തിരുവനന്തപുരം:കൊവിഡ് വ്യാപനം നിയന്ത്രണാതീതമായ തിരുവനന്തപുരം, തൃശൂർ, എറണാകുളം,മലപ്പുറം ജില്ലകളിൽ ഇന്നലെ അർദ്ധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്നു.നേരത്തേ പറഞ്ഞ വ്യവസ്ഥകളിൽ ഇന്നലെ ചില ഇളവുകൾ വരുത്തി. പാൽ,പത്രം, മത്സ്യം എന്നിവ വിതരണത്തിന് രാവിലെ എട്ടു വരെ സമയം അനുവദിച്ചു. നേരത്തെ ഇത് രാവിലെ ആറു വരെയായിരുന്നു. ബാങ്കുകൾക്ക് ആഴ്ചയിൽ മൂന്ന് ദിവസം പ്രവർത്തിക്കാം. തിങ്കൾ, ബുധൻ,വെള്ളി ദിവസങ്ങളിൽ. നേരത്തെ ഇത് ചാെവ്വ,വെള്ളി ദിവസങ്ങളിലായിരുന്നു. മറ്റ് പത്ത് ജില്ലകളിൽ ലോക്ക് ഡൗൺ തുടരും.
ട്രിപ്പിൾ ലോക്ക് ഡൗണുള്ളയിടങ്ങളിൽ സാധാരണ ജനജീവിതം സ്തംഭിക്കും. അത്യാവശ്യ വിഭാഗത്തിലുള്ളവർക്കും രോഗികൾക്കും പൊലീസിനും ആരോഗ്യപ്രവർത്തകർക്കും മാത്രമായിരിക്കും സഞ്ചാര സ്വാതന്ത്ര്യം.ജില്ലയെ മേഖലകളായി തിരിച്ച് പൊലീസ് നിയന്ത്രണവും, റോഡുകൾ വേലി കെട്ടി അടയ്ക്കലും, പൊലീസ് പരിശോധനയും ആൾക്കൂട്ടം തടയാൻ ആകാശത്തിലൂടെ ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയതോടെ ജനങ്ങൾക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാകും.ക്വാറൻറൈൻ ലംഘനം കണ്ടെത്താൻ ജിയോ ഫെൻസിങ്ങ് സാങ്കേതികവിദ്യയും ഉപയോഗിക്കും. ക്വാറൻറൈൻ ലംഘിക്കുന്നവർക്കും, അതിനു സഹായം നൽകുന്നവർക്കുമെതിരെ കർശന നടപടികളെടുക്കും. ട്രിപ്പിൾ ലോക്ക് ഡൗണുള്ളയിടങ്ങളിൽ ഹോട്ടലുകൾക്കോ, മറ്റ് പാർസൽ ഭക്ഷണ വിതരണ സംവിധാനങ്ങൾക്കോ പ്രവർത്തിക്കാനാവില്ല. ഭക്ഷണമെത്തിക്കുന്നതിനാവശ്യമായ നടപടികൾക്ക് വാർഡ് സമിതികൾ നേതൃത്വം നൽകണം. കമ്യൂണിറ്റി കിച്ചനുകൾ, ജനകീയ ഹോട്ടലുകൾ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തേണ്ടി വരും.
മറ്റ് നിയന്ത്രണങ്ങൾ:
ജില്ലാ അതിർത്തികൾ അടയ്ക്കും, പ്രവേശനം പാസുള്ളവർക്ക്
പലചരക്ക് കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ
മരുന്നുകട, പെട്രോൾ ബങ്ക് എന്നിവ തുറക്കും.
വീട്ടുജോലിക്കാർ, ഹോം നേഴ്സ് ,പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ മുതലായവർക്ക് ഓൺലൈൻ പാസ് വാങ്ങി അടിയന്തരഘട്ടങ്ങളിൽ യാത്ര ചെയ്യാം.
വിമാനയാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും യാത്രാനുമതി.
ബാങ്കുകൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ തീരുന്നത് വരെ ബാങ്കുകൾ ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും പ്രവർത്തിക്കുക. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയായിരിക്കും ഇടപാടുകൾ. രണ്ടുമണിവരെ മറ്റ്ഒാഫീസ് പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാം. നിശ്ചിത സമയപരിധിക്കുള്ളിൽ മിനിമം ജീവനക്കാരെ ഉപയോഗിച്ചാണ് പ്രവർത്തിക്കുക. നാലുജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിലുള്ളത് പരിഗണിച്ചാണിത്. എല്ലാ ജില്ലകളിലും ബാങ്കുകൾ ഒരേസമയത്ത് പ്രവർത്തിക്കേണ്ടത് ഇടപാടുകൾ സുഗമമാക്കുന്നതിന് അനിവാര്യമായതിനാലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |