തിരുവനന്തപുരം: രാഷ്ട്രീയ കാരണങ്ങളാലാണ് ലോകകേരളസഭ ബഹിഷ്കരിച്ചതെന്നും ഇക്കാര്യം പ്രതിപക്ഷ നേതാവെന്ന നിലയിൽ യൂസഫലിയെ അറിയിച്ചിട്ടും അദ്ദേഹം നടത്തിയ പരാമർശം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
കെ.പി.സി.സി ഓഫീസുകളും കോൺഗ്രസ് ഓഫീസുകളും തകർക്കുകയും കന്റോൺമെന്റ് ഹൗസിൽ അക്രമികളെ വിടുകയും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നതിലുള്ള പ്രയാസം യൂസഫലിയോട് പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും പ്രവാസികൾക്ക് ഭക്ഷണം നൽകുന്നതും താമസം ഒരുക്കുന്നതുമാണ് യു.ഡി.എഫ് എതിർക്കുന്നതെന്ന രീതിയിൽ യൂസഫലി നടത്തിയ പരാമർശം നിർഭാഗ്യകരമാണ്.
നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന്റെ ഇന്റീരിയർ നവീകരണം 16 കോടി രൂപയ്ക്ക് ഊരാളുങ്കലിനെ ഏല്പിച്ചതിന് പിന്നിൽ അഴിമതിയും ധൂർത്തുമുണ്ട്. അല്ലാതെ പ്രവാസികൾക്ക് ഭക്ഷണം കൊടുക്കുന്നതോ താമസം നൽകുന്നതോ ധൂർത്തായി പറഞ്ഞിട്ടില്ല. ഇതിനെ ആ രീതിയിലേക്ക് വളച്ചൊടിക്കാൻ സി.പി.എം കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട്. യു.ഡി.എഫ് സംഘടനകളുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രവാസി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന നിർദ്ദേശം നൽകിയിരുന്നു. രണ്ട് ലോകകേരള സഭകൾ നടന്നിട്ടും എന്തൊക്കെ പ്രഖ്യാപനങ്ങൾ നടപ്പാക്കിയെന്നത് സംബന്ധിച്ച് പ്രോഗ്രസ് റിപ്പോർട്ട് ഇറക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |