത്ഥമില്ലെന്ന നിലപാടാണ് സർക്കാരിന്.
തൊഴിൽ, നിർമ്മാണ, വാണിജ്യ, വ്യാപാര മേഖലകൾ ഏതാണ്ട് സ്തംഭനത്തിലാണ്. നേരിയ ഇളവുകളുണ്ടെങ്കിലും സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാനും സാധാരണനില വീണ്ടെടുക്കാനും അത് പര്യാപ്തമല്ല. കടകളും വ്യാപാരശാലകളും ഹോട്ടലുകളും തുറക്കാൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.
അതേസമയം മൂന്നാഴ്ചയായി കൊവിഡ് പ്രതിദിന വ്യാപന നിരക്ക് പത്തുശതമാനത്തിൽ താഴാതെ നിൽക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടും ഇതിൽ കാര്യമായ മാറ്റമില്ല. വാരാന്ത്യ ലോക്ക് ഡൗൺ നിലനിറുത്തി മറ്റ് മേഖലകളിൽ പരമാവധി ഇളവുകൾ നൽകുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. നിലവിൽ സംസ്ഥാനത്തെ ആയിരത്തോളം തദ്ദേശസ്ഥാപനങ്ങളിൽ പകുതിയിലേറെ സ്ഥലങ്ങളിലും കൊവിഡ് വ്യാപന നിരക്ക് പത്തുശതമാനത്തിൽ കൂടുതലാണ്. ഇന്നലത്തെ സ്ഥിതിയനുസരിച്ച് 196 തദ്ദേശസ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിലേറെയാണ്.
12,220 രോഗികൾ,97 മരണങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 12,220 പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 1,16,563 സാമ്പിളുകളാണ് പരിശോധിച്ചത്. 10.48 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 97 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ഇതോടെ ആകെ മരണം 14,586 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 11,497 പേർ സമ്പർക്കരോഗികളാണ്.
612 പേരുടെ ഉറവിടം വ്യക്തമല്ല. 71 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവർ. 40 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 12,502 പേർ രോഗമുക്തി നേടി.
പ്രതിദിനരോഗികളിൽ ഇന്നലെയും മലപ്പുറമായിരുന്നു മുന്നിൽ. ജില്ലയിൽ 1861പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് 1428, തൃശൂർ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂർ 792, കാസർകോട് 640, കോട്ടയം 609, ആലപ്പുഴ 587, വയനാട് 397, പത്തനംതിട്ട 299, ഇടുക്കി 242 എന്നിങ്ങനേയാണ് മറ്റു ജില്ലകളിലെ സ്ഥിതി. ആകെ രോഗികൾ 30,65,336.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |