തിരുവനന്തപുരം: മൂന്നാമത് ലോക കേരള സഭ ബഹിഷ്കരിക്കാൻ യു.ഡി.എഫ് യോഗം തീരുമാനിച്ചു. ഇന്നലെ നടന്ന പൊതുസമ്മേളനത്തിലും പ്രതിപക്ഷ നേതാക്കൾ പങ്കെടുത്തില്ല.
ധൂർത്തും ആഡംബരവും ഒഴിവാക്കണം, കഴിഞ്ഞ രണ്ട് സഭകളിലും കൈക്കൊണ്ട തീരുമാനങ്ങളുടെ നടത്തിപ്പ് റിപ്പോർട്ട് വേണം, പ്രതിപക്ഷ പ്രവാസി സംഘടനകൾക്ക് മതിയായ പ്രാതിനിദ്ധ്യമുറപ്പാക്കണം തുടങ്ങി പ്രതിപക്ഷനേതാവ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾക്ക് മറുപടിയൊന്നും ലഭിക്കാത്തതിനാലാണ് തീരുമാനമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു.
സംസ്ഥാനത്ത് യു.ഡി.എഫ് പ്രവർത്തകർക്ക് നേരെ അതിക്രൂരമായ അക്രമമഴിച്ചുവിടുന്നതിലും ശക്തമായ പ്രതിഷേധമുണ്ട്. എന്നാൽ സഭയിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ യു.ഡി.എഫ് അനുകൂല പ്രവാസി സംഘടനകളുടെ പ്രതിനിധികൾക്ക് വിലക്കുണ്ടാകില്ല.
പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീംകോടതി വിധി മലയോര കർഷകരിലുളവാക്കിയ ആശങ്ക പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ വേണം. കേന്ദ്രം അനുമതി നൽകിയാലും സിൽവർലൈൻ പദ്ധതി തുടങ്ങാൻ സമ്മതിക്കില്ലെന്നാണ് യു.ഡി.എഫ് നിലപാടെന്നും ഹസ്സൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |