പത്തനംതിട്ട : സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി വീണാജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
പൂർണമായ അടച്ചിടൽ ജനജീവിതത്തെ ബാധിക്കും. അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം.
സമൂഹമാദ്ധ്യമങ്ങളിൽ തെറ്റായ വീഡിയോകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുമ്പുള്ള വീഡിയോകളാണ് ഇവ. കൂടുതൽ നിയന്ത്രണങ്ങളിലേക്ക് പോകാതിരിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. ആളുകൾ കൂടുന്നയിടങ്ങളിൽ നിയന്ത്രണമുണ്ട്. മാസ്ക് ധരിക്കുകയും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. വാക്സിനെടുക്കാനുള്ളവർ ഉടൻ വാക്സിൻ എടുക്കണമെന്നും മന്ത്രി പറഞ്ഞു.
വിദേശത്തു നിന്ന് എത്തുന്നവർക്ക് ഏഴ്ദിവസം ഹോം ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ട്. എട്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധന നടത്തും. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൂടുതലായി ഒമിക്രോൺ സ്ഥിരീകരിച്ചതിനാലാണ് നിബന്ധന കർശനമാക്കിയത്.
എട്ടാംദിവസം നെഗറ്റീവായാൽ വീണ്ടും ഏഴ് ദിവസം സ്വയംനിരീക്ഷണത്തിൽ കഴിയണം. കേരളത്തിലെ സാഹചര്യങ്ങൾ പരിശോധിച്ചാണ് തീരുമാനം.
ആരോഗ്യവകുപ്പിൽ നിന്ന് കാണാതായ ഫയലുകൾ കൊവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്നും വീണാജോർജ് പറഞ്ഞു. വളരെ പഴയ ഫയലുകളാണ്. അഞ്ഞൂറിലേറെ ഫയലുകൾ കാണാതായി എന്നാണ് അറിയുന്നത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ രൂപീകൃതമായതിന് മുമ്പുള്ള ഫയലുകളാണിത്. മാസങ്ങൾക്ക് മുമ്പ് ചുമതലയേറ്റ ഒരു ഉദ്യോഗസ്ഥ നടത്തിയ പരിശോധനയിലാണ് ഫയലുകൾ കാണാനില്ലെന്ന് വ്യക്തമായത്. ആരോഗ്യവകുപ്പിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |