തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനത്തോത് കുറഞ്ഞ സാഹചര്യത്തിൽ ലോക്ക്ഡൗണിൽ അയവ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാറ്റങ്ങൾ ഇന്ന് പ്രഖ്യാപിക്കും. കൊവിഡ് അവലോകന യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഒരേ തരത്തിലുള്ള നിയന്ത്രണങ്ങൾക്ക് പകരം രോഗവ്യാപനത്തിന്റെ തീവ്രതയ്ക്കനുസരിച്ച് മേഖല തിരിച്ച് വ്യത്യസ്തതോതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ആലോചന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരം തിരിച്ച് പ്രതിരോധ പ്രവർത്തനം നടപ്പാക്കും. പരിശോധനകൾ വ്യാപകമാക്കും. പുതിയ കാംപയിനിനെക്കുറിച്ചും ആലോചിക്കും. വീടുകളിലാണ് ഇപ്പോൾ കൂടുതലായി രോഗം പകരുന്നത്. അത് തടയാനുള്ള സംവിധാനങ്ങളും നടപ്പാക്കും.
ചില ജില്ലകളിൽ ടി.പി.ആർ വർദ്ധിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും വളരെ കുറഞ്ഞതോതിലാണ് രോഗവ്യാപനം. അതേസമയം, ടി.പി.ആർ വർദ്ധിച്ച തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനം. വ്യാപനനിരക്ക് കൂടിയ ഡെൽറ്റാ വൈറസിന്റെ സാന്നിദ്ധ്യം തുടർന്നേക്കാമെന്നതിനാൽ ഇളവുകൾ വരുത്തിയാലും പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുന്നതിൽ ജാഗ്രത കാട്ടണം. മറ്റൊരു ലോക്ക്ഡൗണിലേയ്ക്ക് തള്ളിവിടാതിരിക്കാൻ ഒത്തൊരുമിച്ച് ശ്രമിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലുള്ള ലോക്ക്ഡൗൺ നാളെയാണ് അവസാനിക്കുക.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടി.പി.ആർ 12.7ശതമാനമാണ്. തിരുവനന്തപുരം,പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലൊഴികെ എല്ലാ ജില്ലകളിലും ടി.പി.ആർ 15ലും താഴെയെത്തി. ആലപ്പുഴ,കോഴിക്കോട് ജില്ലകളിൽ 10 ശതമാനത്തിലും താഴെയായി. എന്നാൽ, 14 തദ്ദേശസ്ഥാപന പരിധിയിൽ ടി.പി.ആർ 35ശതമാനത്തിലും കൂടുതലാണ്. 37 എണ്ണത്തിൽ 28 മുതൽ 35വരെയാണ്. 127ഇടത്ത് 21നും 28നും ഇടയിലാണ്.
രോഗം ഭേദമായവരെയും വാക്സിൻ എടുത്തവരെയും ഡെൽറ്റാ വൈറസ് വീണ്ടും ബാധിച്ചേക്കാം. എന്നാൽ, കഠിനമായ രോഗലക്ഷണങ്ങളും മരണസാദ്ധ്യതയും കുറവായിരിക്കും. ക്വാറന്റൈനും ചികിത്സയും വേണ്ടിവരുമെന്നതിനാൽ വാക്സിനെടുത്തവരും രോഗം ഭേദമായവരും തുടർന്നും കൊവിഡ് പെരുമാറ്റ ചട്ടങ്ങൾ പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |