തിരുവനന്തപുരം: 'എച്ചിൽത്തൊട്ടിയിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്, മറ്റുള്ളവർ തുപ്പിയ ഭക്ഷണം കഴിച്ചിട്ടുണ്ട്’ പ്രവാസിയായ മോളി എലിസബത്ത് ജോസഫിന്റെ ഈ വാക്കുകൾ ലോക കേരള സഭയുടെ ഉള്ളുപൊള്ളിച്ചു. കുടുംബം പുലർത്താൻ 1991ൽ ഖത്തറിലെത്തി. എന്നാൽ അടുത്തവർഷം അവസാനം നാട്ടിലേക്ക് മടങ്ങി. തുടർന്ന് 1993ൽ ഒമാനിലെത്തി. നാട്ടിലുള്ള ബന്ധുവിന്റെ കുടുംബത്തിൽ ജോലിക്കാരിയായി. അവർ നേരെ ഭക്ഷണം പോലും നൽകിയില്ല. മോളി സുഖമില്ലാതെ കിടന്നപ്പോൾ അവർ ഹോട്ടലിൽ ഭക്ഷണം എത്തിച്ച് കഴിച്ചു. ബാക്കിവന്ന ഭക്ഷണം തുപ്പിയശേഷം വേസ്റ്റ് ബക്കറ്റിലിട്ടു. അതാണ് മോളിക്ക് നൽകിയത്. അടുത്തുള്ള കടയിലല്ലാതെ മറ്റൊരിടത്തും പോകാൻ അനുവാദിക്കില്ല. പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ പിടിച്ചെടുത്തു.
ഒടുവിൽ വീടിനടുത്തുള്ള കടയുടമയോട് എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു. ഒമാനിയുടെ വീട്ടിൽ ജോലിയുണ്ടെന്ന് കടയുടമ അറിയിച്ചു. തുടർന്ന് ആരുമില്ലാത്ത സമയത്ത് മോളി രക്ഷപ്പെട്ടു. പുതിയ ജോലിക്ക് കയറിയ കാര്യം പറയാൻ വിളിച്ചപ്പോൾ മൂന്നരപ്പവന്റെ മാല കാണാനില്ലെന്നും മോളിക്കെതിരെ കേസ് കൊടുക്കുമെന്നുമായിരുന്നു മലയാളി കുടുംബത്തിന്റെ ഭീഷണി. കേസ് കൊടുക്കാൻ മോളി പറഞ്ഞതോടെ പിന്നെ ശല്യം ഉണ്ടായില്ല. പാസ്പോർട്ടും മറ്റും തിരികെ ലഭിക്കാൻ ഒമാൻ കുടുംബം സഹായിച്ചു.
ഒമാനിൽ 29 വർഷം
29 വർഷമായി മോളി ഒമാനിൽ ജോലി ചെയ്യുന്നു. രണ്ടു പെൺമക്കളുടെ വിവാഹം നടത്തി. എറണാകുളം ഇടപ്പള്ളി ചേരാനല്ലൂരിലെ വീട് പണി പൂർത്തിയാക്കാനായിട്ടില്ല, കടങ്ങളുണ്ട്. ഭർത്താവ് ആറ് മാസം മുമ്പ് മരിച്ചു. അമ്മയുടെ ചോർന്നൊലിക്കുന്ന കൂര പോലും നന്നാക്കാൻ സാധിച്ചിട്ടില്ലെന്ന് മോളി പറഞ്ഞു. പ്രസംഗശേഷം സദസിലെത്തിയ മോളിയെ മന്ത്രി വീണജോർജ്, പി. രാജീവ് അടക്കമുള്ളവർ ആശ്വസിപ്പിച്ചു. പ്രവാസ ജീവിതം മികച്ചതാക്കാൻ മോളിയെ പോലുള്ളവരുടെ ജീവിതാനുഭവങ്ങൾ വഴികാട്ടിയാകുമെന്ന് മന്ത്രി വീണ ഫേസ്ബുക്കിൽ കുറിച്ചു. ലോക കേരളസഭ ധൂർത്തിനുള്ള വേദിയാണെന്ന് പറയുന്നവർ കേട്ടിരിക്കേണ്ടതാണ് എലിസബത്തിന്റെ വാക്കുകളെന്നായിരുന്നു രാജീവിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |