തിരുവനന്തപുരം: കടുത്ത കൊവിഡും പൊറുതിമുട്ടിക്കുന്ന ലോക്ക്‌ഡൗണും കാരണം നിസ്സഹായരായ ജനങ്ങൾക്ക് ആശ്വാസം പകരാൻ വഴിതേടി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ചേരുന്ന കൊവിഡ് പ്രതിവാര അവലോകന യോഗത്തിൽ ലോക്ക്‌ഡൗൺ രീതി പരിഷ്ക്കരിക്കുന്നതും കൊവിഡ് കരുതലിന് പുതിയ മാർഗ്ഗങ്ങൾ അവലംബിക്കുന്നതുമാണ് പ്രധാന അജണ്ടകൾ.
ലോക്ക്‌ഡൗൺ രീതിയിൽ മാറ്റം വരുത്തുന്നതിന് മുഖ്യമന്ത്രി നിർദ്ദേശിച്ച പ്രകാരം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിദഗ്ദ്ധർ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം.
നിയമസഭയിലും പുറത്തും രാഷ്ട്രീയ പാർട്ടികളും വിദഗ്ദ്ധരും വ്യാപാരികളും ഉന്നയിച്ച പ്രശ്നങ്ങൾ യോഗത്തിൽ പരിഗണിക്കും.
വടിയുമായി സുപ്രീം കോടതി
കൊവിഡ് കരുതലും നിർദ്ദേശങ്ങളും മാനിക്കാതെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ലോക്ക് ഡൗണിൽ ഇളവ് നൽകിയതിനെതിരെ ഉയർന്ന സുപ്രീം കോടതി വിമർശനവും കൊവിഡ് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ കർശന നടപടികളെടുക്കണമെന്ന് കേന്ദ്രസംഘം നൽകിയ മുന്നറിയിപ്പും സർക്കാരിന് മുന്നിലുണ്ട്.
പ്രതിദിന കൊവിഡ് വ്യാപന നിരക്ക് വീണ്ടും പത്ത് ശതമാനത്തിന് അടുത്തേക്ക് താഴ്ന്നതും വാക്സിനേഷൻ പുരോഗതിയും അനുകൂലമാണ്. ആയിരത്തോളം തദ്ദേശസ്ഥാപനങ്ങളിൽ ഇന്നലെത്തെ കണക്കനുസരിച്ച് 323 സ്ഥാപനങ്ങളിൽ മാത്രമാണ് കൊവിഡ് 15ശതമാനത്തിന് മുകളിലുള്ളത്.
ഭീകര വരുമാനനഷ്ടം
സംസ്ഥാനത്തെ ഏറ്റവും വലിയ വാണിജ്യ, വ്യാപാര, സാംസ്ക്കാരിക ഉത്സവമായ ഒാണത്തിന് രണ്ടാഴ്ചയാണുള്ളത്. ഏറ്റവും അധികം കച്ചവടം നടക്കുന്ന സമയമാണിത്. കടകൾ അടച്ചിട്ടാൽ ജനങ്ങൾക്കും സർക്കാരിനുമുണ്ടാകുന്ന വരുമാന നഷ്ടം ഭീമമായിരിക്കും.
കാൽ ലക്ഷം കോടിയുടെ ഇടപാട്
ഒാണക്കാലത്ത് ചുരുങ്ങിയത് കാൽലക്ഷം കോടിയുടെ വാണിജ്യഇടപാട് നടക്കുമെന്നാണ് കണക്ക്. സർക്കാർ അനുവദിച്ചാലും ഇല്ലെങ്കിലും 9 മുതൽ എല്ലാ ദിവസവും കടകൾ തുറക്കുമെന്ന് വ്യാപാരി സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വാടകയിളവും വൈദ്യുതി ഇളവും പലിശ കിഴിവും സാമൂഹ്യക്ഷേമപെൻഷനും നൽകി സമൂഹത്തിൽ പണം ലഭ്യമാക്കാനാണ് സർക്കാർ ശ്രമം. ഇതിന് അനുസൃതമായി വിപണി ഉണർന്നില്ലെങ്കിൽ ലക്ഷ്യം തെറ്റും. ഇത് മുന്നിൽ കണ്ടുള്ള ലോക്ക്‌ഡൗൺ ,കൊവിഡ് നിയന്ത്രണ പരിഷ്ക്കരണ റിപ്പോർട്ടാണ് ഇന്ന് പരിഗണിക്കുന്നത്.
മാറ്റങ്ങൾക്ക് സാദ്ധ്യത
ടി.പി.ആർ.അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളിൽ മുഴുവൻ നിയന്ത്രണം ഏർപ്പെടുത്തുന്നത് മാറ്റും. സംസ്ഥാനതലത്തിലുള്ള ലോക്ക് ഡൗണും ശനി,ഞായർ ദിവസങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൗണിനും മാറ്റം.
ടി.പി.ആർ.അനുസരിച്ച് മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ ഒരു തെരുവിലോ, ചെറിയപ്രദേശത്തോ മാത്രമായി നിയന്ത്രണം.
സംസ്ഥാനതല നിയന്ത്രണങ്ങളുടെ ലഘൂകരണം
കടകൾ എല്ലാ ദിവസവും നിശ്ചിത സമയം തുറന്ന് പ്രവർത്തിക്കും.
സർക്കാർ ഒാഫീസുകളിൽ ഹാജർ കൂട്ടും
മാറ്റമില്ലാതെ
വിവാഹം, ഉത്സവങ്ങൾ, ആരാധാനാലയങ്ങൾ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങൾ
കർശനരോഗ നിയന്ത്രണം
കൊവിഡ് ബാധിതരുടെ വീടുകളിൽ കർശനമായ ക്വാറന്റൈൻ
വീടുകളിൽ ചികിത്സ നടത്താനുള്ള സൗകര്യം പിൻവലിച്ചേക്കും.
രോഗികളെ ആശുപത്രികളിലേക്ക് നിർബന്ധമായി മാറ്റും.
വ്യാപാരികളുടെ ഹർജി വെള്ളിയാഴ്ച പരിഗണിക്കും
കൊച്ചി: അശാസ്ത്രീയമായ ലോക്ക്‌ഡൗൺ പിൻവലിക്കണമെന്നും വ്യാപാരികൾക്ക് പാക്കേജ് പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റണമെന്ന സർക്കാർ അഭിഭാഷകന്റെ വാദം അംഗീകരിച്ച് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ മാറ്റി. നിയന്ത്രണങ്ങളിൽ ബുധനാഴ്ചയോടെ മാറ്റം വരാനിടയുണ്ടെന്നായിരുന്നു വാദം.
'' മുഴുവൻ കടകളും ആഗസ്റ്റ് 9 മുതൽ തുറക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ല. സർക്കാരിന്റെ അനുമതിയുണ്ടാവുന്നതു വരെ പ്രതിഷേധം തുടരും."
-ടി. നസിറുദ്ദീൻ,
സംസ്ഥാന പ്രസിഡന്റ്,
വ്യാപാരി വ്യവസായി ഏകോപന സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |